2016, ജൂൺ 14, ചൊവ്വാഴ്ച

ഹരിതാഭം ആ ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി വിശാലാക്ഷന്‍ മാസ്റ്റര്‍ രണ്ടാമതൊരിക്കല്‍കൂടി കടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് ശീതീകരിച്ച മുറികളിലിരുന്ന് പണ്ഡിതന്‍മാര്‍ നടത്തേണ്ടതാണെന്ന ബോധമുണ്ടായിരുന്നവരായിരുന്നു ഞങ്ങളേറെയും. വരണ്ട സ്ക്കൂള്‍ ഗ്രൗണ്ടില്‍ തണല്‍ സൃഷ്ടിച്ച മാഷ് ചെടികളെയും പൂമ്പാറ്റകളെയും പേരുചൊല്ലി വിളിക്കുന്നതും പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും ഞങ്ങള്‍ക്കാദ്യം കൗതുകമായിരുന്നു. പരിസ്ഥിതിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ ഹരിത ബോധത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു. പുറം കണ്ണിനൊപ്പം അകക്കണ്ണും തുറന്നവരായി ഞങ്ങള്‍.
പഠനമെന്നത് നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോവുകയും വിരസമായ കറുത്ത ബോര്‍ഡും വരണ്ടചോക്കുകഷണങ്ങളും പഠനോപകരണങ്ങളാവുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കിയ വ്യത്യസ്തത എടുത്തുപറയേണ്ടതാവുന്നു. കുരുന്നുകളുടെ അന്വേഷണത്വരയും നേതൃപാടവവും പുറത്തെത്തിച്ചു ആ പ്രവര്‍ത്തനങ്ങള്‍. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ഇരപിടിയന്‍ സസ്യങ്ങളെ സ്ക്കൂളിനു ചുറ്റുമുള്ള പാറപ്പരപ്പില്‍ നേരിട്ടുകണ്ടപ്പോള്‍, വെള്ളം നിറഞ്ഞ പാറക്കുഴികളില്‍ വര്‍ണ്ണമനോഹരങ്ങളായ തുമ്പികളുടെ കറുത്ത ഇത്തിരിപ്പോന്ന പുര്‍വ്വരൂപങ്ങളെ ദര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ അമ്പരപ്പും ആഹ്ളാദവും ഒപ്പം ചാരിതാര്‍ത്ഥ്യവും. ജീവശാസ്ത്രം പഠിപ്പിക്കേണ്ടവനായ ഈ ഉള്ളവന്‍ അനേകവര്‍ഷത്തെ കലാലയ പഠനം കൊണ്ട് നേടിയെടുത്തത് ഇതിലെത്രയോ തുച്ഛം.
പത്രത്താളുകളില്‍ മാത്രം കേട്ടറിഞ്ഞ സൈലന്റ്‌വാലി താഴ്വരയുടെ നിശ്ശബ്ദതയിലേക്കൊരു തീര്‍ത്ഥയാത്രയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്തിനും തയ്യാറായി നിഷ്ക്കളങ്കരായ കുട്ടികള്‍. അധ്യാപികമാര്‍ക്ക് ക്ഷാമം നേരിടുന്ന സ്ക്കൂളില്‍ അനുഗാമികളാവാന്‍ ആരുമില്ല. പക്ഷെ ഏതാനും കുട്ടികളുടെ അമ്മമാര്‍ തയ്യാര്‍. ലൈന്‍ബസ്സുകളില്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്തേക്ക്. നിത്യ വിശുദ്ധയായ കുന്തിപ്പുഴയുടെ സ്ഫടികസമാന തീര്‍ത്ഥജലം കോരിക്കുടിക്കാതെ എന്ത് മനുഷ്യജന്മം. ആകാശം തൊടുന്ന ഉത്തുംഗഗോപുരമേറി ചുറ്റുമുള്ള മലനിരകളിലൊന്ന് കണ്ണോടിച്ചാല്‍ ഏത് പരുഷഹൃദയവും ഭൂമാതാവിനെ സ്നേഹിച്ചു പോകും. സൈലന്റ്‌വാലി ഉള്‍ക്കുളിരായി മനസ്സിലലിഞ്ഞു.
