2025, മാർച്ച് 4, ചൊവ്വാഴ്ച

അപൂ‌‍ർവ്വമാമൊരു സുനീലചൈതന്യം


2018 ൽ നീലക്കുറിഞ്ഞികൾ നീലാകാശത്തുനിന്നെന്നോണം പൂത്തിറങ്ങിയ കാലത്ത് പതഞ്ഞിളകുന്ന പൂങ്കടൽത്തിരകൾ കാണാൻ  ഇന്നാട്ടിൽ നിന്നും പരദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് മൂന്നാറിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകിയെത്തിയത്. മലനിരകളിലാകെ നീലച്ഛവി പക‌‌ർന്നു പൂങ്കാറ്റിൽ ഇളകിയാടിയ പുഷ്പവസന്തം നി‌ർന്നിമേഷരായി കണ്ണകകളിലാവഹിച്ചവരിലെ  സ്മരണകളിലതിന്നും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ആ കാഴ്ചകൾക്ക് അൽഭുതകരമായ അപൂർവ്വചാരുതയായിരുന്നു. പശ്ചിമഘട്ടത്തിൽ താണും കയറിയും നിൽക്കുന്ന


ചെറുതും വലുതുമായ മലനിരകളാകെ നീലനിറമാർന്നു തിളങ്ങുന്നതിലാകൃഷ്ടരായവരാകണം ആ പ്രദേശത്തെ മലകൾക്കാകെ നീലഗിരികൾ എന്ന അതിസുന്ദരനാമം നൽകിയത്. നീലഗിരികളും സഖികളും നിത്യഹരിതഗാനങ്ങളിലും രചനകളിലും കാൽപനികത കല‌ർത്തി അനശ്വരമായിത്തിർന്നിരിക്കുന്നു. ഒരു പന്തീരാണ്ടിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികളെ മിഴിയുള്ളവരാകെ കൺകുളിർക്കെ കാണാനാഗ്രഹിക്കുന്നു. പ്രകൃതിതൽപരരും പരിസ്ഥിതിസ്നേഹികളും  പ്രകൃതിയുടെ നിഗൂഢതകളിൽ വിനായന്വിതരും വിസ്മയഭരിതരുമാകുന്നു. സുഗതകുമാരി പാടിയതുപോലെ, വാ‌ർദ്ധക്യം പടിവാതിലിൽ വന്നിരിക്കുന്നവർ ഇനി വരേണ്ട വിദൂരമായ പൂക്കാലം കാണാനാവില്ലേയെന്ന ആശങ്കയിൽ 'നിനക്കുവേണ്ടി നിൻ കിടാങ്ങൾ കാണുമാവസന്തമെന്നു’ സമാശ്വാസം കൊള്ളുന്നു. കണ്ടുനി‌ർവ‌ൃതിപൂണ്ടവ‌ർ, 'ഇനിപ്പന്തീരാണ്ടു കഴിയണം, കാത്തിങ്ങിരിക്കവയ്യെന്നു'  യാഥാ‌ർത്ഥ്യമുൾക്കൊള്ളുമ്പോഴും  മനുഷ്യന്റെ ഒടുങ്ങാത്ത ആ‌‌ർത്തിക്കുമുന്നിൽ 'ഇനിപ്പന്തീരാണ്ടുകഴിയുമ്പോൾ വീണ്ടും കിഴക്കൻ മേട്ടിലാക്കുറിഞ്ഞിപൂക്കുമോ'യെന്നു ആശങ്കയോടെ ചോദ്യമുയ‍ർത്തുന്നു. 2030 ൽ വന്നണയേണ്ട നീലവസന്തത്തെ പലരും ഇന്നേ സ്വപ്നത്തിലാവാഹിക്കുന്നു. 

അടുത്തിടെ പുറത്തിറങ്ങിയ 'നീലക്കുറിഞ്ഞിയും തോഴിമാരും' എന്ന പുസ്തകം വായിച്ചപ്പോഴാണ് കുറിഞ്ഞിമാഹാത്മ്യം വീണ്ടും ഓ‌ർത്തെടുത്തത്. പശ്ചിമഘട്ടത്തിലെ അപൂർവ്വങ്ങളും സാധാരണമായതുമായ കുറിഞ്ഞികളെ അവയുടെ തനത് ആവാസങ്ങളിൽ നേരിട്ടെത്തി നിരീക്ഷിച്ചതും പഠിച്ചതുമായ അനുഭവങ്ങൾ മികച്ച പരായണക്ഷമതയോടെ വിവരിക്കുകയാണിതിൽ. ഒപ്പം മറ്റെല്ലാ സസ്യങ്ങളുടെയും ഭൂപ്രകൃതിയുടെയും വിവരങ്ങളും രസകരമായി ഇതിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിന് നൽകിയിരിക്കുന്ന 'പ്രകൃതിപഠനയാത്ര'യെന്ന ഉപതലക്കെട്ട് തികച്ചും അന്വർത്ഥമാവുന്നു. ഇന്ത്യയിലാകെ അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനാണ് ഡോ. ജോമി അഗസ്റ്റിൻ. പാലാ സെന്റ്തോമസ് കോളേജിലെ സസ്യശാസ്ത്രാധ്യാപകനായിരുന്ന ജോമി അഗസ്റ്റിൻ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി  കുറിഞ്ഞിയുടെ പിന്നാലെകൂടി പഠനവും ഗവേഷണവും നടത്തുന്ന വ്യക്തിയാണ്. പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായി മലനിരകളിലെല്ലാം കയറിയിറങ്ങി കുറിഞ്ഞികളെ തേടിയലഞ്ഞ അദ്ദേഹം പുതുതായി ചില കുറിഞ്ഞിവർഗങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുമുണ്ട്. സഹഗവേഷക‌രായ ശിഷ്യൻമാർ  പുതുതായി കണ്ടെത്തിയ ഒരു കുറിഞ്ഞിച്ചെടിക്ക് ആ തപസ്യക്കുള്ള ആദരവെന്നോണം ജോമിക്കുറിഞ്ഞി  (Strobilanthes jomyi) എന്ന  പേരും നൽകിയിട്ടുണ്ട്. 

 ചോലക്കാടുകളും പുൽമേടുകളും അപൂ‌ർവ്വമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽക്കാണാവുന്ന അപൂർവ്വങ്ങളായ ഓ‌ർക്കിഡുകളും വള്ളിച്ചെടികളും പൂക്കളും പറവകളും പൂമ്പാറ്റകളും തുമ്പികളും ഒട്ടനവധിയാണ്. പലതും ലോകത്ത് മറ്റൊരിടത്തും കാണാത്ത തരത്തിൽ തദ്ദേശ്യവും. സസ്യകുതുകികളും ജന്തുകുതുകികളും  അവയുടെ പിന്നാലെകൂടി വൈവിധ്യങ്ങളെയും വൈചിത്ര്യങ്ങളെയും പഠിക്കാനും മറ്റുള്ളവരെയറിയിക്കാനും നിരന്തരം ശ്രമിക്കുന്നു. അക്കാദമിക ഗവേഷകരും സാധാരണക്കാരും ഒക്കെയുണ്ട് ഇക്കൂട്ടത്തിൽ. പുസ്തകങ്ങളിലൂടെയുള്ള പഠനത്തിനപ്പുറം കാടും മേടും താണ്ടി നേരിട്ട് കണ്ടും അറിഞ്ഞും പഠിക്കുന്നതിന്റെയും പിൻതുടരുന്നതിന്റെയും ആവേശം നിറഞ്ഞവരാണവരിൽ നല്ലൊരു പങ്കും. ജീവിതം തന്നെ പഠന-മനനങ്ങൾക്കായ് മാറ്റിവെച്ചവർ ഒട്ടനേകം. ഒരു ജീവിവർഗ്ഗത്തെ അടുത്തൊന്നു പരിചയപ്പെടാൻ തന്നെ ഒരു ജൻമം മതിയാകാത്ത അവസ്ഥ. പുരാതനകാലത്തു തുടങ്ങിയ അന്വേഷണം മാനവനുള്ള കാലത്തോളം തുടരുമെന്നത് സ്വാഭാവികം.

ഇടുക്കിയിൽ പരക്കെ പന്ത്രണ്ടുവ‌ർഷം കൂടുമ്പോൾ പൂക്കുന്ന  നീലക്കുറിഞ്ഞി (Strobilanthes kunthianus) സസ്യശാസ്ത്രത്തിന് അക്കാന്തേസീ സസ്യകുടുംബത്തിലെ അംഗമാണ്. നീലക്കുറിഞ്ഞി കൂടാതെ അമ്പതിൽപ്പരം കുറിഞ്ഞിയിനങ്ങളാണ് സാമാന്യം വലിയതോതിലും ചെറിയതോതിലും പശ്ചിമഘട്ടത്തിന്റെ വ്യത്യസ്തങ്ങളായ ആവാസങ്ങളിൽ പലകാലങ്ങളിലായി വസന്തം പടർത്തുന്നത്.  മേട്ടുക്കുറിഞ്ഞിയും പാറക്കുറിഞ്ഞിയും പൂമാലക്കുറിഞ്ഞിയും കരിങ്കുറിഞ്ഞിയും തുടങ്ങി പശ്ചിമഘട്ടത്തിലെ കുറിഞ്ഞിയിനങ്ങളുടെ വൈവിധ്യം കൗതുകകരമാണ്. പൂക്കളില്ലാത്ത അവസരങ്ങളിൽ കുറിഞ്ഞികളെ തിരിച്ചറിയുകയെന്നതു ഒട്ടും എളുപ്പമല്ല. ചിലത് പതിനാറുകൊല്ലത്തിലൊരിക്കൽ പൂക്കുമ്പോൾ മറ്റു ചിലവ എല്ലാവർഷവും പൂക്കുന്നു. അഞ്ചുകൊല്ലക്കാരും എട്ട് കൊല്ലക്കാരും പന്ത്രണ്ട് കൊല്ലക്കാരും പതിനാറ് കൊല്ലക്കാരും ഒക്കെ ഇക്കൂട്ടരിലുണ്ടത്രെ. അതുകൊണ്ടുതന്നെ പൂക്കാലമെത്തുന്നിടത്തോളം കാത്തുനിന്നാൽ മാത്രമേ യഥാ‌ർത്ഥ ജനുസ്സേതെന്ന് ഉറപ്പിക്കാനാവൂ. ഒരുമിച്ചു പൂക്കുകയും പൂത്തുകഴിഞ്ഞ് ഒന്നടങ്കം നശിച്ചുപോവുകയുംചെയ്യുന്നത് അവരുടെ പൊതുസ്വഭാവം.  വിദൂരവും വ്യത്യസ്തവുമായ പ്രദേശങ്ങളിലുള്ള ഒരേയിനങ്ങൾ ചിലപ്പോൾ അപവാദമെന്നോണം കാലം തെറ്റിപൂക്കാറുമുണ്ട്. മിക്ക കുറിഞ്ഞികളും ആയിരം മീറ്ററിനു മുകളിലുള്ള പ്രദേശങ്ങളെ ആവാസമാക്കുമ്പോൾ, ചിലർ സാധാരണയായി എല്ലായിടത്തും  ധാരാളമായിക്കാണുന്നു.  പുക്കളുടെ നിറത്തിലുമുണ്ട് വൈവിധ്യം. ഏറെയും നീലയും അതോടുചേർന്ന നിറങ്ങളിലും മലനിരകളെ പൊതിയുമ്പോൾ കടുംചുവപ്പും വെള്ളയും മഞ്ഞയും നിറങ്ങളുള്ള പൂക്കളിൽ വിരാജിക്കുന്നവരുമുണ്ട്. സസ്യശരീരത്തിലെ സ‌ർവ്വപോഷകങ്ങളും പ്രത്യൽപാദനത്തിനായി പൂക്കളൊരുക്കുക എന്ന ഏകധർമ്മത്തിനായി ഊറ്റിനൽകി ഒരിക്കൽ പൂക്കുന്നതോടെ ചെടികളും മണ്ണോട്മണ്ണ് ചേർന്ന് സ്വന്തം പുതുനാമ്പുകൾക്ക് വളരാനുള്ള അരങ്ങൊരുക്കുകയെന്ന ദധീചീസമാനമായ ആത്മാർപ്പണത്തിനും സമാനതകളേറെയില്ല. ഇത്രയധികം പ്രത്യേകതകളുള്ള കുറിഞ്ഞികൾ നിർമ്മിച്ചെടുക്കുന്ന മലകളിലെ നീലവസന്തം മണ്ണിനും വിണ്ണിനും മനോഹാരിത പകർന്നിളകിയാടിയാൽ തുള്ളാത്ത മനവും തുള്ളും എന്നേ പറയാനുള്ളൂ.


പ്രകൃതിപഠനത്തിലെ ഏറ്റവും പ്രാധാന്യമേറിയതും സമർപ്പണവും കഠിനാധ്വാനവും ആവശ്യവുമുള്ളതുമായ കാര്യമാണ് ഫീൽഡിലെ നേരന്വേഷണങ്ങൾ. ചാരുകസേലശാസ്ത്രജ്ഞൻമാരെന്നു കളിയാക്കി വിളിക്കപ്പെടുന്ന ചിലരുടെയെങ്കിലും നിഗമനങ്ങളും കണ്ടെത്തലുകളും ഭീമാബദ്ധങ്ങളായി മാറുന്നതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.  പശ്ചിമഘട്ടത്തിന്റെ വടക്കൻ അതിർത്തിയായ തപതിതീരം തൊട്ട് തെക്കൻ മൂലയിലുള്ള അഗസ്ത്യകൂടം വരെ നടത്തിയ കുറിഞ്ഞിഅന്വേഷണങ്ങളുടെ സ്വതസിദ്ധശൈലിയിലുള്ള ആകർഷകമായ വിവരണങ്ങളാണ് ഒറ്റയിരിപ്പിന് ആരും വായിച്ചുപോകും. സാഹചര്യങ്ങളും സഹായികളും ഒപ്പം അനുയാത്രികരും  തികച്ചും സ്വാഭാവികമായ രീതിയിൽ എല്ലായിടങ്ങളിലും രംഗപ്രവേശം ചെയ്യുന്നുണ്ട് . അതേസമയം ഒരു ശാസ്ത്രജ്ഞന്റെ നിരീക്ഷണപാടവവും വസ്തുനിഷ്ഠതയും കൈമോശം വരാതെ സ്വാനുഭവങ്ങൾ ലേഖകൻ വിവരിക്കുന്നുമുണ്ട്. 

വളരെ കുറഞ്ഞ അവസരങ്ങളിലാണെങ്കിലും ജോമിസാറുമായി നേരിട്ട് ഇടപെടാൻ അവസരം ലഭിച്ചിട്ടുണ്ട്. എത്രമാത്രം വിസ്മയകരവും ആധികാരികവും ആയാണ് നിരീക്ഷണങ്ങളും നിഗമനങ്ങളും അവതരിപ്പിക്കുന്നത് എന്നതിൽ അൽഭുതംകൊണ്ടിട്ടുണ്ട്.  കർണാടകത്തിലെ തടിയന്റമോൾ എന്ന് പേരായ  1700മീറ്റ‌ർ ഉയരമുള്ള മലയിലേക്കുള്ള യാത്രയിൽ ഗവേഷകരായ സുഹൃത്തുക്കളോടൊപ്പം 2014 ൽ ജോമിസാറിനെ അനുയാത്രചെയ്തത് അസാധാരണമായ അനുഭവമായിരുന്നു. മലകയറ്റത്തിനിടയിൽ, പരിചയമില്ലെന്നു തോന്നുന്ന ഓരോ ചെടിയുടേയും മുന്നിൽ സസൂക്ഷ്മം നിരീക്ഷണം നടത്തുന്നു, ചിലയിടങ്ങളിൽ സംശയനിവാരണത്തിനായി സ്വന്തം ഭാണ്ഢത്തിലെ പുസ്തകം തുറന്നുപരിശോധിക്കുന്നു, തോന്നലുകൾ മറ്റുള്ളവരുമായ് പങ്കുവെച്ച്  അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം അതിശീഘ്രം തുടരുന്നു.  ഏതോ ഒരു ചെടിയെക്കാണിച്ച് അത് കാണപ്പെടുന്ന ഉയരം ഒരു ഗവേഷകൻ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിലും താഴെയാണല്ലോ  എന്ന് കൂട്ടത്തിലൊരാൾ സൂചിപ്പിച്ചു. ‘അയാൾ അതുവരെ മാത്രമേ പോയിട്ടുണ്ടാവൂ', എന്നായിരുന്നു പെട്ടെന്നു വന്ന പ്രതികരണം.  ആ മറുപടി രസകരവും  ഏറെ ചിന്തനീയവുമായിരുന്നു, മതിയായ ഫീൽ‍ഡ് അനുഭവങ്ങളോ കൂടുതൽ അന്വേഷണമോ ഇല്ലാതെയുള്ള ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തുന്നവ‌ർ ഏറെയുള്ള കാലമാണല്ലോ. അന്ന് ചികഞ്ഞ് പരതിയുള്ള അന്വേഷണത്തിനിടയിൽ നേരമേറെ വൈകുകയും പെട്ടെന്ന് കുതിച്ചെത്തിയ തീവ്രമിന്നലും അകമ്പടിയായെത്തിയ ശക്തിയേറിയ ഇടിമുഴക്കങ്ങളും ശമനമില്ലാതെ തുടരുകയും ചെയ്തപ്പോൾ  തുറസ്സായ പുൽമേടുകളും പാറക്കൂട്ടങ്ങളും ഒട്ടും സുരക്ഷിതമല്ലെന്നതിനാൽ  ഞങ്ങളുടെ സംഘം പാതിവഴിയിൽ താഴേക്ക് കുതിച്ചു. 


അഗസ്ത്യകൂടപർവ്വതനിരയിലെ കഠിനമായ വനയാത്രയുടെ ഹരിതാഭമായ അനുഭവങ്ങൾ ആരെയും അങ്ങോട്ട് ആകർഷിക്കാൻ പര്യാപ്തമാണ്. ഇരവികുളം ദേശീയോദ്യാനവും മൂന്നാറും കാന്തല്ലൂരുമൊക്കെയാണ് നീലക്കുറിഞ്‍ഞിയുടെ സമൃദ്ധിയിൽ നിറഞ്ഞാടുന്ന പ്രദേശങ്ങൾ. സൈലന്റ്‍വാലിയുടെ ഉൾക്കാട്ടിലെ മലനിരകളിലൂടെയുള്ള യാത്രകൾ അപകടം പിടിച്ചതും ദിവസങ്ങളേറെ നീണ്ടനിന്നതുമായിരുന്നു. ചിന്നാറിലും നെല്ലിയാമ്പതിയിലും വാഗമണ്ണിലുമൊക്കെ പുതിയതും പഴയതുമായ കുറിഞ്‍ഞികൾ സ്വാഗതമോതാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. “ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ ആൾ' എത്തുകയെന്നത് എല്ലായിടത്തും ശരിയായ ആപ്തവാക്യമാണ്. വർഷങ്ങൾക്കിടയ്ക്കുമാത്രം പൂക്കുന്ന കുറിഞ്ഞികളെ കൃത്യമായി പഠിക്കാനും ഫോട്ടോയെടുക്കാനും രേഖപ്പെടുത്താനും കയറിച്ചെല്ലുമ്പോൾ കാലവും സ്ഥലവും ആളും ശരിയായേ തീരൂ. ലേഖകൻ തന്നെ എവിടെയോ സൂചിപ്പിച്ചതുപോലെ അക്കാര്യത്തിൽ അദ്ദേഹം ഏറെ അനുഗ്രഹീതനാണെന്നു പറയേണ്ടിവരും. കുടജാദ്രിയിലും ചിക്‌മംഗ്ളൂരുവിലും മഹാബലേശ്വറിലും ഖാസ് പീഠഭൂമിയിലും മറ്റു പലേയിടങ്ങളിലും തന്റെ ശിഷ്യരായ ഡോ.ബിജു ചെറുപുഴയും ഡോ. ജോസ്‍കുട്ടിയുമൊരുമിച്ച്  കുറിഞ്ഞിതേടിയലഞ്ഞപ്പോഴുള്ള ആവേശം അതിലെ ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്നുണ്ട്. ഈ യാത്രകൾക്കൊക്കെ  ചെലവഴിച്ച സമയവും അധ്വാനവും  എത്രയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

കണ്ണൂ‌ർ ജില്ലയിലെ പൈതൽമലയിലും (വൈതൽകോന്റെ മല- വൈതൽ മലയെന്നതാണി ശരിയായ പേരെന്ന് ചരിത്രകുതുകികൾ) കുറിഞ്ഞികളെത്തേടിയവരെത്തി. 1200 മീറ്ററോളം ഉയരത്തിൽ കർണാടകമലകളുമായി ഇടചേർന്നു നിൽക്കുന്ന വൈതൽമല, ആരാലും അധികം ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ഇടമായിരുന്നു സമീപകാലം വരെ. ക‌ർണാടകയിലെ തടിയന്റമോൾ മലകളിൽ നിന്നും വളരെകുറഞ്ഞ ആകാശദൂരത്തിൽ തലയുയർത്തി നിൽക്കുന്ന ഈ മലകൾ ഉത്തരകേരളത്തെ സംബന്ധിച്ച് ചരിത്രമുറങ്ങുന്ന ഭൂമികൂടിയാണ്. അപൂർവ്വങ്ങളായ ഓർക്കിഡുകളും മറ്റ് സസ്യയിനങ്ങളും ധാരാളമായുള്ള ഈ മലനിരകളിലെ ചിത്രശലഭവൈവിധ്യവും അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട്ചുരത്തിനു വടക്കും നീലഗിരിക്കുന്നുകളിലും മാത്രം കണ്ടുവരുന്ന അതിസുന്ദരമായ തീക്കണ്ണൻ തവിടൻശലഭത്തെ (Telinga adolphie – Redeye Bushbrown) വൈതൽമലയിൽ അടുത്തകാലത്തായി കണ്ടെത്തിയിട്ടുണ്ട്. പരിണാമശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ ശലഭം. മറ്റിടങ്ങളിൽ കാണുന്ന കുറിഞ്ഞികളായ S.barbatus, S.heyneanus, S.lupulinus  S. canaricus,  S. Warreensis, S. Walkeri  തുടങ്ങിയവയെ  ഈ മലനിരകളിൽ അടയാളപ്പെടുത്തിയ സംഘം, ഇതുവരെ ലോകത്തിനു പരിചയമില്ലാത്ത പുതിയ മൂന്നിനം കുറിഞ്ഞികളെ അവിടെനിന്നും കണ്ടെത്തി ശാസ്ത്രലോകത്തിന് സംഭാവന ചെയ്യുകയുമുണ്ടായി. S. sainthomianus ഉം S.kannani യും S.malabaricus ഉം ആണ് വൈതൽമലയുടെ സ്വന്തം കുറിഞ്ഞിയിനങ്ങൾ. പാല സെന്റ്തോമസ് കോളേജിനെ ആദരിച്ച് ഒന്നാമത്തേതിന് പേരിട്ടപ്പോൾ, തേക്കടിയിലെ കണ്ണൻ എന്ന വനംവകുപ്പുവാച്ചറുടെ ഓ‌ർമ്മക്കായിരുന്നു രണ്ടാമത്തെ ഇനം സമ‌ർപ്പിക്കപ്പെട്ടത്. കാസ‌ർഗോഡ് ജില്ലയിലെ പാണ്ടി എന്നുപേരായ സ്ഥലത്തെ ഒരു പുരയിടത്തിൽ നിന്നും കണ്ടെത്തിയ കുറിഞ്ഞിക്ക് ഗവേഷകരായ ശിഷ്യർ ഡോ.ജോമി അഗസ്റ്റിനോട് സ്നേഹപൂ‍ർവ്വമുള്ള ആദരമായി S.jomyi എന്ന പേരുവിളിച്ച് അനശ്വരമാക്കി. കുറിഞ്ഞിപ്പൂക്കൾ തേടി കാട്ടിലും മേട്ടിലും കാതങ്ങളലഞ്ഞ മനുഷ്യനുള്ള യഥാർത്ഥ ആദരം. കണ്ടതും കണ്ടെത്തിയതുമായ കുറിഞ്‍ഞികളുടെ വിശദാംശങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി മനോഹരമായ ഒരു കുറിഞ്ഞിപുസ്തകം 2018 ൽ MNHS പുറത്തിറക്കിയിട്ടുണ്ട്(Malabar Natural History Society. Strobilanthes Blume in the Western Ghats: The Magnificent Role of Nature in Speciation. Kozhikode, 2018.). വിവിധയിനങ്ങളുടെ ഇലകളും തണ്ടുകളും പൂക്കളും അവയുടെ ഛേദങ്ങളും മനോഹരമായ ഫോട്ടോകളിലാക്കി ഉൾപ്പെടുത്തി പിന്നാലെ വരുന്നവർക്ക് ഏറെക്കാലം ആശ്രയിക്കാവുന്ന മികച്ച ഗ്രന്ഥമാക്കി മാറ്റിയിട്ടുണ്ടതിനെ. പൂക്കളിൽ മാത്രമല്ല, ഇലകളിലും തണ്ടുകളിലും ഇവ പ്രകടിപ്പിക്കുന്ന വ്യത്യസ്തത അതിൽ വിവരിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വിവിധപ്രദേശങ്ങളിലെ സൂക്ഷ്മകാലാവസ്ഥയുടെ വൈവിധ്യമാണ് ഈ കുറിഞ്ഞിവൈവിധ്യത്തിന് കാരണമെന്ന് അദ്ദേഹം വിശദമാക്കുന്നു.

വനയാത്രകളുടെയും ഫീൽഡ് അനുഭവങ്ങളുടെയും സമഗ്രമായ രേഖപ്പെടുത്തലുകൾ മലയാളത്തിൽ താരതമ്യേന കുറവാണ്, വർഷങ്ങളായി പ്രകൃതിപഠനം തപസ്സാക്കിയവ‌ർ – പ്രൊഫഷണലുകളും അമേച്വറുകളും ധാരാളമുണ്ടായിട്ടും. പ്രകൃതിയെ അടുത്തറിഞ്ഞവരുടെ ഇങ്ങനെയുള്ള അനുഭവകഥനങ്ങൾ പുതുതലമുറയ്ക്ക പഠന-സംരക്ഷണത്തിനുള്ള വഴികാട്ടിയാവുമെന്നതിലുപരി മുന്നിൽ നടന്നവരുടെ ആത്മാർപ്പണവും കഠിനാധ്വാനവും എങ്ങനെയാണ് മാതൃകയാവേണ്ടത് എന്നതിനുള്ള പാഠപുസ്തകവുമാവും. ഇവിടെ കുറിഞ്ഞികൾക്കൊപ്പം അനുഭവകഥനങ്ങളും ചുറ്റുപാടുകളും പ്രകൃതിസംരക്ഷണവും കൂടിച്ചേരുമ്പോൾ വായനക്കാ‌ർക്ക് എഴുത്തുകാരന്റെ ഒരുമിച്ചു യാത്രചെയ്യുന്നതുപോലെ തോന്നിയേക്കാം. ഒരു കുറിഞ്ഞിക്കിത്രയേറെ കഥകൾ പറയാനുണ്ടെങ്കിൽ മറ്റുള്ള ചെടികൾക്കും മാമരങ്ങൾക്കും പക്ഷികൾക്കും ശലഭങ്ങൾക്കും  തുമ്പികൾക്കും എന്തൊക്കെ പറയാനുണ്ടാവും, ഒപ്പം മലകൾക്കും നീർച്ചാലുകൾക്കും പാറക്കൂട്ടങ്ങൾക്കും. പതിനായിക്കണക്കിന് വർഷങ്ങളിലെ ജീവന്റെ ഉൻമത്തനൃത്തകഥകൾ, പ്രകൃതിയുടെ നിഗൂഢരഹസ്യങ്ങളുടെ കഥകൾ, ഒരിക്കലും വായിച്ചാൽ തീരാത്ത പ്രകൃതിയെന്ന പുസ്തകം മനുഷ്യനെ വിനീതനും സർവ്വഭൂതഹിതേരതനും ആക്കുമെന്ന് പറഞ്ഞത് വെറുതെയല്ല.


(മലബാ‌ർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വോളിയം 22(1-3) മലബാർ ‍ട്രോഗണിൽ പ്രസിദ്ധീകരിച്ച ലേഖനം)

2023, ജൂൺ 19, തിങ്കളാഴ്‌ച

ഫിൻലാൻഡ് ഏറെ അകലെയാണ്

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ  മലയാളമനോരമ  ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻ‍ഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം  ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ്  ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.