വിശാലാക്ഷന്‍മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയി. എങ്കിലും വര്‍ഷാവര്‍ഷം വനയാത്രയും പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനവും ആവേശമായി,നിര്‍വൃതിയായി കുട്ടികള്‍ക്കും ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ക്കും. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നു അടുത്ത ഊഴം. കഥാപുസ്തകങ്ങളില്‍ നിന്നും ആനകളും മാനുകളും കരടിയും കാട്ടുനായ്ക്കളും കണ്ണെത്തും ദൂരെ ഇറങ്ങി വന്നപ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും വൈശിഷ്ട്യവും ഞങ്ങളറിഞ്ഞു. ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടതും ശ്വാസമടക്കി ഒഴിഞ്ഞുമാറിയതും ഇന്നലെയല്ലെ? ഭൂമിയുടെ അവകാശികള്‍ ആരെല്ലാമാണെന്ന് ഇതിലും ഭംഗിയായി എങ്ങിനെ മനസ്സിലാക്കാന്‍? കേരളവും തമിഴ്‌ നാടും കര്‍ണാടകവും അതിര‍ിടുന്ന വനാന്തര്‍ഭാഗത്തു വെച്ച് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുട്ടി ചോദിച്ചു,'കേരളത്തിന്റെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ എന്തു ചെയ്യും മാഷേ?' ഭാഷയ്ക്കും സമുദായത്തിനും രാഷ്ട്രീയത്തിനും നദീജലത്തിനു പോലും തമ്മില്‍ത്തല്ലുന്ന മനുഷ്യമനസ്സാക്ഷിയെ പരിഹസിക്കുകയായിരുന്നില്ലേ ആ നിഷ്കളങ്ക ഹ‍‍ൃദയം‍. ആറളം വന്യജീവി സങ്കേതത്തിലുമെത്തി ‍‍ഞങ്ങളുടെ സംഘം. വനാന്തര്‍ഭാഗത്ത് മുളം കൂട്ടിലുള്ള അന്തിയുറക്കം ,പശ്ചാത്തല സംഗീതമായി ആനകളുടെ ചിന്നം വിളികളും മുളംകാടിളക്കലും. മലപ്പട്ടത്തെ പുണര്‍ന്നൊഴുകുന്ന വളപട്ടണം പുഴയുടെ ബാല്യരൂപമായ ചീങ്കണ്ണിപ്പുഴ. അതിന്റെ തീരത്തുകൂടെ അണിമുറിയാതൊഴുകുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ . അവ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു? നമ്മെപ്പോലെത്തന്നെ. ഇനിയും ഓര്‍മ്മകള്‍ ഏറെ .....അധ്യാപകര്‍ മാത്രമുള്ള ശിരുവാണി വനത്തിലെ സഹവാസം, സ്കൂളില്‍ സംഘടിപ്പിച്ച വിവിധങ്ങളായ വിജ്ഞാനപ്രദങ്ങളായ പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ പരിസ്ഥിതിരംഗത്തെ ആധികാരികശബ്ദങ്ങളില്‍ പ്രമുഖനായ ശിവപ്രസാദ് മാസ്റ്ററും കുട്ടികളുമൊത്തുള്ള സംവാദം- പാറപ്പരപ്പുകളില്‍ കൂടിയുള്ള യാത്ര, ശലഭ നിരീക്ഷകനായ വി സി ബാലകൃഷ്ണനും പൂമ്പാറ്റകളും കുട്ടികളുമായി ഒരു മുഴുദിനം, ഔഷധസസ്യങ്ങളെ തേടി കൃഷ്ണന്‍ മാസ്റ്ററുമൊത്തുള്ള പരിസരയാത്ര,...അങ്ങിനെ അവ ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പ്രകാശം വിതറി പ്രശോഭിക്കുന്നു.
പ്രകൃതി എന്ന മഹാഗുരുനാഥന്റെ മുന്നില്‍ എല്ലാവരും ജിജ്ഞാസുക്കളായ ശിഷ്യരായിത്തീര്‍ന്ന എത്ര ദിനങ്ങള്‍. ഗുരുവും ശിഷ്യനും ഒന്നാവുന്ന അവസ്ഥ. ഒരുമിച്ച് ജീവിച്ച് സംവദിച്ച് ഉണ്ടുറങ്ങിയ ആ ദിനങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയൊരവബോധം ഞങ്ങളില്‍ നിറച്ചു. വിദ്യാഭ്യാസമെന്നത് അറിയിക്കലല്ല അറിയലാണെന്ന ബോധം ,നിറക്കലല്ല കൊണ്ടാടലാണെന്ന ബോധം, പുല്ലും പുല്‍ച്ചാടിയും മരവും മരംകൊത്തിയും പുഴുവും പൂമ്പാറ്റയും ഒന്നാണെന്ന തിരിച്ചറിവ്. ഈ മനോഹര ഭൂമിയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും നിശ്ചിതസ്ഥാനവും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിവ്, അതുള്‍ക്കൊള്ളാനും കൈമാറാനുമുള്ള മനസ്സ്...ഒരു പക്ഷെ ഇതായിരിക്കും ഞങ്ങള്‍ അധ്യാപകരും അനുഗാമികളായെത്തിയ നിഷ്കളങ്കരായ കുട്ടികളും ഈ അനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്തത്.


 
(മലപ്പട്ടം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രജതജൂബിലി സ്മരണിക-2005)

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

മാറുന്ന കാലം, മാറേണ്ട അധ്യാപകന്‍ ..


(ഈ ചിത്രം വിക്കിമീഡിയകോമണ്‍സില്‍ നിന്നും എടുത്തതാണ്)

    മറ്റൊരു അധ്യാപക ദിനം കൂടി കടന്നു പോയി.മഹാനായ അധ്യാപകന്‍ ഡോ .എസ് രാധാകൃഷ്ണന്റെ ജന്മദിനം.നിരവധി ലോകഗുരുക്കന്‍മാര്‍ക്ക് ജന്‍മം നല്‍കിയ ഈ നാട്ടില്‍ അധ്യാപകരുടെ ഇടയിലെ തത്വചിന്തകനും തത്വചിന്തകരിലെ അധ്യാപകനും ആയിരുന്നു ഡോ. എസ് . രാധാകൃഷ്ണന്‍ .അദ്ദേഹത്തിന്റ സുചിന്തിതമായ അഭിപ്രായം അധ്യാപകര്‍ പ്രതിഭകളാകണം എന്നതായിരുന്നു.കുറച്ചുകാലം മുന്നെപ്പോലും സര്‍വ്വജ്ഞനും മാര്‍ഗ്ഗദര്‍ശ്ശിയും മാതൃകാപുരുഷോത്തമനും ആയി സങ്കല്‍പ്പിക്കപ്പെട്ടവനായിരുന്നു അധ്യാപകന്‍.