വിദ്യാഭ്യാസമേഖല എല്ലായിടത്തും എപ്പോഴും പരീക്ഷണങ്ങൾക്കും ഒപ്പമുള്ള വിവാദങ്ങൾക്കും  അരങ്ങായിത്തീരാറുണ്ട്. കേരളത്തിലും എന്നും അങ്ങിനെയായിരുന്നു. മുണ്ടശ്ശേരിയിൽത്തുടങ്ങി ചാക്കീരി വഴി  ഡി.പി.ഇ.പിയും ലോകബാങ്കും സാമ്രാജ്യത്ത്വഗൂഢാലോചനയും കടന്ന് ഇടതടവില്ലാതെ ഏറിയുംകുറഞ്ഞും മാറിയുംമറിഞ്ഞും  ഇന്നും വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല.  ദേശീയവിദ്യാഭ്യാസനയങ്ങളും മലയാളിക്ക് തൊള്ളായിരത്തിഎൺപത്തിയാറായലും  രണ്ടായിരത്തിഇരുപതായാലും തർക്കിക്കാനും എതിർക്കാനും അധ്യാപകസംഘടനകൾക്ക് സമരാഹ്വാനങ്ങൾകൊണ്ട് അണികൾക്ക്  ആവേശം പകരാനുമുള്ള മികച്ച അവസരങ്ങളാണ്. സജീവമായ ചർച്ചകളും സംവാദങ്ങളും ഇടപെടലുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമായിക്കാണേണ്ടതും  സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രയോജനപ്രദമാകേണ്ടതുമാണെങ്കിലും ഇവിടെയങ്ങനെയല്ല. പിടിക്കുന്ന മുയലുകൾക്കൊക്കെ കൊമ്പുകളുണ്ടാവുമ്പോൾ ചർച്ചകൾ പ്രഹസനങ്ങളും 'ഗ്വാ ഗ്വാ' വിളികളും ആയിമാറുകയാണ് പതിവ്. "പ്ളേഗു പരന്നാലുണ്ട് നിവൃത്തി,ഫ്ലേഗു പരന്നാലില്ല നിവൃത്തി" എന്ന കുഞ്ഞുണ്ണിമാഷുടെ പരിഹാസം അക്ഷരാർത്ഥത്തിൽ ശരിയാവുന്നിടമാണ് നമ്മുടേത്.    


വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾക്കിടയിൽ സമീപകാലത്തായിപലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും പലരും ഉയർത്തിക്കാണിക്കുന്ന മാതൃകയാണ് ഫിൻലൻഡ് എന്ന കൊച്ചുരാജ്യത്തിന്റേത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ രീതികളുടെ പ്രത്യേകതകളും വ്യത്യസ്തതകളും എന്താണ്? പത്തിരുപതു‍വർഷങ്ങളായി മികച്ച വിദ്യാഭ്യാസമാതൃകകളിലൊന്ന് എന്ന വിശേഷണത്തിന്  അന്താരാഷ്ട്രതലത്തിൽ അർഹമായിരിക്കുന്ന രാജ്യമാണ് നോർഡിക് രാജ്യങ്ങളിൽപ്പെട്ട കൊച്ചുഫിൻലാൻ‍ഡ്. അറുപതുലക്ഷത്തോളം മാത്രം  ജനസംഖ്യയുള്ള ഫിൻലാൻഡ് വിദ്യാഭ്യാസമാതൃക ലോകമെങ്ങുമുള്ള വിദ്യാഭ്യാസപ്രവ‍ർത്തകരുടെയും ചിന്തകൻമാരുടെയും ശ്രദ്ധനേടുന്നത് സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ മേൻമ അളക്കാനായി ഒ.ഇ.സി.ഡി രാജ്യങ്ങൾ (Organisation for Economic Co-operation and Development ) നടത്തുന്ന പിസ (The Program for International Student Assessment) ടെസ്റ്റിൽ അപ്രതീക്ഷിതമായി ഒന്നാംസ്ഥാനത്ത് അവരെത്തിയപ്പോഴാണ്. രണ്ടായിരാമാണ്ട് മുതൽ പതിനഞ്ച് വയസ്സുകാരുടെ ഗണിതം, വായന, ശാസ്ത്രസാക്ഷരത എന്നിവ അളക്കുകയാണ് പിസ ടെസ്ററിൽ ചെയ്യുന്നത്. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരീക്ഷയിൽ  2009 ൽ ഇന്ത്യയിൽ നിന്നും ഹിമാചലിലേയും തമിഴ്‍നാട്ടിലെയും കുട്ടികൾ പങ്കെടുത്തു.  ആകെ പങ്കെടുത്ത എഴുപത്തിമൂന്നുരാജ്യങ്ങളിൽ  കിർഗിസ്ഥാനിനു തൊട്ടുമുന്നിലായി എഴുപത്തിരണ്ടാം സ്ഥാനത്തായിരുന്നു അന്ന് നമ്മൾ. ഈ പരീക്ഷയുടെ ആദ്യവർഷങ്ങളിലെല്ലാം ഫിൻലാൻഡ് ഒന്നാംസ്ഥാനം നിലനിർത്തി. അതോടുകൂടി ലോകമെമ്പാടും വിദ്യാഭ്യാസവിചക്ഷണരും ഭരണകൂടങ്ങളും ഫിൻലാൻഡിനെക്കുറിച്ച് അന്വേഷിക്കാനും അവിടുത്തെ മാതൃക അനുവർത്തിക്കാനാവുമോയെന്ന് ആലോചിക്കാനും തുടങ്ങി.



    അവർതന്നെ പറയുന്നതനുസരിച്ച് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കാത്ത ആ രാജ്യത്തിന് പിസടെസ്റ്റിലെ  പ്രഥമസ്ഥാനം ആദ്യം തികഞ്ഞ വിസ്മയമായിരുന്നു. ഫിൻലാൻഡ് മാതൃകയെക്കുറിച്ച് ലേഖനങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ നിറഞ്ഞു. ധാരാളം പഠനങ്ങളും പ്രബന്ധങ്ങളും എല്ലായിടത്തുമുണ്ടായി. പാസി സാൽബർഗ് എന്ന ഫിൻലാൻഡ് വിദ്യാഭ്യാസ വിചക്ഷണന്റെ 'ഫിന്നിഷ് ലസ്സൻസ് 2.0’ (Sahlberg, Pasi. Finnish lessons 2.0: what can the world learn from educational change in finland, 2015), ഫിൻലാൻഡിലെ സ്ക്കൂളിൽ ജോലി തേടിയെത്തിയ അമേരിക്കൻ ടീച്ചറായ തിമോത്തി ഡി വോക്കറുടെ 'ടീച്ച് ലൈക്ക് ഫിൻലാൻ‍ഡ് ‘ (Timothy D Walker. Teach like Finland: 33 simple strategies for joyful classrooms,2017)  തുടങ്ങിയ പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലോകമാകെ ഏറെ വായിക്കപ്പെടുന്നവയായി.  തിമോത്തി വോക്കറുടെ പുസ്തകം ശാസ്ത്രസാഹിത്യപരിഷത് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റിടങ്ങളിൽ എന്തു പഠിപ്പിക്കുന്നു, എങ്ങിനെ പഠിപ്പിക്കുന്നു എന്നൊക്കെ അറിയുന്നത് സ്വയം വളരാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന അധ്യാപികക്ക് ഏറെ താൽപര്യമുണ്ടാവേണ്ട ഒന്നാണ്. ക്ലാസ്സ്മുറികളിലെ നിത്യനൂതനതയും സജീവതയും പുത്തൻപരീക്ഷണങ്ങളും ജോലി രസകരമാക്കുന്നതോടൊപ്പം തന്റെ കുട്ടികളുടെ വളർച്ചയും മികവും ഉറപ്പിക്കാനും സഹായിക്കും. സ്വയം നവീകരിക്കാനും കാതങ്ങൾ മുന്നോട്ടുപോകാനും ആഗ്രഹിക്കുന്നവരെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്കകങ്ങളാണ് ഇവ. 

'ടീച്ച് ലൈക് ഫിൻലാൻഡ് 'എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ,  “ഇത് നിങ്ങളുടെ നാട്ടിൽ പരീക്ഷിക്കരുത്"  ( WARNING: Don’t try this at home”) എന്ന മുന്നറിയിപ്പ് ചിന്തോദ്ദീപകമാണ്. വിദ്യാഭ്യാസം എന്നത്  സ്വന്തം മണ്ണിലൂന്നി തനത് അന്തരീക്ഷത്തിൽ നടക്കേണ്ട   സാംസ്ക്കാരിക-ജൈവിക പ്രവർത്തനമാണ്  എന്നതാണ് ഈ കൗതുകകരമായ മുന്നറിയിപ്പിനടിസ്ഥാനം. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ എപ്പോഴും മറക്കുകയും മറയ്ക്കുകയും ചെയ്ത്പോരുന്ന അടിസ്ഥാനതത്വമാണിത്. അറുപതു‍ലക്ഷം മാത്രം ജനസംഖ്യയും അതിനനുസരിച്ചുള്ള മികച്ച ജീവിതസൂചികകളുമുള്ള ഒരു നാട്ടിലെ സൗകര്യങ്ങൾ എങ്ങിനെ ഉള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  എങ്കിലും ഉൾക്കാഴ്ചയും പുതുമയും നൽകുന്ന അനുകരണീയമായ ഒട്ടനവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അവിടെ നടക്കുന്നുവെന്നത് വസ്തുതയാണ്.

അമേരിക്കയിലുൾപ്പടെ, എൺപതുകളിലും തൊണ്ണൂറുകളിലും ഉയർന്ന  'ഒരു കുട്ടിയും പിന്നിലാവരുത്' (No Child Left Behind – NCLB),  'മികച്ചതിലേക്കുള്ള മൽസരം' (Race to the Top) തുടങ്ങിയ വിദ്യാഭ്യാസപരിഷ്ക്കരണപ്രവർത്തനങ്ങളുടെ അടിസ്ഥാനം മൂന്നു കാര്യങ്ങളാണ്. പരീക്ഷകൾ, ഉത്തരവാദിത്തം, തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു അത്. നിരന്തരമായ പരീക്ഷകൾ നിലവാരം വർധിപ്പിക്കുമെന്നായിരുന്നു അവരുടെ ചിന്ത. അതോടൊപ്പം മെച്ചപ്പെട്ട റിസൽട്ടിന് അധ്യാപികയ്ക്ക് പ്രോൽസാഹനവും റിസൽട്ട്  മോശമാവുമ്പോൾ ശകാരവും കുറ്റപ്പെടുത്തലും ഉൾപ്പടെയുള്ള ശിക്ഷണനടപടികളും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുവാനായിരുന്നു ശ്രമം. പാസിസാൽബർഗ് പറയുന്നത്, ഇവിടെനിന്ന് തുടങ്ങുന്നു ഫിൻലാൻഡ് വിദ്യാഭ്യാസത്തിന്റെ മൗലികമാറ്റങ്ങളെന്നാണ്. തൊണ്ണൂറുകളിലെ സാമ്പത്തികമാന്ദ്യത്തിൽനിന്നും ഫിൻലാൻഡ് കരകയറിയത് 'നോക്കിയ' എന്ന ലോകത്തിലെ ഏറ്റവുംവലിയ മൊബൈൽഫോൺ നി‍ർമാണകമ്പനിയുടെ സഹായത്തോടെ മാത്രമല്ല തങ്ങളുടെ നൂതനമായ ഒമ്പതുവർഷ സമഗ്രവിദ്യാഭ്യാസസമ്പ്രദായം കൊണ്ടുകൂടിയാണ് എന്ന് 'ഫിന്നിഷ് ലസ്സൻസ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ഉത്തരവാദിത്തത്തിനും ശിക്ഷകൾക്കും  പകരം പരസ്പരവിശ്വാസവും സംഘബോധവും സ്വയംഭരണവുമാണ് അധ്യാപകർക്ക് ഫിൻലാൻഡ് നൽകിയത്. മെഡിക്കൽവിദ്യാഭ്യാസത്തിനും നിയമവിദ്യാഭ്യാസത്തിനും തിരിയുന്നവരേക്കാൾ കൂടുതലാണ് ഫിൻലാൻഡിൽ അധ്യാപകവൃത്തിയിലേക്ക് - അതും പ്രൈമറി അധ്യാപകവൃത്തി, താൽപര്യമെടുക്കുന്ന യുവജനങ്ങളെന്ന കാര്യം നമ്മെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാൻ അൽപം വിഷമമാണ്. നഴ്സറിക്ലാസ്സുകൾ തൊട്ടുള്ള എല്ലാ അധ്യാപകജോലിക്കും മാസ്റ്റേഴ്സ്ഡിഗ്രി ആവശ്യമാണെന്നു മാത്രമല്ല, കോഴ്‍സ് പൂർത്തിയാവണമെങ്കിൽ നിശ്ചയിച്ച വിഷയത്തിൽ ഗവേഷണപ്രബന്ധവും സമർപ്പിക്കേണ്ടതുണ്ട്. സ്വയമാ‍ർജിക്കുന്ന ആന്തരികപ്രചോദനത്തോടെയും താൽപര്യത്തോടെയും അധ്യാപകരാവുന്നു യുവാക്കൾ, അതിൽ എൺപത് ശതമാനവും സ്ത്രീകൾ. കഠിനമായ പാഠ്യപദ്ധതിയോ തങ്ങളുടെ കുട്ടികളുടെ ഗ്രേഡുകൾ മെച്ചപ്പെടുമ്പോൾ ലഭിക്കുന്ന അധികവേതനമോ ഗ്രേഡുകൾ മോശമാവുമ്പോൾ നേരിടുന്ന ശകാരമോ   അധികശിക്ഷാനടപടികളോ അല്ല അവരെ കർമനിരതരാക്കുന്നത്. പരീക്ഷകളിലും പരിശോധനയിലുമല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്, മറിച്ച് അധ്യാപകരിലും ബോധനരീതിയിലുമാണ്.  നിങ്ങളെന്ത് പരിഷ്ക്കാരം നടത്തുമ്പോഴും ആലോചിക്കേണ്ട് അത് കുട്ടികളെ എങ്ങിനെ മെച്ചപ്പെടാൻ സഹായിക്കുന്നുവെന്നും അത് അധ്യാപകർക്ക് എന്ത് നല്ലത്ചെയ്യും എന്നുമാണെന്ന്  അവ‍ർ പറയുന്നത് നമ്മുടെ നാട്ടിലെ നയരൂപീകരണക്കാരും വിദഗ്ദ്ധരും പലതവണ വായിക്കേണ്ടതാണ്. 

പാസി സാൽബർഗ്

    അടിസ്ഥാനപരമായി അഞ്ചുകാര്യങ്ങളാണ്  ഈ മാതൃകയുടെ പൊതുപ്രത്യേകതയായി കാണാൻകഴിയുക എന്ന് പാസിസാൽബർഗ്  ചൂണ്ടികാട്ടുന്നു. ഏഴുവയസ്സിലാരംഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ ശ്രമിക്കുന്നു.  വിദ്യാലയങ്ങൾക്കിടയിൽ കഴുത്തറപ്പൻ മൽസരങ്ങളില്ലാതെ, വിദ്യാലയങ്ങളെ നല്ലതെന്നും മോശമെന്നും തരംതിരിക്കാതെ എല്ലാ കുട്ടികളെയും സാമ്പത്തിക-സാമൂഹ്യ വ്യത്യസങ്ങളില്ലാതെ  തുല്യമായ രീതിയിൽ  കാണാൻ ശ്രദ്ധിക്കുന്നു.  രണ്ടാമത്തെക്കാര്യം,  അന്നാട്ടിലെ അധ്യാപകവിദ്യാഭ്യാസവും പരിശീലനങ്ങളും ഏറ്റവും മികച്ചതാണെന്നുള്ളതാണ്. പരിശീലനങ്ങൾ വിരസവും കാമ്പില്ലാത്തതുമായ വഴിപാടുകളായി മാറുന്നത് കാണുന്നവരാണ് നമ്മൾ. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രാഥമിക വിദ്യാലയങ്ങളിൽ ജോലിചെയ്യുന്നത് മാസ്റ്റർബിരുദവും ഗവേഷണപരിശീലനവും ഉള്ളവരാകുമ്പോൾ അവരുടെ വേതനവും സാമൂഹ്യപദവിയും ആകർഷകമായതാവുന്നു. ഏറ്റവും മിടുക്കരെ മറ്റു പ്രൊഫഷണൽകോഴ്സുകളിലേക്ക് തള്ളിവിടുന്ന നമ്മുടെ സമൂഹമനോഭവവുമായി താരതമ്യം ചെയ്തുനോക്കുക, അനന്തരഫലമെന്നോണമുണ്ടാവുന്ന അധ്യാപനരംഗത്തെ ഗുണനിലവാരത്തകർച്ചയ്ക്ക് പലപ്പോഴും ഒരു കാരണമിതാവുന്നു.  മൂന്നാമതായി, എല്ലാ കുട്ടികളുടെയും ഭൗതികസാഹചര്യങ്ങൾ ഉറപ്പു വരുത്തുകയെന്ന പ്രധാനകാര്യമാണ്. പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാനാവശ്യപ്പെടുന്നത്, നല്ലൊരു മുദ്രാവാക്യമാവാം, പക്ഷെ പരിമിതമായ ചുറ്റുവട്ടത്തിൽ നിന്നുവരുന്ന ഗോത്രവിഭാഗം കുട്ടികൾക്ക് ഉറക്കെയൊന്ന് മുദ്രാവാക്യം വിളിക്കുള്ള ഊർജം പോലുമില്ലെന്ന് അറിയാൻ നമ്മുടെ നാടിന്റെ നേരുദാഹരണം മതിയല്ലോ. ഓരോ കുട്ടിയുടെയും ഭൗതികാവശ്യങ്ങൾ കണ്ടറിയാനുള്ള സംവിധാനവും ആവശ്യമായ പിൻതുണ നൽകാനുള്ള സംവിധാനവും അവിടെത്തെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലാമത്തെയും അഞ്ചാമത്തെയും കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, അധ്യാപനച്ചുമതലകൂടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ക്കൂൾഭരണാധികാരികളെയും നാട്ടിലെ ഗവൺമെന്റിതരസന്നദ്ധസംഘടനകളെയുമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊതുലൈബ്രറിസംവിധാനം സ്ക്കൂൾസമയത്തിനു പുറത്ത് കുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നു. ഒരിക്കലും ആരും തുറന്നുനോക്കാത്ത പുസ്തകങ്ങൾ ഏറെയുള്ള സ്ക്കൂൾ ലൈബ്രറികളും പാഠപുസ്തകത്തിനപ്പുറം എല്ലാ വായനകളും നിലച്ചുപോയ അധ്യാപകസമൂഹവും ഇവിടെ  സാമാന്യാവസ്ഥയാണല്ലോ. കളികളിലേർപ്പെടാനും അതൊരു ഹോബിയായി കൊണ്ടു നടക്കാനും സ്ക്കൂൾസമയത്തിനു പുറത്തുലഭിക്കുന്ന അവസരങ്ങൾ കുട്ടികളുടെ ശാരീരീക-മാനസികാരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്നു. പഠിക്കാനുള്ള  താൽപര്യം വർദ്ധിപ്പിക്കുന്നു. ഗവൺമെന്റിതര സന്നദ്ധസംഘടനകളുടെ ഇടപെടലാണ് ഇക്കാര്യങ്ങളിൽ ഏറെ സഹായകമാവുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കളികളെങ്ങിനെ ആവേശംകൊള്ളിക്കുന്നു എന്ന് മനസ്സിലാക്കാൻ ഫിൻലാൻഡിലേക്കു പോകേണ്ടതില്ല. സംസ്ഥാനത്ത്  ഈയ്യിടെ നടന്ന ജനകീയപാഠ്യപദ്ധതി ചർച്ചയിൽ കുട്ടികൾക്ക് അഭിപ്രായം പറയാൻ അവസരം ലഭിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലുമവരുന്നയിച്ച ഏറ്റവും പ്രധാനകാര്യം അവരുടെ പി.ഇ.ടി പിരീഡുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു. മതിയായ കളിസ്ഥലമോ പരിശീലനത്തിന് അധ്യാപകരോ നമുക്കില്ലെന്നു മാത്രമല്ല, ലോവർപ്രൈമറി ക്ലാസ്സുകളിൽ പോലും കുട്ടികളെ 'കളിച്ച് മോശമാക്കുന്നതിലും' നല്ലത് ഇരുത്തി പഠിപ്പിച്ച് നന്നാക്കിക്കളയുന്നതാണെന്നാണ് അധ്യാപകരുടെ ചിന്ത, ഒപ്പം ഭൂരിഭാഗം രക്ഷിതാക്കളുടെയും. 

തിമോത്തി ഡി വോക്കർ

    തിമോത്തി വോക്കർ തന്റെ വിദ്യാലയാന്തരീക്ഷം കുട്ടികൾക്കും അധ്യാപികമാർക്കും എങ്ങിനെ സന്തോഷകരമായി അനുഭവപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്.  നിറഞ്ഞ സന്തോഷത്തോടൊപ്പം ആ ക്ലാസ്സ് മുറികളിൽ ഏറ്റവും മികച്ചകുട്ടികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെ നടക്കുന്ന ചിലതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം തീർത്തും വിസ്മയകരമാണ്.  ഓരോ പിരീഡിനും ശേഷവും പതിനഞ്ച് മിനുട്ട് ഇടവേളയാണ് ക്ലാസ്സുകളിൽ. ഇത് കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും അടുത്ത പിരീഡിലേക്കുള്ള ഊർജവും സജീവതയും നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.  ആദ്യ ദിവസം ഒരു  മുതിർന്ന അധ്യാപകൻ അദ്ദേഹത്തിനു നൽകുന്ന ഉപദേശം കേൾക്കുക. അത് ഏറെ രസകരവും അർത്ഥപൂർണ്ണവുമാണ്. നിങ്ങൾ , ‘Human doing’ അല്ല 'Human being ‘ ആണെന്നതായിരുന്നു അത്.  "അതുചെയ്തില്ലേ, ഇതു ചെയ്തില്ലേ , അതിനപ്പുറം ചെയ്തില്ലേ" എന്ന്കേട്ട് ഒന്നും ചെയ്യാത്തവരായിത്തീർന്ന നമുക്കീ വാക്കുകൾ മനസ്സിലാകാൻ വിഷമമാണ്. ക്ലാസ്സുകൾ മാനസികമായും ശാരീരികമായും  സജീവമാകേണ്ടത് പഠനത്തിനാവശ്യമത്രെ, കുട്ടികൾക്ക് മാത്രമല്ല, അധ്യാപകനുകൂടി. സ്ക്കൂൾ സമയത്തിനു ശേഷം എപ്പോഴും കളികളിലൂടെയോ വായനയിലൂടെയോ നടത്തത്തിലൂടെയോ അധ്യാപകൻ വീണ്ടും ഊർജവും ആവേശവും ഉൾക്കൊള്ളേണ്ടതുണ്ട്. ക്ലാസ്സ്റൂമിനു പുറത്തുള്ള അധ്യയനവും പഠനസാമഗ്രികൾ വാരിവെലിച്ചൊട്ടിക്കാത്ത ചുമരുകളും വാതിൽപ്പുറനടത്തങ്ങളും ശാന്തമായ ക്ലാസ്സന്തരീക്ഷവും തന്റെ കുട്ടികളെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നുവെന്ന്  അദ്ദേഹം മനസ്സിലാക്കുന്നു.     

  കുട്ടികളെ എല്ലാവിധത്തിലും ചേർത്തുനിർത്തുകയെന്നത് വിദ്യാലയപ്രവർത്തനങ്ങളുടെ അടിസ്ഥാനമാകേണ്ടതുണ്ട്. അതോടൊപ്പമോ അതിനപ്പുറമോ പ്രധാനമാണ് അധ്യാപകരുടെയിടയിലുണ്ടാവേണ്ട ഊഷ്മളമായ പരസ്പരബന്ധങ്ങളും ഒത്തുചേർന്നുള്ള പ്രശ്നപരിഹാരപ്രവർത്തനങ്ങളും മികച്ച മാതൃകകളുടെ പങ്കുവെപ്പുകളും.  അത്തരം ബന്ധങ്ങൾ സ്ക്കൂളിനകത്തും പുറത്തും നാട്ടിലും വീട്ടിലും പൂത്തുലയുമ്പോൾ അധ്യാപനമെന്നത് വിരസതയില്ലാത്തതും ആവേശഭരിതവുമായ ജോലിയായിത്തീരുമെന്നാണ് തിമോത്തി വോക്കർ പറയുന്നത്. 'മുന്നിലിരിക്കുന്ന കുട്ടി എന്ന് തന്റേതല്ലെന്ന് തോന്നുന്നുവോ അന്ന് അധ്യാപനം അവസാനിപ്പിക്കണ'മെന്ന് അബ്രഹാം ലിങ്കന്റേതെന്ന പേരിൽ ഒരു ഉദ്ധരണി പലയിടങ്ങളിലും വായിച്ചത്കൂടി ഓർക്കുക. കുട്ടിയോടുള്ള ഒരു ‘Good Morning’ പോലും അവളിലുണ്ടാക്കുന്ന ഭാവാത്മകമായ അനുരണനങ്ങൾ എത്ര വലുതാണെന്ന് അധ്യാപിക മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ അറിഞ്ഞും അവരോടൊത്ത് കളിച്ചും പഠനം ഉൽസവമാക്കിയും നിറമാർന്ന സ്വപ്നങ്ങളേകിയും വഴക്കാളികളെ കൂട്ടാളികളാക്കിയും അധ്യാപനം ആഘോഷമാക്കാനാവും.

മികവിന്റെ മറ്റൊരടിസ്ഥാനം സ്വാതന്ത്ര്യവും സ്വയംനിർണ്ണയാധികാരങ്ങളുമാണെന്നു പറയുമ്പോൾ ഇവിടെ ചിലരെങ്കിലും അൽപമൊന്ന് നെറ്റിചുളിക്കും. പ്രഥമാധ്യാപകനുവേണ്ടി എഴുതുന്ന ടീച്ചിങ് മാനുവലുകളും ആരെയോ ബോധിപ്പിക്കാനുള്ള കെട്ടുകാഴ്ചയാവുന്ന സ്ക്കൂൾറിസോഴ്സ്ഗ്രൂപ്പുകളും മോണിട്ടറിങ്ങില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ആവർത്തിക്കുന്ന അധികാരികളും അരങ്ങുവാഴുന്നിടത്ത് തങ്ങളുടെ ജോലി ഭാരമായിത്തീരുന്നുവെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ ആശ്ചര്യമില്ലതന്നെ. പഠനത്തിലും പാഠ്യവസ്തുക്കളിലും മതിലുചാടാനോ മറുവഴിതേടിപ്പോവാനോ ഇന്നത്തെ വ്യവസ്ഥിതി അനുവദിക്കില്ലെന്നത് നമുക്കറിയാവുന്ന സത്യമാണ്. കോവിഡ്കാലപരീക്ഷയിലെ ഫോക്കസ് ഏരിയകളെക്കുറിച്ച് ക്രിയാത്മകമായി നടത്തിയ ചർച്ച പോലും സർവ്വീസ് ചട്ടങ്ങളുടെ ലംഘനവും അച്ചടക്കനടപടിക്ക് കാരണവും ആയിത്തീരുന്ന ഇന്നാട്ടിലെ 'ഓട്ടോണമി' ഫിൻലാൻഡിലെത്താൻ മൈലുകൾ താണ്ടേണ്ടതുണ്ടെന്നതാണ് യാഥാർത്ഥ്യം. കുട്ടികളോടൊത്ത് പാഠഭാഗങ്ങളാസൂത്രണം ചെയ്യലും സാഹചര്യമനുസരിച്ച ലക്ഷ്യങ്ങൾ പുനർനിശ്ചയിക്കലും (കാലുകൾ സുശക്തമാവുന്നതുവരേയോ കളിപഠിക്കുന്നതുവരേയോ ഗോൾപോസ്റ്റുകൾ മാറ്റിസ്ഥാപിക്കേണ്ടി വരും) തെരഞ്ഞെടുക്കാനുള്ള അവകാശംനൽകലും അവർക്ക് സാധ്യമാവുന്നത് പരീക്ഷകളില്ലാത്തതുകൊണ്ടുകൂടിയാണ്. പാഠഭാഗം 'കവർ' ചെയ്യാൻ പാടുപെടുന്നവർക്ക് കവറിനുപുറത്തുള്ളതിന്റെ സാധ്യതകളും അനുഭവങ്ങളും വിരളമാവുന്നു. തികഞ്ഞ സ്വാതന്ത്ര്യം അനുക്രമമായി പൂർണഉത്തരവാദിത്തത്തിലേക്ക് വികസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മനോഹരമായി ടിമോത്തി വോക്കർ  വിവരിക്കുന്നുണ്ട്. 