പ്രാചീനഭാരതത്തില്‍ അധ്യാപകന്‍ ഗുരുവായിരുന്നു.അന്ധകാരത്തില്‍ നിന്നും അതിനെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നയിച്ചവന്‍.അവന്‍ ജ്ഞാനവൃദ്ധനായിരുന്നു.മഹാമൗനങ്ങളാല്‍ സംശയങ്ങളെ ഛിന്നമാക്കാന്‍ കഴിവുള്ളവനായിരുന്നു.അന്വേഷിക്കേണ്ടത് ഉള്ളിലേക്കാണെന്നും എല്ലായിടത്തും നിറഞ്ഞിരിക്കുന്ന അറിവ് തന്നെയാണ് നേടേണ്ടതും തേടേണ്ടതും പ്രാപിക്കേണ്ടതും എന്നും പറഞ്ഞവനായിരുന്നു. ഗുഹ്യതമമായ സര്‍വ്വഅറിവുകളും പകര്‍ന്നുകൊടുത്തതിനുശേഷം സ്വന്തം വിവേചനശക്തിയുപയോഗിച്ച് തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതു മാത്രം കൊള്ളാന്‍ ശിഷ്യനെ ഉപദേശിച്ചവനായിരുന്നു.ഇതൊന്നും ഏശാത്തവര്‍ക്ക് കണ്ണാടിയില്‍ ദൈവത്തെ കാണിച്ചുതന്നതും അവന്‍ തന്നെ.
       പവിത്രമായ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നിര്‍വൃതി അറിഞ്ഞവരാണ് നമ്മളില്‍ മിക്കവരും.മണലെഴുത്തും സ്ലേറ്റെഴുത്തു പോലും അന്യം നിന്നെങ്കിലും അധ്യാപകന്‍ /അധ്യാപിക അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കോറിയിട്ടത് കേവല ഗൃഹാതുരത്ത്വമെന്ന് തള്ളിക്കളായാന്‍ ഇപ്പോഴും നമുക്കാവില്ല.പ്രൈമറി,സെക്കന്ററി ക്ലാസ്സുമുറികളിലും കലാലയചുവരുകള്‍ക്കുള്ളിലും അറിവു പകര്‍ന്നുതന്നവര്‍ എല്ലാവരും പൂര്‍ണ്ണമായും സുവര്‍ണ്ണസ്മൃതികള്‍ പ്രദാനം ചെയ്തവരല്ലെങ്കിലും ഒരിക്കലെങ്കിലും അകക്കനലുകളിലെങ്ങോ അധ്യാപനമെന്ന മഹത്ദൗത്യത്തിന്റെ മിന്നലാട്ടങ്ങള്‍ പകര്‍ന്നാടിയവരായിരുന്നുവെന്ന് തീര്‍ച്ച.സ്വന്തം മാഷെന്നും ടീച്ചറെന്നും പറയാന്‍ സ്വന്തമായി ചിലരെങ്കിലും ഉണ്ടാകും.അവര്‍ നേരിട്ട് അറിയുന്നവരാകാം.അല്ലെങ്കില്‍ ക്ലാസ്സിനകത്തോ അതിന് പുറത്തോ ഒരു പ്രവര്‍ത്തിയോ വാക്കോ ഒരു ക്ലാസ്സോ ഒരു പക്ഷെ കേവലമൗനമോ കൊണ്ട് നമ്മെ സ്വാധീനിച്ചവരാകാം അവര്‍.തീര്‍ത്തും അകക്കണ്ണു തുറപ്പിച്ചവര്‍ ,ഒരു പക്ഷെ വേറിട്ട ചിന്തകളിലൂടെ നമ്മെ നയിച്ചവര്‍.
അമേരിക്കയിലെ പ്രസിദ്ധമായ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ സോഷ്യോളജി വിഭാഗം ഒരു ചേരിപ്രദേശത്തു നടത്തിയ പഠനത്തെക്കുറിച്ച് ഈയ്യിടെ വായിച്ചു. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെവെച്ച് ഇരുപത്തിഅഞ്ച് വര്‍ഷം മുന്‍പ് നടത്തിയ പഠനവും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നടത്തിയ ഒരു തുടര്‍പഠനത്തിന്റെ റിപ്പോര്‍ട്ടുമാണ് പരാമര്‍ശിക്കുന്നത്.മോശം ജീവിതസാഹചര്യം,കുറ്റകൃത്യങ്ങളുടെ കേന്ദ്രം,എല്ലാ അനാശാസ്യ പരിപാടികളുടെയും ആസ്ഥാനം .ഇങ്ങനെ യുള്ള ചേരിപ്രദേശത്തു വളരുന്ന കുട്ടികളുടെ കാര്യം വളരെ കഷ്ടം .ഈ ജീവിത സാഹചര്യങ്ങളില്‍ വളരുന്ന ഇരുപതോളം കുട്ടികള്‍ വളര്‍ന്നു വലുതായാല്‍ സമൂഹത്തിലെ കുറ്റവാളികളും തെമ്മാടികളും ആയി മാറുമെന്ന് ആദ്യം പഠനം നടത്തിയവര്‍ റിപ്പോര്‍ട്ടെഴുതി. ഇരുപത്തിഅഞ്ചു വര്‍ഷത്തിനു ശേഷം ഇതേക്കുറിച്ച് വീണ്ടും അന്വേഷണം നടത്തിയ സോഷ്യോളജി വിഭാഗത്തിനു കണ്ടെത്താന്‍ കഴിഞ്ഞത് അല്‍ഭുതകരമായ കാര്യങ്ങളായിരുന്നു.കേസ് സ്റ്റഡിക്കു വിധേയമാക്കിയ ഇരുപതുപേരില്‍ രണ്ടോ മൂന്നോ പേരൊഴിച്ച് മറ്റെല്ലാവരും ജീവിതത്തില്‍ ഉന്നതമായ വിജയം നേടി നല്ല നിലയിലായിരുന്നു.തുടരന്വേഷണം എത്തിയത് ഇരുപത്തിഅഞ്ച് വര്‍ഷം മുന്നേ ചേരിപ്രദേശത്തെ വിദ്യാലയത്തില്‍ സ്ഥലം മാറി എത്തിയ ഒരു അധ്യാപികയിലാണ്.ആ അധ്യാപിക തെരുവുകുട്ടികളില്‍ സൃഷ്ടിച്ചെടുത്ത മാറ്റം അതൊന്നാണത്രെ തെമ്മാടികളെന്നും അസാന്‍മാര്‍ഗ്ഗികളെന്നും സാമൂഹികശാസ്ത്രം വിലയിരുത്തിയ കുട്ടികളെ മനുഷ്യരാക്കിയത്.ഇത്തരം അധ്യാപകരെക്കുറിച്ചുള്ള കഥകളും നമ്മളേറെ കേട്ടിട്ടുണ്ട്. 'മധുരച്ചൂരലും' ഒപ്പം 'ചോക്ക്പൊടിയും' ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