കുട്ടികളെ പാഠഭാഗങ്ങളിൽ പ്രാവീണ്യമുള്ളവരും മിടുക്കരുമാക്കാൻ വ്യതിരിക്തമായ വഴികളിലൂടെയാണ് ഓരോ അധ്യാപകനും കടന്നുപോകുന്നത്. പാഠപുസ്കങ്ങളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഏറ്റവും രസകരമായിത്തോന്നിയ കാര്യം വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. അമേരിക്കയിലെ തന്റെ പഴയ ചെറിയ പ്രൈമറിസ്ക്കൂളിൽ 25 മാക്‍ബുക്കുകൾ കണ്ട ടിമോത്തി വോക്കർക്ക്   എണ്ണം കുറഞ്ഞ പഴകിയ കുറേ കമ്പ്യൂട്ടറുകളാണ് തന്റെ ഫിൻലാൻഡിലെ വിദ്യാലയത്തിൽ കാണാൻ സാധിച്ചത്. സ്മാർട്ട്ബോർഡുകളും മറ്റും ചില ക്ലാസ്സുകളിലുണ്ടായിരുന്നുവെങ്കിലും ക്ലാസ്സ്മുറികളിൽ അവ ഉപയോഗിക്കണെമന്ന് അധ്യാപകരേ ആരും നിർബന്ധിക്കില്ല. സാങ്കേതികവിദ്യ മോശം കാര്യമല്ലെങ്കിലും അതിന്നു ചെലവഴിക്കുന്ന പണവും സമയവും ആവശ്യത്തിലധികമാണെന്ന് ഫിൻലാൻഡ് പറയുമ്പോൾ നമ്മുടെ ക്ലാസ്സ് മുറികളിലെ പ്രൊജക്റ്ററുകളും ഉപകരണങ്ങളും  പഠനത്തെ യാന്ത്രികമാക്കി മാറ്റിയെന്ന കടുത്ത വിമർശനങ്ങളെക്കൂടി നമ്മളോർക്കണം.  ഇന്നാവട്ടെ മിക്കയിടങ്ങളിലും അവ ഉപയോഗിക്കപ്പെടാതെ മാറാല പിടിച്ചു കിടക്കുകയും ചെയ്യുന്നു. പഠനത്തെ പിൻതുണക്കാനാണ് സാങ്കേതിയവിദ്യ; അതിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനാവരുത്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ ഫിൻലാൻഡിലെ കുട്ടികൾ മുന്നോക്കം പോയെങ്കിൽ അതു സൂചിപ്പിക്കുന്നത് നിങ്ങൾക്ക് മികവാണ് ആവശ്യമെങ്കിൽ സാങ്കേതികവിദ്യയെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്  ആദ്യം ചെയ്യേണ്ടതെന്നാണ്.  ലോകമാസകലമുള്ള വിദ്യാഭ്യാസ പ്രവർത്തകരോട് ഫിൻലാൻഡ് ഇത് പറയുമ്പോൾ മുഴുവൻ സ്മാർട്ട്ക്ലാസ്സ് റുമുകളായതിൽ അഭിമാനം കൊള്ളുന്ന നമുക്ക് ചില കാര്യങ്ങളിലെങ്കിലും പുനശ്ചിന്തയും പുനക്രമീകരണവും ആവാം. 

എല്ലാ വിജയങ്ങൾക്കും എവിടെയും അടിസ്ഥാനം നടപ്പിലാക്കുന്നവരുടെ മനോഘടനയാണല്ലോ (Mind-set). ഫിൻലാൻഡിലും അങ്ങിനെതന്നെ.  തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്ഥിരതയോടെ അവർ താളം കണ്ടെത്തുന്നു. സഹാധ്യാപകരുമായി പരസ്പരം സഹകരിച്ച് വിഭവങ്ങൾ പങ്കുവെച്ച് അധ്യാപനത്തിൽ മുഴുകുന്നു. പരസ്പരസഹകരണവും ഉൾക്കൊള്ളലും അൽഭുതങ്ങൾക്ക് കാരണമാവുന്നു.  വിദഗ്ദ്ധരായ അധ്യാപകരെ സ്വന്തം ക്ലാസ്സുകളിലേക്കെത്തിച്ച് സഹായംതേടുന്നതിൽ ആർക്കുമിവിടെ ഈഗോ പ്രശ്നങ്ങളില്ല.  അത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം അധ്യാപകരുടെ പരസ്പരബന്ധവും വളർ‍ത്തുന്നു. വിദ്യാലയാന്തരീക്ഷത്തെ സൗഹാർദ്ദപരമാക്കുന്നു.  ഇങ്ങനെയുള്ള മികച്ച തന്ത്രങ്ങളോടൊപ്പം  തങ്ങളുടെ അവധികളാഘോഷിക്കാനും സന്തോഷം എന്നത് മറക്കാതിരിക്കാനും  അദ്ദേഹം അധ്യാപകർക്ക് മുന്നറിയിപ്പുതരുന്നു. ഹോംവർക്കുകളുടെ ഭാരമില്ലാതെ വീടുകളിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികളുടെ സന്തോഷം പോലെതന്നെ പ്രധാനമാണ് സ്ക്കൂൾകാര്യങ്ങൾ തലയിലവശേഷിപ്പിക്കാതെ സ്വതന്ത്രമായി വീട്ടിലെത്തി നവോൻമേഷത്തോടെയും ആവേശത്തോടെയും തിരിച്ചെത്തുന്ന അധ്യാപകനുമെന്ന് ഫിൻലാൻഡ് ചൂണ്ടികാട്ടുമ്പോൾ, നമുക്കും പ്രശ്നം മനോഘടനതന്നെയാണ്; മാറ്റത്തിന് മുഖം കൊടുക്കാതെ പുറംതിരിഞ്ഞ് മാമൂലുകളെയും ആവർത്തിക്കുന്ന അബദ്ധങ്ങളെയും മുറുകെപിടിക്കുന്ന സംവിധാനങ്ങളും കടുംപിടുത്തങ്ങളും. അതെ , ഫിൻലാൻഡ് ഏറെ അകലെയാണ്.  

2022, ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു പേരിൽ പലതുമിരിക്കുന്നു



    എന്തുപേരിട്ടു വിളിച്ചാലും പനിനീർപുഷ്പം അതുതന്നെയെന്നു മഹാകവി ഷെക്സ്പിയർ. ആറുനാട്ടിൽ നൂറുഭാഷയെന്നത് പതിരുള്ള പാഴ്ചൊല്ലുമല്ല. സ്ഥലവും കാലവും മാറുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും വ്യത്യസ്തമാവുകയെന്നത് സ്വാഭാവികം. ലോകം ക്രമേണ ഒന്നാവുകയും ഒരേ ജീവജാലങ്ങൾ പല പേരുകളിൽ വിളിക്കപ്പെടുകയും ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണല്ലോ ശാസ്ത്രീയ നാമകരണ രീതി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. സസ്യങ്ങൾ പല നാടുകളിൽ വ്യത്യസ്ത പേരുകളുള്ളവ മാത്രമല്ല, ഒരേ നാട്ടിൽ പല പേരുകളുള്ളവ കൂടിയാണ്. പക്ഷികളുടെയും പൂമ്പാറ്റകളുടെയും മറ്റ് ജീവികളുടെയും മലയാളത്തിലുള്ള പേരുകളിൽ ചിലത് വളരെ പണ്ടുതൊട്ട് ഉപയോഗിച്ചു വരുമ്പോൾ ചിലത് സമീപകാലത്തായി ബോധപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയതാണ്. നൂറുകണക്കിന് ഷഡ്പദങ്ങളും നിശാശലഭങ്ങളും വണ്ടുകളും പേരും ഊരും ഇല്ലാത്തവരായി തുടരുകയും ചെയ്യുന്നു. മലയാളത്തിൽ പേരില്ലാതിരുന്ന ഒട്ടനവധി പൂമ്പാറ്റകൾക്ക് ആകർഷകമായ പേരുകൾ നൽകിയത് സീക്കിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധർ കൂടിച്ചേ‍ർന്നായിരുന്നല്ലോ. എന്നിട്ടും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒരേ പൂമ്പാറ്റകൾക്ക് ഇന്നും പല പേരുകളാണ്. ആയിരക്കണക്കായ നിശാശലഭങ്ങളെ ആകർഷകമായ മലയാളം പേരുകളിട്ട് പഠനവിധേയമാക്കുന്ന ബാലകൃഷ്ണൻ വളപ്പിലിനെയും ഇവിടെ പരാമർശിക്കണം.

    പക്ഷികളുടെ മലയാളം പേരുമാറ്റമാണല്ലോ ഇവിടെ ചർച്ചാ വിഷയം. ജീവികളുടെ ഇംഗ്ളീഷ് പേരുകളും ശാസ്ത്രനാമങ്ങൾ തന്നെയും ശരിയായതും തെറ്റായതും ആയ കാരണങ്ങൾ കൊണ്ട് ചർച്ചയാവുകയും ചിലപ്പോഴെങ്കിലും മാറ്റപ്പെടുകയും ചെയ്യാറുണ്ട്. വംശീയത സൂചിപ്പിക്കുന്നതും മറഞ്ഞുപോയ അടിമത്തത്തിന്റെയും കൊളോണിയൽ കാലത്തിന്റെയും ഓർമ്മകൾ അവശേഷിപ്പിക്കുന്നതുമായ പേരുകൾ മാറ്റാനുള്ള ആവശ്യം ലോകത്തിന്റെ പലയിടങ്ങളിലും ഉയരാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടുമുള്ള ആദരസൂചകമായി നൽകിയ പേരുകളൊട്ടനവധിയാണ്. 'പക്ഷികൾക്ക് പക്ഷികളുടെ പേര് ' (Birds names for birds) എന്ന പ്രചാരണവുമായി അമേരിക്കയിൽ വംശീയതയും കൊളോണിയൽ അവശിഷ്ടങ്ങളും പക്ഷികളുടെ പേരിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വലിയ മുന്നേറ്റങ്ങൾ കഴിഞ്ഞ വ‍ർഷങ്ങളിൽ നടന്നു.

    പക്ഷികളുടെ ഇംഗ്ളീഷ്ഭാഷയിലുള്ള നിരവധി സാധാരണപേരുകൾ സ്വയംവിവരണാത്മകവും ഓരോന്നിനെയും തിരിച്ചറിയാൻ സഹായിക്കുന്നതുമാണെന്നു പറയാം. വെള്ളക്കണ്ണനും (White-eyed), മഞ്ഞപുരികക്കാരിയും (Yellow- browed), കരിന്തലയനും (Black-headed) തിരിച്ചറിയാൻ ഏറെ സഹായകമാണെന്നതിൽ തർക്കമില്ല. പോതപ്പൊട്ടനും കള്ളിക്കുയിലും പേക്കുയിലും ഉൾപ്പെടെയുള്ള മലയാളം പേരുകളിലെയും സൂചനകളെ ഈ അർത്ഥത്തിലാണോ കാണേണ്ടത് എന്നതിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്നു തോന്നുന്നു. 'പൊട്ടനെ'ന്നത് അക്ഷരാർത്ഥത്തിൽ അധിക്ഷേപാർഹമായ ഒന്നാണെങ്കിലും ഗ്രാമ്യ പ്രയോഗത്തിൽ സ്നേഹവും അടുപ്പവും സൂചിപ്പിക്കുന്ന പദമായി അതു മാറാറുണ്ട്. അമ്മ മകനെ പൊട്ടനെന്നും കടിഞ്ഞൂൽപൊട്ടനെന്നും വിളിക്കുന്നത് ഏന്തായാലും അധിക്ഷേപിക്കാനാവില്ലല്ലോ. ‘ഞാങ്ങളും നിങ്ങളും ഭേദങ്ങളില്ല ' എന്ന് പ്രഖ്യാപിക്കുന്ന പൊട്ടൻ ദൈവം ഉദ്ഘോഷിക്കുന്നത് വംശീയതയുമാകാൻ സാധ്യതയില്ല. കള്ളനും കള്ളിയും അടുപ്പവും പ്രണയവുമുള്ളിടത്ത് നേരെ വിപരീതാർത്ഥത്തിലുപയോഗിക്കുമ്പോൾ പക്ഷികളോടുള്ള പ്രണയവും അടുപ്പവുമാണ് പിന്നിലെന്ന് ആർക്കെങ്കിലും സംശയമായാലോ? മണ്ണാത്തിയും കുറവനും മുണ്ടനും തണ്ടാനും ചാത്തനും വേർതിരിവും അധിക്ഷേപവുമാണെന്നു വാദത്തിനു സമ്മതിച്ചാലും സാമൂഹ്യശാസ്ത്രപരമായും ഭാഷാപരമായും ആ വാദത്തിനു നിലനിൽപ്പുണ്ടോയെന്നു കൂടി ചർച്ച ചെയ്യേണ്ടി വരും.

    ഇന്ത്യയിലെമ്പാടുമുള്ള പൂമ്പാറ്റകളുടെ പേരുകളെക്കുറിച്ചന്വേഷിക്കുമ്പോൾ അവ ഇംഗ്ളീഷ് പേരുകൾ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ തികഞ്ഞ ഹാങ്ഓവറിൽ നിന്നും ഒട്ടും മുക്തമായിട്ടില്ല. എമ്പററും (Golden Emperor, Tawny Emperor,,) രാജയും (Black Rajah,,) ബാരണും ‍(Common Baron,,,)ബാരണറ്റും (Baronet) ഡ്യൂക്കും (Red Spot Duke,,)ആർച്ച് ഡ്യൂക്കും (Arch Duke)ഡച്ചസ്സും (Blue Duchess)മാർക്വിസും (Marquis) വിസ്കൗണ്ടും (Viscount) പ്രിൻസും (Black Prince) നവാബും (Common Nawab,,,) ഏളും (Common Earl) ജോക്കറും (Joker) ജസ്റ്ററും (Jester,,,)അകമ്പടിക്കും സുരക്ഷയ്ക്കും സെയിലറും (Sailor,,)ലാസ്ക്കറും (Lascar,,) അഡ്മിറലും (Admiral,,)കോൺസ്റ്റബിളും (Constable) കൊമ്മഡോറും (Commodore) ഇന്നും മലകളിലും താഴ്‍വരകളിലും തെന്നിനീങ്ങുന്നുണ്ട്. സാമ്രാജ്യത്വത്തിന്റെയും ദുഷ്പ്രഭുത്വത്തിന്റെും അധിനിവേശത്തിന്റെയും കൊടിയടയാളങ്ങളായി കാണണോ വൈവിധ്യത്തിന്റെയും പ്രൗഢിയുടേയും വർണ്ണസങ്കലനത്തിന്റെയും മനോഹാരിതയായിക്കാണണോ എന്നുള്ളത് കാഴ്ചക്കാരന്റെ ഇഷ്ടം. സമീപകാലത്തായി നിഗ്ഗർ (Nigger- Medus Bushbrown), കൂൺ (Coon- Indian Dusky Partwing) എന്നീ പൂമ്പാറ്റ പേരുകളിലെ വംശീയാധിക്ഷേപം തിരിച്ചറിഞ്ഞ് മറ്റു പേരുകളിലേക്ക് മാറിയെങ്കിലും പലയിടത്തും പഴയതു തന്നെ ഉപയോഗിക്കപ്പെടുന്നുമുണ്ട്.

    അബദ്ധധാരണകളാലോ തെറ്റിദ്ധരിക്കപ്പെട്ടോ വന്നുപെട്ട പേരുകളുണ്ടെന്നത് വാസ്തവം തന്നെ. ഇവയെക്കുറിച്ചുള്ള നിഗമനങ്ങളിലേക്കും തീ‍ർപ്പുകളിലേക്കും എത്തിച്ചേരുന്നതിന്നു മുന്നേ ഈ പേരുകൾ എങ്ങിനെ വന്നു എന്നുള്ളതുകൂടി പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചിലതൊക്കെ പ്രാദേശികമായി ഉപയോഗിച്ചു പ്രചാരം കിട്ടിയതാവണം. ചിലതു പ്രത്യേകതകളുടെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്നും ആരൊക്കെയോ പരുവപ്പെടുത്തിയതാവണം. സമൂഹത്തിന്റെ സ്വത്വത്തിലും വിശ്വാസങ്ങളിലും കഥകളിലും കയറിനിൽക്കുന്നതാവാം മറ്റു ചിലത്. വാമൊഴിവഴക്കങ്ങളും പ്രാദേശികപ്രയോഗങ്ങളും അതിന്നു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവാം. വിവിധ ജനസമൂഹങ്ങളുടെ അറിവുകളുടെ ഈടുവെയ്പ്പിൽ വികസിച്ചുവന്നവയുമുണ്ടാകാം. ഇന്നും ഗുഹകളിൽ താമസിക്കുന്ന നിലമ്പൂർ കാടുകളിലെ പരിമിതാംഗങ്ങൾ മാത്രമുള്ള ചോലനായ്ക്കവിഭാഗക്കാർ നാലഞ്ച് ഇനം ചിവീടുകളെ പേരു ചൊല്ലിവിളിക്കുകയും അവയുടെ ശബ്ദംതിരിച്ചറിഞ്ഞ് മഴക്കാലവും മഞ്ഞുകാലവും ചൂടുകാലവും പ്രവചിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിശദമായി വായിച്ചതോർക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021, ജൂൺ 20-26). ആ പേരുകളോരോന്നും നിശ്ചയിച്ചതിന്ന് ആ പ്രാക്തനസമൂഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. കാലൻകോഴിയെ മരമൂങ്ങയാക്കി അന്ധവിശ്വാസനിർമ്മാ‍ർജ്ജനത്തിനു കോപ്പുകൂട്ടുമ്പോൾ വേലികൾ വൻമതിലുകൾക്ക് വഴിമാറിയപ്പോൾ വേലിത്തത്തകളെ മതിൽപക്ഷികളായും അമ്പലപ്രാവുകളെ പാറപ്രാവുകളായും മാറ്റേണ്ടി വരുമോയെന്നത് ന്യായമായ ചോദ്യമാവുന്നുണ്ട്. വിഷുപ്പക്ഷിയും സാമ്രാജ്യത്വകഴുകനും വന്യതയിൽ പാടുകയോ നിലവിളിക്കുകയോ ചെയ്യുന്നുമുണ്ട്. 

    ശാസ്ത്രസമൂഹത്തിന് സ്വന്തമായ പേരുകളാവാം. പുതിയ അറിവുകൾക്കനുസരിച്ച് മാറ്റുകയുമാവാം. പ്രാദേശികഭാഷയിലെ പദങ്ങൾക്കുപകരം ഭൂരിഭാഗമാളുകളും ഇംഗ്ളീഷ് സാധാരണപേരുകളും ശാസ്ത്രനാമങ്ങളും ഉപയോഗിക്കുന്നവരാണല്ലോ. ഒരു ജീവിതന്നെ പല പേരുകളിൽ അറിയപ്പെടുന്നതിൽ എന്താണ് പ്രശ്നം? ഗ്രാമ്യപദങ്ങളും പ്രയോഗങ്ങളും സമ്പന്നമാക്കിയ സസ്യജന്തു നാമങ്ങളെ അതുപോലെ അവിടെ വിട്ടേക്കുക. സാങ്കേതികവിദ്യയുടെ വ്യാപനം പ്രാദേശികഭാഷകളുടെയും സംസ്ക്കാരത്തിന്റെയും സംരക്ഷണത്തിനും പോഷണത്തിനും പ്രാധാന്യം തിരിച്ചുകൊണ്ടുവന്ന ഇക്കാലത്ത് അതാവും നല്ലത്. പേരില്ലാത്തവർക്ക് പേരുനൽകുമ്പോൾ രാഷ്ട്രീയ തെറ്റുശരികളും ലിംഗേതര-വർഗേതര പദങ്ങളും തേടിപ്പോവാം. കാലങ്ങൾ കൊണ്ടുണ്ടായ പേരുകൾ പൊടുന്നനെ മാറ്റാൻ തയ്യാറാവുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഉൾക്കൊണ്ടുള്ള കൂടുതൽ ചർച്ചകളുണ്ടാവണം.


(Published in Malabar Trogon -Newsletter of Malabar Natural History SocietyVol. 20-2&3 2022 MAY-DEC)

.



2022, ജനുവരി 15, ശനിയാഴ്‌ച

പഴശ്ശിയും കല്ല്യാടും



    നൂറ്റാണ്ടുകൾക്കപ്പുറം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പിന് നേതൃത്ത്വം നൽകിയ ധീരദേശാഭിമാനിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഏറ്റവും മികച്ച കുരുമുളക് ലഭിക്കുന്ന സ്ഥലമായി ഇൻഡ്യയിലെ വടക്കേമലബാറിന്റെ കിഴക്കൻമലയോരങ്ങൾ ലോകമാകെ അടയാളപ്പെടുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അറബികൾ, പാശ്ചാത്യർ തുടങ്ങിയ വൈദേശിക കച്ചവടക്കാരുടെ ആഗമനവും തുടർന്നുള്ള അധിനിവേശങ്ങളും സംഭവിച്ചതും. കച്ചവടക്കാരായെത്തിയവർ പെട്ടെന്ന് ഭരണാധികളായിത്തീർന്നത് എവിടെയുമെന്നപോലെ ഇവിടെയും സംഘർഷങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിച്ചു. അക്കാലത്ത് സൈനികശക്തിയിലും തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കൗശലങ്ങളിലും അഗ്രഗണ്യരായിരുന്ന കമ്പനിയോട് പഴശ്ശി ഏറെക്കാലം വിജയകരമായി ചെറുത്തുനിന്നത് ഇന്നും അൽഭുതവും ആവേശവും നിറഞ്ഞ ചരിത്രമാണ്. ധീരമായ പോരാട്ടത്തിന് ഊർജ്ജം പകർന്നത് താൻ ഈ നാടിന്റെ ധർമ്മത്തിന്റെയും സംസ്കൃതിയുടേയും സംരക്ഷണത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി തന്റെ പക്ഷത്തു ചേർത്തുനിർത്താൻ കഴിഞ്ഞതുകൊണ്ടാണ്. നാട്ടിലെ ഭൂവുടമകളുടെയും സാധാരണക്കാരുടെയും വനവാസികളുടെയും അകമഴിഞ്ഞ പിൻതുണ അദ്ദേഹത്തിന് ഇക്കാര്യത്തിൽ ലഭിച്ചു. എല്ലാവരും സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടമായി അതേറ്റെടുത്തു. നാട്ടിടവഴികളും മലഞ്ചെരിവുകളും പുഴയോരങ്ങളും മഹാവനങ്ങളും വർഷങ്ങളോളം സംഘർഷഭൂമിയായിമാറി. എതിരാളികൾ സർവ്വായുധസന്നദ്ധരായിരുന്നു. അവർ അനേകം നാട്ടുകാരെ പ്രലോഭനങ്ങൾവഴി കമ്പനിപക്ഷത്തുചേർത്തു. എന്നിട്ടും ആദ്യകാലങ്ങളിൽ പഴശ്ശിയും കൂട്ടരും ഉജ്ജ്വല വിജയങ്ങൾ നേടി. ചിലപ്പോൾ എതിരാളികളെ അമ്പേ പരാജയപ്പെടുത്തി, മറ്റു ചിലപ്പോൾ തന്ത്രങ്ങളാൽ എതിരാളികൾക്ക് നിൽക്കക്കള്ളിയില്ലാതാക്കി.

    കോട്ടയം പ്രദേശത്തെ ഒട്ടുമിക്ക നായർത്തറവാടുകളും ഏറിയും കുറഞ്ഞും പഴശ്ശിത്തമ്പുരാന് പരിപൂർണ്ണ പിൻതുണയുമായി ചേർന്നുനിന്നു. സ്വന്തം നിലനിൽപ്പുപോലും പരിഗണിക്കാതെ ആളും അർത്ഥവും നൽകി പഴശ്ശിയെ സഹായിച്ചു. പലരും കൊല്ലപ്പെട്ടു, മറ്റുചിലർ നാടുകടത്തപ്പെട്ടു, സ്വത്തും സ്വാധീനവും നഷ്ടപ്പെടുത്തി, നേതൃത്ത്വം നൽകിയവരെ പരസ്യമായി ആൾക്കുട്ടത്തിനുമുന്നിൽ തൂക്കിക്കൊന്നു. സ്വാതന്ത്ര്യത്തിന് സ്വന്തം ജീവനേക്കാൾ വില നൽകിയവരായിരുന്നു പലരും. എല്ലാം സഹിച്ചും പഴശ്ശിയുടെ പതനം വരെ നിരവധിപേർ അദ്ദേഹത്തെ പിൻതുണച്ചു. കോട്ടയം രാജ്യത്തിന്റെ യഥാർത്ഥഭൂമിശാസ്ത്രാതിർത്തിക്ക് പുറത്തായിരുന്നെങ്കിലും പ്രതാപികളും അതിലേറെ അഭിമാനികളുമായിരുന്ന കല്ല്യാട്ടു നമ്പ്യാരും അദ്ദേഹത്തിന്റെ ആളുകളും പഴശ്ശിക്ക് സർവ്വവിധ പിൻതുണയുമായി അവസാനം വരെ ചേർന്നു നിന്നു. കല്ല്യാട്ട് മലനിരകൾ പോരാട്ടവേദിയായി മാറി. ചരിത്രകാരനായ ഡോ.കെ.കെ.എൻ കുറുപ്പ് പഴശ്ശിസമരങ്ങളെക്കുറിച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനിരേഖകളിൽ നിന്നും മറ്റുമായി ശേഖരിച്ചെഴുതിയ പഴശ്ശി സമരരേഖകൾ (മാതൃഭൂമി ബുക്സ് , 2018, p111) എന്ന പുസ്തകത്തിൽ കല്ല്യാട് നടന്ന പോരാട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം..

    പഴശ്ശി നിരന്തരം നാട്ടുകാരോട് ഇടപഴകി. നാടുവാഴികളോടും പ്രമാണിമാരോടും തന്റെ സമരത്തിന് പിൻതുണ അഭ്യർത്ഥിച്ചു. ചില അവസരങ്ങളിൽ എതിരെനിന്നവർക്ക് മുന്നറിയിപ്പുകൾ നൽകി. മറ്റുചിലപ്പോൾ എല്ലാവരും ഒത്തുചേർന്ന് വിദേശികളെ തുരത്തുന്നതിനെക്കുറിച്ച് ആഹ്വാനം നൽകി. ജൻമനാട്ടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി തരകുകളും ഓലകളും പല സ്രോതസ്സുകളിൽ നിന്നും സമീപകാലത്തായി വെളിച്ചം കണ്ടിട്ടുണ്ട്. പലയിടത്തായി ചിതറിക്കിടക്കുന്ന അമൂല്യമായ അത്തരം അവശേഷിപ്പുകൾ ഇനിയും വീണ്ടെടുക്കേണ്ടതുമുണ്ട്. ആയിരത്തിതൊള്ളായിരത്തിമുപ്പതുകളിൽ ആരംഭിച്ച കലാപകലുഷിതമായ കർഷകസമരങ്ങളുടേ കഥകൾപ്പുറം, നൂറ്റാണ്ടുകൾക്കുമുന്നേ വൈദേശിക ശക്തികൾക്കെതിരെ വ്യത്യാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചു ചേർന്ന് പോരാടിയ അഭിമാനകരമായ ചരിത്രത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടതുണ്ട്. നാം അവയെ ആദരവോടെ സ്മരിക്കേണ്ടതുമുണ്ട്.

    പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് കല്ല്യാട് പ്രദേശത്ത് നിന്നും മൂന്നു പേരുകളാണ് ഇതു സംബന്ധിച്ച എല്ലാ രേഖകളിലും പൊതുവായി കാണുന്നത്. കല്ല്യാട്ടു നമ്പ്യാർ എന്നപേരിൽ കാരണവരായ കല്ല്യാട്ട് കുഞ്ഞമ്മനാണ് അതിലൊന്ന്. സമരങ്ങളുടെ ആദ്യകാലം തൊട്ട് നിരവധി തവണ കല്ല്യാട്ട് കുഞ്ഞമ്മന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. കല്ല്യാട്ട് മൂന്നാമൻ എന്നു മാത്രം പരാമ‍ർശിക്കപ്പെടുന്ന ആളാണ് അടുത്ത ആൾ. കല്ല്യാട്ട് നമ്പ്യാർ തറവാട്ടിലെ പ്രായം കൊണ്ട് മൂന്നാമത്തെ ആൾ എന്നു വേണം ഊഹിക്കാൻ. സമീപപ്രദേശങ്ങളിൽ നിന്നുൾപ്പടെ പോരാട്ടത്തിനുവേണ്ടി ആളുകളെ സംഘടിപ്പിക്കാനും പണവും വിഭവങ്ങളും സ്വരൂപിക്കാനും കല്ല്യാട്ട് മൂന്നാമൻ നടത്തിയ പരിശ്രമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ലഭ്യമാണ്. അതോടൊപ്പം ഇവരുടെ ഉറ്റസഹചാരിയായി പോരാട്ടസമയത്തും അല്ലാത്തപ്പോഴും പ്രവർത്തിച്ച ചേണിച്ചേരി രയരപ്പനാണ് പേരു പരാമർശിക്കപ്പെടുന്ന മൂന്നാമത്തെയാൾ. ഇവർക്കൊപ്പം നാട്ടുപ്രമാണികളും സാധാരണക്കാരുമായ ഒട്ടനവധി ആളുകളും ഉണ്ടായിരിക്കമെന്നുറപ്പാണെങ്കിലും വരുടെ പേരുകൾ എങ്ങും സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചു വിവിധ രേഖകളിൽ ലഭ്യമായ പരാമർശങ്ങൾ ഈ സംഭവങ്ങളുട അന്നത്തെ പ്രാധാന്യത്തെയും പ്രാമുഖ്യത്തെയുംകുറിച്ച് വ്യക്തമായ ധാരണ തരുന്നുണ്ട്. ഇക്കാലമത്രയും ബോധപൂർവ്വമായുംജ്ഞതയാലും അവഗണിക്കപ്പെട്ട ചരിത്രവസ്തുതകളിലേക്ക് ആ രേഖകളുടെ വെളിച്ചത്തിൽ ഒരെത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    കുരുമുളകുൾപ്പടെയുള്ള കാർഷികവിളകൾ കൊണ്ട് സമൃദ്ധമായ ഇടങ്ങളായിരുന്നു കല്ല്യാടും പരിസരപ്രദേശങ്ങളും. പൊതുവെ കുറഞ്ഞ ജനസംഖ്യ. സാംസ്ക്കാരികമായും വ്യാപാരപരമായും കുടകുജനതയുമായുള്ള കൊടുക്കൽവാങ്ങലുകൾ. തിങ്ങിനിറഞ്ഞ കാടുകളും വനസമ്പത്തും. ഭൂമിശാസ്ത്രപരമായി ഇരുപുഴകൾക്കുമിടയിൽ പീഠഭൂമിരൂപത്തിലുള്ള കിടപ്പു്. വലിയപാറപ്പരപ്പുകളും ഫലപുഷ്ടിയേറിയ വിശാലമായ വയലേലകളും. ഇതൊക്കെ പ്രദേശത്തിന്റെ തനതു പ്രത്യേകതകളായിരുന്നു. അറബികളും മറ്റും നേരിട്ട് കച്ചവടത്തിനെത്തുന്ന ഇരീക്കൂർ എന്ന വ്യാപാരകേന്ദ്രം വളപട്ടണം പുഴയിലെ ജലഗതാഗതസൗകര്യം കൊണ്ടു പ്രാധാന്യം നേടിയ ഒരിടമായിരുന്നു. എല്ലാതരത്തിലും തന്ത്രപരമായ പ്രദേശം. പഴശ്ശിയുടെ പോരാട്ടവുമായി ബന്ധപ്പെട്ടുള്ള കമ്പനി എഴുത്തുകുത്തുകളിലും ഗുണ്ടർട്ട് ശേഖരത്തിലെ പഴശ്ശി രേഖകളിലും ചിലയിടത്ത് കല്ല്യാടിനെക്കുറിച്ചും അവിടെ നടന്ന പോരാട്ടങ്ങളെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട്.