     കാലപ്രവാഹത്തില്‍ മഹാവൃക്ഷങ്ങളുടെ ചുവടുകള്‍ മുറിഞ്ഞു,ആശ്രമവാടങ്ങള്‍ ആളൊഴിഞ്ഞു.ലൈസിയവും നളന്ദയും തക്ഷശിലയും പരസ്യവാചകങ്ങളായി.കാലം പിന്നെയും കറങ്ങി.സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസം മാഷിലും ടീച്ചറിലും അധ്യാപകത്തൊഴിലാളിയിലും ഒടുവില്‍ 'സംരക്ഷിത' അധ്യാപകനിലും വരെ എത്തി നില്‍ക്കുന്നു.ഒരു പക്ഷെ സംരക്ഷിതവിഭാഗത്തില്‍പ്പെട്ടവരെ endangered,highly endangered എന്നീ വിഭാഗങ്ങളും കടന്ന് വംശനാശം സംഭവിച്ചത് (Extinct) എന്ന വിഭാഗത്തില്‍പ്പെടുത്തേണ്ടി വരുമോ എന്ന് ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നു.ഒട്ടു പൊടുന്നനെതന്നെ സമൂല പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അക്കാദമിക-വൈജ്ഞാനിക അന്തരീക്ഷവും തികച്ചും അപരിചിതമെന്ന് തോന്നിയ പുത്തന്‍ പണിയായുധങ്ങളും ആണ് അധ്യാപകന്റെ ഇതികര്‍ത്തവ്യതാമൂഢതയ്ക്ക് കാരണം. ഒപ്പം മുന്നിലിരുന്ന കുട്ടികള്‍ തങ്ങളുടെയും മുന്നില്‍ നടന്നു തുടങ്ങിയെന്ന തിരിച്ചറിവും.സ്വന്തം കുട്ടികളുടെ ആദരവും സ്നേഹവും നഷ്ടപ്പെടുന്നു.ഇതൊക്കെക്കൂടി ആ പഴയ അധ്യാപകനെയും സമ്മോഹിതനായ സവ്യസാചിയാക്കി.പദവിയും പീഠങ്ങളും ഇല്ലാതാവുന്നു.ആയുധങ്ങള്‍ ഒന്നടങ്കം അറുപഴഞ്ചനും തുരുമ്പെടുത്തതും ആയി മാറുന്നു.അധികാരത്തിന്റെ (അച്ചടക്കത്തിന്റെ !)അടയാളമായ വടി കൈയ്യില്‍ നിന്ന് താഴെപ്പോകുന്നു.വടി അങ്ങോട്ട് കൊടുത്ത് അടി ഇങ്ങോട്ട് വാങ്ങുക മാത്രമേ ഇനി കരണീയമായിട്ടുള്ളൂ .സാര്‍വ്വത്രിക വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസാവകാശനിയമത്തിലെ വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ മുന്നില്‍ കണ്ടതുകൊണ്ടല്ല ശരീരത്തില്‍ ഈ വേപഥു .കുട്ടികളൊഴിയുന്ന പൊതുവിദ്യാലയങ്ങള്‍ മാത്രമല്ല ഇത്തരം വേവലാതിയ്ക്ക് അടിസ്ഥാനം. വലിപ്പവും അകലവും കുറഞ്ഞ് ചെറുതായിവരുന്ന ലോകവും സൗകര്യങ്ങളും സാങ്കേതിക വിദ്യയും കൂടി വലുതായി വരുന്ന ലോകവും കൂടി സൃഷ്ടിക്കുന്ന അവസ്ഥയത്രെ ഇത്.അങ്കം പൂര്‍ത്തിയാവുന്നിന് മുന്നേ തന്നെ നാടകം മാറ്റിയെഴുതേണ്ട അവസ്ഥ.ഇത പര്യന്തമുള്ള ലോകചരിത്രം മാറ്റങ്ങളുടെ കഥയാണ്.പക്ഷെ വൈജ്ഞാനിക രംഗത്തെ ഈ മഹാവിസ്ഫോടനം പൊടുന്നനെ കാര്യങ്ങളെ കീഴ്മേല്‍ മറിച്ചു.ഈ അധ്യാപകനെക്കൊണ്ട് ഇനി ആര്‍ക്ക് എന്ത് പ്രയോജനം?അധ്യാപകനിലും പാഠപുസ്തകത്തിലും(ഒപ്പം ഗൈഡുപുസ്തകങ്ങളിലും) മാത്രം ഒതുങ്ങിനിന്ന വിവരസഞ്ചയം മഹാവിവരപ്രളയം ആര്‍ത്തലച്ച് കുതിച്ചൊഴുകി പ്രവഹിക്കുമ്പോള്‍ തടുത്തുനിര്‍ത്താനോ പിടിച്ചുനില്‍ക്കാനോ വല്ല മാര്‍ഗ്ഗവും ഇനി അവശേഷിക്കുന്നുണ്ടോ?മാറ്റത്തെക്കുറിച്ച് വിലപിച്ചതുകൊണ്ടോ അതിനെതിരെ പുറം തിരിഞ്ഞുനിന്നതുകൊണ്ടോ ഒന്നും ചെയ്യാനില്ലെന്ന് പഠിപ്പിച്ചതും മഹാഗുരുക്കന്മാര്‍ തന്നെ.കാലത്തിനനുസരിച്ച് കോലം മാറേണ്ടത് ഏതായാലും കോലം കെട്ടലല്ല .പ്രവാഹത്തില്‍ ലയിച്ചുചേര്‍ന്ന് അസ്മിതയുടെ ഭാഗമായിമാറാത്തതെന്തും തീരങ്ങളില്‍ അടിഞ്ഞുകൂടി വിസ്മൃതമാകുമെന്നത് മറ്റൊരു മഹാപാഠം.