    അതിലൊന്ന് പഴശ്ശി രാജാവ് കല്ല്യാട്ട് അപ്പുക്കുട്ടിക്ക് എഴുതിയ ഒരു തരകാണ്. കല്ല്യാട്ട് ഇടവകയിലെ പാർവത്യക്കാരനാണ് (അധികാരി) അപ്പുകുട്ടി. ഇതെഴുതിയിരിക്കുന്നത് 972 (1797) മലയാളവർഷം തുലാമാസം നാലാം തീയതിയാണ്. കല്ല്യാട്ട് ഇടവകയിൽ നെല്ല്, മുളക്, പണം എന്നിവയുടെ നികുതി പിരിവ് നിർത്തിവെക്കാനും അദ്ദേഹത്തോട് രാജാവിനെചെന്ന് കാണാനുമാണ് ഇതിൽ ആവശ്യപ്പെടുന്നത്. എന്താണ് കാര്യമെന്നോ കമ്പനിയുമായുള്ള പ്രശ്നങ്ങളാണോ എന്നൊന്നും അതിൽ വ്യക്തമാക്കിയിട്ടില്ല. (47 A&B, പഴശ്ശിരേഖകൾ, ജനറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയ, ഡിസി ബുക്ക്സ്, കോട്ടയം 1994, p120 )

    കല്ല്യാട് കുഞ്ഞമ്മനുമായി ബന്ധപ്പെട്ട് പരാമർശമുള്ള മറ്റൊരു എഴുത്ത് 972 ധനുമാസം 28 നു (1797 ജനുവരി 9) രാത്രി പന്ത്രണ്ടു മണിക്കു എഴുതിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. പഴശ്ശിയുമായി തെറ്റിപ്പിരിഞ്ഞ പഴയവീട്ടിൽ ചന്തു, തലശ്ശേരി ക്രിസ്റ്റഫർ പീലി സായിപ്പിന് എഴുതിയതാണ് ആ കത്ത്. കാലം പഴശ്ശിയുടെ നേതൃത്ത്വത്തിലുള്ള സമരം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിന്നും ആറുവർഷങ്ങൾക്ക് മുന്നെയാണ്. കമ്പനി പട്ടാളക്കാരുടെ ആവശ്യങ്ങൾക്ക് മയ്യഴിയിൽ നിന്നും അരിയും മറ്റു സാധനങ്ങളും വേങ്ങാട്ടെക്കെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ചൊവ്വക്കാരൻ മൂസ്സയ്ക്ക് കമ്പനി അധികാരികൾ അയച്ച എഴുത്ത് കതിരൂരിൽ വെച്ച് കൈതേരി അമ്പു, കല്ല്യാട്ടെ കുഞ്ഞമ്മൻ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പഴശ്ശിയുടെ ആളുകൾ കമ്പനി പട്ടാളത്തിനു നേരെ വെടിയുതിർത്ത് പിടിച്ചുവാങ്ങി എന്നാണ് പഴയവീട്ടിൽ ചന്തു എഴുതിയ കത്തിലുള്ളത്. ഇവിടെ പരാമർശിക്കപ്പെട്ട കല്ല്യാട്ട്കു‍‍ഞ്ഞമ്മൻ തന്നെയാവണം പിന്നീട് ആറുവർഷങ്ങൾക്കിപ്പുറം കമ്പനിക്കെതിരെ നടന്ന ധീരോദാത്തമായ കല്ല്യാട്ട് പോരാട്ടങ്ങൾക്ക് സ്വന്തമായി നേതൃത്ത്വം നൽകിയതും. ഇത്ര ദീർഘകാലം പഴശ്ശിക്കുവേണ്ടി പോരാടിയ കുഞ്ഞമ്മന്റെ അന്തിമസമരത്തെക്കുറിച്ച് കമ്പനിയുടെ ഔദ്യോഗിക എഴുത്തുകുത്തുകളിൽ വിശദമായി എഴുതിയിട്ടുണ്ട്. ( 164 A&B പഴശ്ശിരേഖകൾ223A, ജനറൽ എ‍ഡിറ്റർ ഡോ.സ്കറിയാ സക്കറിയ, ഡി.സി ബുക്ക്സ് കോട്ടയം 1994,P 134)

    നീണ്ടുനിന്ന പോരാട്ടങ്ങളിൽ മുഴുവാനാളുകളേയും ഒരുമിച്ചുചേർക്കാൻ പഴശ്ശി രാജാവ് ശ്രമിച്ചു. വിവിധപ്രദേശങ്ങൾ സന്ദർശിച്ചും വിവിധ തരത്തിൽ ആളുകളെ ബന്ധപ്പെട്ടും തന്റെ പിൻതുണ വർദ്ധിപ്പിച്ചു. നാടിന്റെ പാരമ്പര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ആരാധനാലയങ്ങളുടെ നേരെ ബ്രിട്ടീഷുകാർ കാണിച്ച അതിക്രമങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തെ ക്രോധാകുലനാക്കി. ഇതിന്നെതിരെ പ്രബലരായ നാടുവാഴികളുടെയും ഭൂപ്രഭുക്കളുടെയും പിൻതുണ തേടി. അത്തരത്തിൽ കല്ല്യാട്ട് നമ്പ്യാർക്കെഴുതിയ വിളംബരത്തിൽ രാഷ്ട്രീയ മോഹങ്ങളെക്കാൾ ധാർമ്മികമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഐക്യം കെട്ടിപ്പടുത്ത് കമ്പനിപട്ടാളത്തെ പരാജയപ്പെടുത്തുന്നതിന്നുള്ള ശ്രമവും ആഹ്വാനവും കാണാം. 975 കർക്കിടകം 8 ന് (1800 ജൂലായ് 21 ) അദ്ദേഹം കല്ല്യാട്ട് നമ്പ്യാർക്ക് അയച്ച തരക് താഴെ നൽകുന്നു.

    ഇന്നാട്ടിലെ ദൈവങ്ങൾ, പെരുമാളും ഭഗവതിയും , നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, നിങ്ങളെന്നെ പരിഗണിക്കുന്നുണ്ടെങ്കിൽ നിങ്ങളിപ്പോഴാണ് സൗഹാർദ്ദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങൾ ബലികഴിക്കുകയും ദൈവങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ള എന്റെ ശത്രുക്കൾ എനിക്കു ഹാനികരമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, അതൊന്നും തന്നെ ഞാൻ കണക്കിലെടുക്കുന്നില്ല. ഇംഗ്ളീഷുകാരുടെ ശക്തി അതെത്രതന്നെ വലുതായാലും ശരി, എനിക്കു കഴിയുന്ന വിധം ഫലപ്രദമായി ഞാൻ അവർക്കെതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അടങ്ങിയിരിക്കുകയില്ലെന്നും നിങ്ങൾക്കുറപ്പുതരുന്നു. മണത്തണയിലെ നമ്മുടെ പരിപാവനമായ ക്ഷേത്രത്തിലെ ദൈവങ്ങൾക്കുനേരെ ഇംഗ്ളീഷുകാർ കാണിച്ച അപമാനങ്ങൾക്കുശേഷം അതിന്നു പകരം ചോദിക്കാതെ മറ്റൊരുവിധം പ്രവ‍ർത്തിക്കുവാൻ എനിക്കു സാധ്യമല്ലെന്നും നമ്മുടെ ധർമ്മത്തിന്റെ ഭാഗത്താണ് നാമെല്ലാം നിൽക്കേണ്ടതെന്നും ഞാൻ നിൽക്കുന്നത് സ്ഥൈര്യത്തോടെ തന്നെയാണെന്നും എല്ലാ ജനങ്ങളെയും അറിയിക്കുക.” (ഫോറിൻ പൊളിറ്റിക്കൽ കൺസ.നമ്പർ 34, 18 സപ്തംബ‍ർ,1800 – പഴശ്ശി സമരരേഖകൾ- ‍ഡോ കെ.കെ.എൻ കുറുപ്പ്)

    സ്വന്തം പാരമ്പര്യത്തിലും സംസ്ക്കാരത്തിലും ദൈവങ്ങളിലും അഭിമാനവും വിശ്വാസവുമുള്ള ആർക്കും അവഗണിക്കാനാവാത്ത ആഹ്വാനമായിരുന്നു അത്. എന്തൊക്കെ സംഭവിച്ചാലും ധർമ്മസംരക്ഷണാർത്ഥമുള്ള പോരാട്ടം അവസാനംവരെ തുടരുമെന്ന ആ വിളംബരം എല്ലാ നാടുവാഴികളെയും ആവേശം കൊള്ളിക്കാൻ പ്രാപ്തമായിരുന്നു.

    978 (1803) മിഥുനമാസം 22 ന് താലൂക്ക് ശിരസ്തദാരായ കരക്കാട്ടിടത്തിൽ കമ്മാരൻ നമ്പ്യാർ കണ്ണൂരിലെ തുക്കിടി സായ്പിന് പയ്യാവൂരിൽ നിന്നും എഴുതിയ ഹർജിയും പഴശ്ശിസമരങ്ങൾക്ക് കല്ല്യാടും പരിസരങ്ങളും എങ്ങിനെ രംഗവേദിയായി എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നുണ്ട്. 1803 ൽ പഴശ്ശിപ്പട പോരാട്ടം രൂക്ഷമാക്കുകയും കല്ല്യാട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സംഘർഷഭൂമിയാവുകയും ചെയ്തദിനങ്ങളിലാണ് ഈ എഴുത്ത്. നാടുവാഴികളും ജനങ്ങളും മൊത്തം, ഒന്നുകിൽ പഴശ്ശിക്കൊപ്പം അല്ലെങ്കിൽ കമ്പനിക്കൊപ്പം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. തദ്ദേശീയരായ ആൾക്കാരെ നിയമിച്ച് കമ്പനിപ്പട്ടാളത്തെ സഹായിക്കാനായി പരിശീലനം നൽകി കോൽക്കാരായി നിയമിച്ചപ്പോൾ പോരാട്ടം രൂക്ഷമായി. എല്ലാ വശങ്ങളിൽനിന്നും പോരാളികൾക്ക് ലഭിക്കുന്ന സഹായങ്ങളും പിൻതുണയും ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. ശക്തരായ കമ്പനി പട്ടാളത്തിനെതിരെ സുദീർഘവും കഠിനവുമായ പോരാട്ടത്തിന് തങ്ങളുടെ സജ്ജീകരണങ്ങളും വിഭവങ്ങളും മതിയാവില്ലെന്നു കണ്ടപ്പോൾ നേതൃത്ത്വം കൊടുക്കുന്നവരിൽ പ്രധാനിയായ കല്ല്യാട്ട് മൂന്നാമൻ ആളും അർത്ഥവും തേടി ഇക്കാര്യത്തിനായി അടുത്തും അകലയുമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. പഴശ്ശിക്കെതിരായ നീക്കത്തിൽ ഒട്ടേറെ പ്രമുഖ വ്യക്തികളുടെയും തറവാടുകളുടെയും പിൻതുണ കമ്പനിക്കു ലഭിച്ചു. കമ്മാരൻ നമ്പ്യാർ എഴുതിയ ഹരജിയിൽ കമ്പനിഅനുഭാവികളായ ആളുകളെ സമീപിച്ച് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കല്ല്യാട്ട് മൂന്നാമനും സംഘവും പിരിവുനടത്തുന്നു എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. കല്ല്യാട്ട് നമ്പ്യാരുടെ അധികാരപരിധിയിൽ വരാത്തിടങ്ങളിലും, പ്രത്യേകിച്ച് സ്വാധീനവും സമ്പത്തുമുള്ള കരക്കാട്ടിടം നായനാരുടെ കൈവശമേഖലകളിൽക്കൂടി കടന്നുചെല്ലുന്ന ഇവരെ അടിയന്തിരമായി നിയന്ത്രിക്കണമെന്നതാണ് തുക്കിടി സായിപിനയച്ച പരാതിയുടെ സാരംശം. അതിങ്ങനെ തുടരുന്നു, കല്ല്യാട്ടേക്കു വരുന്ന വഴിക്കുള്ള താഴെ മ്രാണി മുതൽ കല്ല്യാട്ടോളം മരംമുറിച്ചിട്ട് (കമ്പനി പട്ടാളത്തിന്റെ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാനായി) മൂന്നുമാസമായി ഇരുപത്തിഒൻപത് ആളുകൾ അവിടെത്തന്നെ കാവൽ നിൽക്കുന്നു. കല്ല്യാട്ട് നമ്പ്യാറും ചേണിച്ചേരി രയരപ്പനും ഇന്നലെ ഇരിക്കൂർ, ചൂളിയാട് എന്നിവിടങ്ങളിൽ ഒക്കെ പോയി കുരുമുളകും നെല്ലും പൊതിയും ഒക്കെ കൊണ്ടുപോവുകുയും നാട്ടിലെ മുഖ്യസ്ഥൻമാരെയൊക്കെ വിളിച്ചുകൂട്ടി എല്ലാവരോടും പണം നൽകണമെന്ന് നിഷ്കർഷിക്കുകയും ചെയ്തതായി കേൾക്കുന്നു. ചൂളിയാട്ടുള്ള ചാലിയൻ അലച്ചി ഒതേനൻ എന്നു പറയുന്ന ആളുടെ അനുജനെ പിടിച്ചുകെട്ടി ഇരുപതുരൂപ വാങ്ങി വിട്ടയച്ചു. എടോൻ ഒതേനനെയും മമ്മഞ്ചേരി കേളു എന്നവരെയും പിടിച്ചുകൊണ്ടുപോയിരിക്കുന്നു. നാലുതറയിലുള്ള കുടിയാന്റെ അതേ അവസ്ഥപോലെ ഇവിടെയും ഉറുപ്പിക ചാർത്തി എടുപ്പിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. അവ‍ർ പയ്യാവൂർ ഹൊബ്ളിയിലും കടന്നുചെന്ന് കൈതപ്പുറം, എള്ളരഞ്ഞി, കാവുമ്പായി, എരുവേശ്ശി എന്നിവിടങ്ങളിലെ കുടിയാൻമാരോട് എല്ലാവരോടും കല്ല്യാട്ട് വന്ന് കാണണമെന്നും എല്ലാവരും അവരവർക്കു കഴിയുന്ന പോലെ ഉറുപ്പികതരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഭയപ്പെട്ട അവർ, കാര്യത്ത് അമ്മദുമായി ചേർന്ന് ഏതാനും ഉറുപ്പിക അവിടേക്ക് കൊടുക്കുകയും ചെയ്തുവെന്ന് കേൾക്കുന്നു. പയ്യാവൂർ ഹൊബ്ളിയിൽ അധികാരമില്ലാത്ത ഈ മറുഭാഗക്കാർ ഇവിടെ നാനാവിധം പ്രവർത്തിക്കുന്നുവല്ലോ. ചുഴലി പ്രവർത്തിയിലും അവർ കടന്നു ചെല്ലുന്നുവെന്ന് അറിയുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മെപ്പോലെയുള്ള പാവങ്ങൾക്ക് സങ്കടമാകുന്നു എന്ന് പയ്യാവൂരിടത്തിൽ ഒതേനൻ നമ്പ്യാരും ആളുകളും ഉണർത്തിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുകുട്ടികളെയും രക്ഷിക്കവേണ്ടിയിരിക്കുന്നു. അങ്ങയുടെ പാദാരവിന്ദമല്ലാതെ ഞങ്ങൾക്ക് മറ്റൊരാശ്രയമില്ല“. (പഴശ്ശിരേഖകൾ223A, ജറൽ എ‍ഡിറ്റർ ഡോ സ്കറിയാ സക്കറിയഡിസി ബുക്ക്സ്കോട്ടയം 1994, p140)