      മാറുന്ന ഈ ലോകത്തില്‍ അധ്യാപന്‍ എങ്ങനെയൊക്കെ മാറേണ്ടി വരും? എ പി ജെ അബ്ദുള്‍കലാം തന്റെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യം പ്രഗല്‍ഭരായ അധ്യാപകരുടെ ക്ലാസ്സുകള്‍ രാജ്യം മുഴുവനുള്ള ക്ലാസ്സ്മുറികളില്‍ എത്തിക്കണം എന്നതായിരുന്നു.സ്വന്തം ക്ലാസ്സിന്റെ മധ്യത്തില്‍ എല്ലാ വിവരങ്ങളുടെയും അവസാനവാക്കായി നിന്ന അധ്യാപിക പെട്ടെന്ന് ക്ലാസ്സ്മുറിയില്‍ ഒരു വശത്തേക്ക് എടുത്തെറിയപ്പെടുന്നു.വിജ്ഞാനത്തിനായുള്ള ഒടുങ്ങാത്ത തൃഷ്ണയുള്ള കുട്ടിയ്ക്ക് എന്തു വിവരവും ലഭ്യമാക്കാന്‍ പര്യാപ്തമായ വിവരസാങ്കേതിക വിദ്യ കൈത്തുമ്പില്‍ ലഭ്യം.മാറിയ സാഹചര്യം അധ്യപകനെ ഒരു പഠിതാവാക്കിമാറ്റുമ്പോള്‍ പുതിയസാഹചര്യവും സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ. അറിവിന്റെ കുത്തകയും അപ്രമാദിത്തവും നഷ്ടപ്പെട്ടുവെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഏറെ കൂടുകയാണ് ചെയ്തിട്ടുള്ള്.വിവരാന്വേഷണത്തിനായി പുസ്തകങ്ങളും ഗ്രന്ഥശാലകളും തേടിയുള്ള അലച്ചല്‍ ഒരു കാലത്ത് ഏറെ പ്രയാസകരായിരുന്നു.അനുയോജ്യാ മായ പുസ്തകങ്ങളുടെ അഭാവം അന്വേഷണങ്ങളെ പാതിവഴിയില്‍ അവസാനിപ്പിച്ചു.ഇന്ന് ഇന്റര്‍നെറ്റിന്റെ വ്യാപനം ഏതു വിവരവും നിമിഷങ്ങള്‍ക്കകം വിരല്‍ത്തുമ്പില്‍ എത്തിക്കുന്നു.കലാലയങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുന്നേ പഠിച്ചത് അവതരിപ്പിച്ച് പഴഞ്ചനാവേണ്ടതില്ല ഇന്ന് അധ്യാപകന്.ഏറ്റവുംവലിയ സ്വതന്ത്ര സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപ്പീഡിയ തുടങ്ങി പതിനായിരകണക്കിന് വെബ്സൈറ്റുകളാണ് വിവരങ്ങളുമായി മുന്നില്‍. ശാസ്ത്രവിഷയങ്ങളുടെ വിനിമയത്തിന് ഉപകരങ്ങളുടെ അഭാവം പ്രശ്നമായിരുന്നു.നൂറുകണക്കിന് സിമുലേഷന്‍ വീഡിയോ പഠനോപകരണങ്ങള്‍ -പലതും തികച്ചും സൗജന്യം ഏതാവശ്യത്തിനും ലഭ്യമാണ് ഇന്ന്.അബ്ദുള്‍ കലാമിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് ഓരോ വിദ്യാലയത്തിനും കഴിയും.ഗൂഗിളിന്റെ ഹാങ്ങൗട്ടും യൂട്യൂബും ഒക്കെ ഇതിനുപയോഗിക്കാവുന്നതേയുള്ളൂ.കാണാത്ത ദേശങ്ങളും കാലങ്ങളും ക്ലാസ്സ് മുറിയില്‍ നേരിട്ടവതരിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന പഠനാനുഭവം മായാത്തതും മറക്കാത്തുമാവുമെന്നു തീര്‍ച്ച.(നേരിട്ടുള്ള അനുഭവങ്ങളുടെ തീക്ഷ്ണത അതിനില്ലെന്ന് സമ്മതിക്കുന്നു,നാം എല്ലാം നേരിട്ടുകണ്ടവരല്ലല്ലോ) .ചെറിയ ക്ലാസ്സുകളില്‍ ശബ്ദചിത്ര അകമ്പടിയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ പിഞ്ചുമുഖങ്ങളില്‍ സൂര്യനുദിക്കുന്നതു കാണാം.
    സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ദോഷങ്ങളെക്കുറിച്ച് ഈയ്യിടെ ഏറെ കേള്‍ക്കാറുണ്ട്.എന്നാല്‍ വികസിത രാജ്യങ്ങളില്‍ അത് വിദഗ്ധരുമായി ആശയവിനിമയം ചെയ്യാനുള്ള വേദി മാത്രമല്ല,അധ്യാപകനും കുട്ടിക്കും വിവരവിനിമയത്തിനും ആശയസംവാദത്തിനും ഉള്ളതുകൂടിയാണ്.നമ്മുടെ വിദ്യാഭ്യാസ ആസൂത്രകര്‍ ഇതുള്‍ക്കൊണ്ടായിരിക്കാം ഈയ്യിടെ നടന്ന അധ്യാപക പരിശീലനത്തില്‍ ഫേസ്ബുക്ക് പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കാണുന്നത്. 'അര്‍ഹിപ്പതതിജീവിക്കുമെന്നല്ലോ തത്ത്വസംഹിത' എന്നതിന് ഇവിടെ പ്രാധാന്യമേറുന്നു.വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ മാത്രമല്ല പ്രൈമറി-സെക്കന്ററി വിദ്യാലയങ്ങളിലും ഹോംവര്‍ക്കുകളുംഅസൈന്‍മെന്റുകളും ഇന്റര്‍നെറ്റധിഷ്ഠിതമായിക്കഴിഞ്ഞു.ഒട്ടും വൈകാതെ നമുക്കുമുന്നിലും ഇതത്രയും പ്രത്യക്ഷപ്പെടുമെന്ന്തീര്‍ച്ച.

     എല്ലാകുട്ടികള്‍ക്കും ലോകം മുഴുവന്‍ ഒറ്റ ക്ലാസ്സുമുറിയും സ്വന്തംമുറി വിദ്യാലയവും ആയി മാറുമ്പോള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വംശനാശം വരുന്ന വിഭാഗമായി മാറുകമാത്രമാണോ ഇനി അധ്യാപകന് കരണീയമായിട്ടുള്ളത്?തീര്‍ച്ചയായും ആവരുത്.വിവരങ്ങളുടെ ആധിക്യം പ്രശ്നമാകുന്ന ആധുനിക ലോകത്തില്‍ ഏത് തിരഞ്ഞെടുക്കണം എന്ത് തള്ളണം എന്നതിന് ശരിയുത്തരം നല്‍കാന്‍ മറ്റാരാണുള്ളത്? ശരിയും തെറ്റും ആര് കാണിച്ചുകൊടുക്കും?വിവരങ്ങള്‍ എങ്ങിനെയും ലഭിക്കട്ടെ,മൂല്യബോധം ആരു നല്‍കും.പിഞ്ചുമനസ്സുകളുമായി തദാത്മ്യം പ്രാപിക്കാനും പുല്‍ക്കൊടിത്തുമ്പിലെ കുഞ്ഞുസൂര്യനെക്കാട്ടാനും ആരുണ്ടിവിടെ.പുല്ലിലും പുഴുവിലും പൂക്കളിലും പൂമ്പാറ്റയിലും മനുഷ്യനിലും മാമരങ്ങളിലും പ്രകാശിക്കുന്ന ഏകചൈതന്യത്തെ അനുഭവവേദ്യമാക്കുന്നത് ആരാണ്? പുതിയ പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ (അത് മറ്റൊരു കഥ!) കമ്മറ്റിയംഗവും പ്രശസ്തസാഹിത്യകാരനും ആയ ശ്രീ കെ പി രാമനുണ്ണി എഴുതിയ വിയോജനക്കുറിപ്പില്‍ പറയുന്നു ,"അധ്യാപകന്‍ കേവലം 'ഫെസിലിറ്റേറ്റര്‍' ആയാല്‍ പോരാ,അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം "എന്ന്.(മാതൃഭൂമി 10/09/2013)തീര്‍ച്ചയായും ആ "ജ്ഞാനവ്യക്തിത്വപ്രഭാവങ്ങള്‍ക്കു"മാത്രമേ അധ്യാപകനെ വംശനാശഭീഷിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളു,ഒപ്പം ഈ ലോകത്തെയും.

2011, ജൂൺ 16, വ്യാഴാഴ്‌ച

വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ?

           സാങ്കേതികവിദ്യാവിസ്ഫോടനത്തിന്റെയും വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെയും ഫലമായി ലോകം ഒരു ഗ്രാമമായി മാറാന്‍ പോവുകയാണെന്ന് പലരും പറഞ്ഞുകൊണ്ടിരിക്കുന്നു.പാശ്ചാത്യസംസ്ക്കാരവും ആംഗലഭാഷയും ഒരു പരിധിവരെ ലോകവ്യാപകമാവുന്നു.തനതു സംസ്കാരങ്ങളും ഭാഷകളും ഊര്‍ധ്വന്‍ വലിച്ചുതുടങ്ങുകയോ നിലനില്‍പ്പിനായുള്ള പോരാട്ടം നടത്തുകയോ ചെയ്യുന്നു.ദൈനംദിനമെന്നോണം അന്യം നില്‍ക്കുന്ന ഭാഷകളുടെ എണ്ണത്തെക്കുറിച്ചുമാത്രമേ തര്‍ക്കമുളളൂ.കേരളത്തില്‍ മലയാളം പഠനമാധ്യമമായ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കുറയുന്നു.മലയാളം ബോധന മാധ്യമമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും രായ്ക്കുരാമാനം അട്ടിമറിക്കപ്പെടുന്നു.പൊതുവിദ്യാലയങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി അഞ്ഞൂറില്‍പ്പരം സി.ബി.എസ്.ഇ സ്ക്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നു.വിദ്യാഭ്യാസം കുറഞ്ഞസാധാരണക്കാരന്‍ പോലും സുകുമാര്‍അഴീക്കോടിന്റെ ഭാഷയില്‍ കൊടും മഴയുള്ള ദിവസത്തെ 'good morning' ഉം കാളരാത്രികളെ 'good night' ഉംആക്കി നിര്‍വൃതി തേടുന്നു.അച്ഛനും അമ്മയും പണ്ടെന്നോ മരിച്ചുപോയി.സ്നേഹവായ്പും മമതയും ഇല്ലാത്ത ജീവച്ഛവങ്ങളായ ഡാഡിയും മമ്മിയുമായിത്തീര്‍ന്നു അവര്‍.(നൂറ്റിയേഴു വയസ്സുള്ള മുത്തശ്ശിയെ തൊഴുത്തിലാക്കുന്നതിനെന്തു കാരണം പിന്നെ !) മൂന്നരക്കോടി മലയാളികള്‍ക്ക് മുപ്പത്തിഅഞ്ച് ടെലിവിഷന്‍ ചാനലുകള്‍ . ചാനല്‍മലയാളമെന്ന പുതിയ ഭാഷ പിറവിയെടുക്കുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ്(മാതാവ്?)ചാനല്‍ ഭാഷയ്ക്ക് വ്യാകരണം ചമയ്ക്കുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കപ്പുറം സംസ്കൃതത്തോടും ഹിബ്രുവിനോടും ലാറ്റിനോടും ഒപ്പം ഒരേ തൊഴുത്തില്‍ മലയാളവും മൃതഭാഷയാവുമെന്ന് ശുഭാപ്തിവിശ്വാസികള്‍ക്ക്പ്പോലും സംശയമില്ല.