    പഴശ്ശി നേതൃത്ത്വം നൽകിയ സമരത്തിൽ സ‍ർവ്വാത്മനാ പങ്കെടുത്ത് ശത്രുവിനെതിരെ പോരാടാനുള്ള ദൃഢനിശ്ചയവും മനക്കരുത്തും നേതൃപാഠവും കല്ല്യാട്ട് നമ്പ്യാർക്ക് എത്രമാത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പരാതി. കഷ്ടപ്പാടുകളും ദുരിതങ്ങളും തൃണവൽഗണിച്ച് ദീർഘമായ പോരാട്ടത്തിലായിരുന്നു അവർ. ആ ത്യാഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിസമാപ്തിയായാണ് ആ അന്തിമ പോരാട്ടത്തെ അവർ അന്നു കണ്ടതെന്ന് എതിർപക്ഷത്തുള്ള ആ എഴുത്തിൽ നിന്നു വായിച്ചെടുക്കാം.

    പഴശ്ശിസമരങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നടത്തിയ കത്തിടപാടുകളിൽ 1803 ലെ 'കല്ല്യാട്ട് സമര'ങ്ങളെക്കുറിച്ച് കൃത്യമായി വിശദമാക്കുന്നുണ്ട്. അഞ്ചരക്കണ്ടിയിലെ ബ്രൗൺ സായിപ്പിന്റെ കൃഷിയിടത്തിൽ വമ്പിച്ച നാശം വരുത്തിയ പഴശ്ശിയുടെ ആളുകൾ അതേ സമയം കല്ല്യാട്ട് കുന്നുകളെയും സമരഭൂമിയാക്കി. കല്ല്യാട്ട് കുടുംബത്തിലെ കുഞ്ഞമ്മനായിരുന്നു സമരത്തിന്റെ നേതൃത്ത്വം. കല്ല്യാട്ട് മൂന്നാമനും ചേണിച്ചേരി രയരപ്പനും അനുയായികൾക്കൊപ്പം കല്ല്യാട്ട് കുഞ്ഞമ്മന് ശക്തിപകർന്നു. മാസങ്ങളോളം പോരാട്ടം നീണ്ടു. ധാരാളം കുന്നുകളും പാറപ്പരപ്പുകളും താഴ്‍വരകളും ഒത്തു ചേർന്ന പ്രദേശത്തെക്കുറിച്ചുള്ള തദ്ദേശീയരായ പോരാളികളുടെ അറിവും പരിചയവും ആദ്യകാലത്ത് പഴശ്ശി സൈന്യത്തിന് കരുത്തായി. ആ ദിവസങ്ങളിൽ മൂന്നു യൂറോപ്യൻ റജിമെന്റുകളടക്കം 8147 പട്ടാളക്കാർ ഉത്തരമലബാറിലുണ്ടായിട്ടും കേണൽ മോൺട്രിസോറിന് അയ്യായിരം പേരുള്ള പോഷകസൈന്യത്തിനു വേണ്ടി മദ്രാസിലേക്ക് അപേക്ഷിക്കേണ്ടി വന്നു. കല്ല്യാട്ട് കലാപകാരികളെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ വാട്സൺ കണ്ടവഴി നാട്ടുകാരുടെ ഇടയിൽ നിന്നും 1200 കോൽക്കാരെ നിയമിക്കുകയെന്നതാണ് . തോക്കുകളും ആയുധങ്ങളും കൈവശമുള്ള കമ്പനി സൈന്യത്തോടും ഭൂമിശാസ്ത്രപരിചയം കൂടുതലുള്ള കോൽക്കാരോടും സമരക്കാർക്ക് ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്നു. ഇത് അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. പോരാളികളെ അടിച്ചമർത്താനും സമാധാനം സ്ഥാപിക്കാനും സബ്കലക്റ്റരായി പുതുതായി ചുമതലയേറ്റ തോമസ് ഹാർവെ ബാബർ കല്ല്യാട്ട് 1803 മാർച്ചിൽ ക്യാമ്പ് ചെയ്ത് അടിച്ചമർത്തലിന് നേതൃത്ത്വം നൽകി. ലഫ്റ്റനന്റ് ഗ്രേ വേണ്ടത്ര സൈനികസാമഗ്രികളുള്ള ഒരു സൈന്യവിഭാഗത്തോടെ അദ്ദേഹത്തെ സഹായിക്കാൻ അവിടെയെത്തി. വയത്തൂർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വഴി കുടകിൽ നിന്നും കല്ല്യാട് പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തുന്നത് മനസ്സിലാക്കിയ ബാബർ അത് തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു. ബ്രിട്ടീഷുകാരോട് താരതമ്യേന നല്ല ബന്ധത്തിലായിരുന്ന മാപ്പിളവ്യാപാരികൾ കുരുമുളകിനു പകരമായി വെടിമരുന്നുകളും മറ്റും കല്ല്യാട്ടെ കലാപകാരികൾക്ക് എത്തിച്ചുനൽകുന്നത് അവർ കണ്ടുപിടിച്ചുതടഞ്ഞു. സൈനികോദ്യഗസ്ഥനായ മോൺട്രിസോർ നയിച്ച മറ്റൊരു സൈന്യവിഭാഗം ഇരിക്കൂർ പുഴയുടെ മറുവശങ്ങളിൽ കേന്ദ്രീകരിച്ച് കല്ല്യാട് കുന്നുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും തീരപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്നതിനും തടയിട്ടു. 1804 ഫിബ്രവരി 25 ന് ഈ രണ്ടു കമ്പനി സൈന്യവിഭാഗങ്ങളും കല്ല്യാട്ട് എത്തിച്ചേർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികൾ കുന്നുകളിൽ നിന്നും ഇറങ്ങിവരികയും കമ്പനിപടയോട് ഏറ്റുമുട്ടുകയും തിരികെ കാടുകളിലേക്ക് മിന്നിമറിയുകയും ചെയ്തുവെന്നാണ് ഇംഗ്ളീഷ് രേഖകൾതന്നെ പറയുന്നത്. വലിയ ആൾസമ്പത്തും സർവ്വായുധ സന്നാഹങ്ങളും കോൽക്കാരുടെ അനുഭവസമ്പത്തും ഒക്കെ ഉണ്ടായിരുന്ന കമ്പനിപ്പടയുടെ രാക്ഷസശക്തിക്കുമുന്നിൽ അടിപതറാതെ പോരാടുക മനുഷ്യസാധ്യമായ ഒന്നാവില്ല. പ്രത്യേകിച്ചും പഴശ്ശി വയനാട്ടിലും കോട്ടയത്തും അന്തിമസമരത്തിൽ മുഴുകിയിരിക്കുന്ന സമയത്ത്. പ്രതീക്ഷിച്ചതുപോലെത്തന്നെ അവർക്കുമുന്നിൽ പിടിച്ചു നിൽക്കാൻ എല്ലാ വശത്തും ചുറ്റപ്പെട്ട സമരപോരാളികൾക്ക് കഴിഞ്ഞില്ല. നേതൃത്ത്വം നൽകിയ കല്ല്യാട്ട് കുഞ്ഞമ്മനും ഒപ്പമുള്ള ചേണിച്ചേരി രയരപ്പനും സൈന്യത്തിന് പിടികൊടുക്കാതെ പുഴകടന്ന് കോട്ടയത്തേക്ക് കടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുഞ്ഞമ്മന് എന്തു സംഭവിച്ചു എന്ന് അറിയില്ല. കമ്പനിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച രൂക്ഷമായ പോരാട്ടത്തിന് നേതൃത്ത്വം നൽകിയ അദ്ദേഹം സൈന്യത്തിന്റ കൈയ്യിൽ അകപ്പെടാനോ വധിക്കപ്പെടാനോ ആണ് സാധ്യത എന്നൂഹിക്കാം.

    പഴശ്ശിയുടെ സമരം വയനാടൻ കുന്നുകളിലേക്ക് ഒതുങ്ങി. കല്ല്യാട്ട് കുഞ്ഞമ്മന്റെ തിരോധാനത്തിനുശേഷം കല്ല്യാട്ട് മൂന്നാമൻ കുറച്ചുകാലം പോരാട്ടം തുടർന്നു. ഒടുവിൽ അദ്ദേഹത്തിന് ബ്രിട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. കല്ല്യാട്ട് മൂന്നാമന് പട്ടാനൂർ മഠത്തിൽ കസ്തൂരിപട്ടരും ഇരിക്കൂർ പള്ളീലകത്ത് ഉസ്സൻകുട്ടിയും ജാമ്യം നിന്നുവെന്നാണ് ആ രേഖകൾ പറയുന്നത്. കല്ല്യാട്ട് മൂന്നാമൻ പതിനേഴുതോക്കുകൾ കമ്പനിക്ക് അടിയറവെച്ചു. കലാപങ്ങൾ അടിച്ചമർത്തിയതിന്ന് ശേഷം നൂറുകോൽക്കാരുള്ള ഒരു സ്ഥിരം പോസ്റ്റ് ഇരിക്കൂറിൽ സ്ഥാപിച്ചാണത്രെ ബാബർ മടങ്ങിയത്. 1805 നവംബറിൽ പഴശ്ശിയുടെ വീരമൃത്യവോടുകൂടി എല്ലാം തൽക്കാലത്തേക്ക് അവസാനിച്ചു. ബ്രിട്ടീഷുകാരുടെ സ്വാധീനശക്തിയെ ചെറുക്കാൻ ആരുമില്ലാതെയായി.

    ഈ തീക്ഷ്ണമായ പോരാട്ടങ്ങൾക്കുശേഷം ഈ പ്രദേശത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവിടങ്ങളിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചും വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. മലയാളവർഷം 981 (1806) എഴുതിയ ഒരു ഓലയിൽ കല്ല്യാട്ടു നമ്പ്യാരുടെ താഴത്തുവീട് തറവാട് മൂന്നു താവഴികളായി ഭാഗം പിരിഞ്ഞെന്നും തുടർന്ന് പുരുഷ സന്താനങ്ങളില്ലാതെ ചില ദത്തെടുക്കലുകൾ നടത്തിയെന്നും കാണാം. അന്നത്തെ രൂക്ഷമായ പോരാട്ടവും ഇതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുകാര്യങ്ങൾ ഊഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

    സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ എല്ലാം മറന്ന് പോരാട്ടത്തിനിറങ്ങിയവരുടെ ഓർമകൾക്കു പോലും നാം മതിയായ പ്രാധാന്യം കൊടുത്തിട്ടില്ല. പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ മറ്റു സമാനതകളില്ലെന്നു പറയാറുണ്ട്. കല്ല്യാട് മലകളിൽ നടന്ന പോരാട്ടത്തെയും നമ്മൾ അഭിമാനത്തോടെയും ആദരവോടെയും കാണുകയും കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ട്. അവരുടെ സ്വപ്രത്യയസ്ഥൈര്യവും ത്യാഗവും സ്വന്തം ധർമ്മത്തോടും സംസ്ക്കാരത്തോടുമുള്ള അഭിമാനവും ആവേശമാവേണ്ടതുണ്ട്. ആ ധീര പോരാളികളുടെയും അവയ്ക്ക് നേതൃത്ത്വം നൽകിയ പൂർവ്വസൂരികളുടെയും ഓർമയ്ക്കുമുന്നിൽ നമുക്ക് നമ്രശിരസ്ക്കരാകാം.