           മലയാളിയുടെ അടിമത്തമനോഭാവവും ഇംഗ്ളീഷ് വിധേയത്വവും വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും സ്രോതസ്സ് ഇംഗ്ളീഷാണെന്ന ചിന്തയും ഒക്കെ ഇതിനു വഴിതെളിച്ചു.മലയാളത്തിന്റെ ഈ അവസ്ഥയ്ക്കുകാരണമന്വേഷിച്ചു പോയവര്‍ കണ്ടെത്തിയതു വിചിത്രങ്ങളായ കാര്യങ്ങളായിരുന്നു.ഏറ്റവുംഒടുവില്‍ വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റമാണ് ഇതിനു കാരണമെന്നതുവരെയായി.മലയാളത്തിന്നു പിരീഡ് കൂട്ടാന്‍ വിവരസാങ്കേതിക വിദ്യയുടെ സമയം കുറക്കണമെന്ന ആവശ്യവും ഉയര്‍ന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം മലയാളഭാഷയില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വാസ്തവം.'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്നത് കേവലം മുദ്രാവാക്യമല്ലാതായി.കുട്ടികളും മുതിര്‍ന്നവരും സ്വന്തം കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.വിവിധ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സോഫ്റ്റ്വെയറുകളുടെ വ്യാപനത്തോടെ ഇത് കൂടുതല്‍ എളുപ്പമായി.പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ പ്രാഥമിക തലം മുതല്‍ മലയാളം ടൈപ്പിംഗ് പഠിക്കുന്നു.(സ്വന്തം അധ്യാപകരെ ഒട്ടുദൂരം പിന്നിലാക്കിക്കൊണ്ടുതന്നെ!)ദിനപത്രങ്ങള്‍ക്കൊക്കെ മലയാളം ഇന്റര്‍നെറ്റ് പതിപ്പുകള്‍,യുണീക്കോഡു ഫോണ്ടുകളില്‍ത്തന്നെ.ടൈപ്പ്റൈറ്ററിന്റെയും കല്ലച്ചുകളുടെയും സൗകര്യത്തിന് വേര്‍പിരിഞ്ഞ കൂട്ടക്ഷരങ്ങള്‍ വീണ്ടും സ്വാഭാവിക ഭംഗിയിലും രൂപത്തിലും തിരിച്ചെത്തിത്തുടങ്ങി,കൂടുതല്‍ രൂപഭാവങ്ങളോടെ.'നാരായവും'' വരമൊഴിയും' ഒപ്പം മറ്റനേകം സംവിധാനങ്ങളും വിരല്‍ത്തുമ്പില്‍ മലയാളമെത്തിച്ചു.ഇതിനൊക്കെ താങ്ങായി വിദ്യാഭ്യാസ മേഖലയിലും പൊതുസമൂഹത്തിലും സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങളും.


                  ഇതോടൊപ്പം മലയാളത്തിലെ വിക്കിപ്പീഡിയ സംരംഭങ്ങളെയും കൂട്ടിവായിക്കേണ്ടതുണ്ട്.അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള വിക്കിമീഡിയ ഫൗണ്ടേഷനാണ് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപ്പീഡിയയുള്‍പ്പെടെയുള്ള സംരംഭങ്ങളെ നിയന്ത്രിക്കുന്നത്.വിജ്ഞാനം എന്നും എവിടെയും സ്വതന്ത്രമായിരിക്കണമെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന വിക്കിപ്പീഡിയ വിജ്ഞാനത്തിന്റെ അവസാന വാക്കായി മാറിക്കൊണ്ടിരിക്കുന്നു.ഇംഗ്ളീഷ് വിക്കിപ്പീഡിയയില്‍ ഇന്ന് മുപ്പത് ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്.2002ല്‍ വിക്കിപ്പീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ചു.അറിവിന്റെ കുത്തക ഒരു ഭാഷക്കും സ്വന്തമല്ലെന്നതിനാല്‍ ഇന്ന് ചെറുതും വലുതുമായ 287 ഭാഷകളില്‍ വിക്കിപ്പീഡിയയുണ്ട്.പ്രാദേശിക ഭാഷകളുടെ നിലനില്‍പ്പിന്നും വളര്‍ച്ചയ്ക്കും അവ ചെയ്യുന്ന സേവനം വളരെ വലുതാണ്. ഇന്ന് മലയാളം വിക്കിപ്പീഡിയയില്‍ പതിനെട്ടായിരത്തിഅഞ്ഞൂറോളം ലേഖനങ്ങള്‍ ഉണ്ട്.ഇംഗ്ലീഷ് ഭാഷ മലയാളത്തെ നക്കിയും ഞെക്കിയും ഇല്ലാതാക്കുന്നതിനിടയിലാണ് ഐ.ടി വിദഗ്ധരും അല്ലാത്തവരുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ തെളി മലയാളം വിക്കിസംരംഭങ്ങളിലൂടെ പുനര്‍ജനിതേടുന്നത്.ഒറ്റപ്പൈസപോലും പ്രതിഫലം ഇല്ലാതെ തികച്ചും സന്നദ്ധപ്രവര്‍ത്തനമായി മലയാളികള്‍ നിര്‍മ്മിച്ചെടുത്തതാണ് ഇവ.ഗൃഹാതുരത്ത്വം മാതൃഭാഷയോടുള്ള അടക്കാനാവാത്ത വികാരമായപ്പോള്‍ മറുനാടന്‍ മലയാളികളാണ് ഈ പ്രവര്‍ത്തനത്തിന് മുന്‍കൈയ്യെടുത്തത്.ഇന്നും അവര്‍തന്നെ വിക്കിപ്പീഡിയയുടെ ചാലകശക്തി.വിശ്രമവേളകളില്‍ നിന്നും ജോലിസമയത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത സമയമാണ് വിക്കിപ്പീഡിയക്ക് നല്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖ വിക്കിപ്പീഡിയന്‍ എഴുതുന്നു.വിക്കിപ്പീഡിയക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍ സാധാരണക്കാരുണ്ട്,അക്കാദമിക് ബുദ്ധിജീവികളുണ്ട്,കമ്പ്യൂട്ടര്‍പ്രൊഫഷണലുകളുണ്ട്,സ്ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമുണ്ട്.


               സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപ്പീഡിയക്കൊപ്പം മറ്റു വിക്കിസംരംഭങ്ങളും മലയാളത്തില്‍ സജീവമായി വരുന്നു.നിരവധി ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്കിഗ്രന്ഥശാല ഏറെ പ്രധാനപ്പെട്ട ഒരു സംരംഭമത്രെ.പകര്‍പ്പാവകാശ പരിധി കഴിഞ്ഞ ഗ്രന്ഥങ്ങളാണ് ഇതില്‍ ശേഖരിക്കപ്പെടുന്നത്.ഐതിഹ്യമാല പൂര്‍ണ്ണമായും കുമാരനാശന്റെയും ചങ്ങമ്പുഴയുടെയും ഒട്ടുമിക്ക കൃതികളും ഇവിടെ ലഭ്യമായിക്കഴിഞ്ഞു.മഹാഭാരതവും ഭഗവത്ഗീതയും ബൈബിളും ഖുറാനും ഇതില്‍പ്പെടുന്നു. വായിക്കാനും അച്ചടിച്ച് ഉപയോഗിക്കാനും കഴിയുന്നരൂപത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്.മാനവരാശിയുടെ അമൂല്യസമ്പത്തായ ഒട്ടനവധി മഹദ്ഗ്രന്ഥങ്ങളും പകര്‍പ്പാകാശപരിധി കഴിഞ്ഞ മറ്റ് നിരവധി മലയാള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.ഇവയൊക്കെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ നിരവധി സന്നദ്ധപ്രവ്രര്‍ത്തകരുടെ പരിശ്രമം കൂടിയേ തീരൂ.


             ഏതൊരു ഭാഷയുടെയും തനിമയും സൗന്ദര്യവും കുടികൊള്ളുന്നത് ആ ഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന ശൈലികളുടെയും നാട്ടുപ്രയോഗങ്ങളുടെയും സമ്പന്നതയിലാണ്.മലയാളത്തിന്റെ വാമൊഴിവഴക്കത്തിന്റെ ശക്തിയും സൗന്ദര്യവുംശാലീനതയും നഷ്ടപ്പെട്ടുകൂടാ.'ആറുമലയാളിക്ക് നൂറ് മലയാളം 'എന്നത് തെക്ക് വടക്ക് പ്രദേശങ്ങളിലും മലനാട് തൊട്ട് അലയാഴി വരെയുള്ള പ്രദേശങ്ങളിലും ഉള്ള മലയാളഭാഷയിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു.ഗ്രാമ്യപ്രയോഗങ്ങളും ശൈലികളും ഉച്ചാരണത്തിന്റെ നീട്ടികുറുക്കലുകളും താളബോധവും പ്രദേശങ്ങള്‍തോറും മാറുന്നു.വനവാസികള്‍ക്കിടയിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും വിവിധങ്ങളായ ശൈലികള്‍ നിലനില്‍ക്കുന്നു.ഇതൊക്കെ മലയാളത്തിന്റെ ഈടുവെപ്പുകളത്രെ.ഇവ സമാഹരിക്കാനും സംരക്ഷിക്കാനും വിക്കിചൊല്ലുകളില്‍ സൗകര്യമുണ്ട്.ഏറെ സാധ്യതകളുണ്ട് ഈ സംരംഭത്തിന്.നിഘണ്ടുവും ശബ്ദകോശവുമായ വിക്കിനിഘണ്ടു,പഠനസഹായികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള വിക്കിപാഠശാല എന്നിവയും മലയാളത്തില്‍ സജീവമായിവരുന്നു.സ്വതന്ത്രപകര്‍പ്പാവകാശം ഉള്ള ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുവെക്കാനുള്ള പൊതുഇടമാണ് വിക്കിമീഡിയ കോമണ്‍സ്.ഏപ്രില്‍ മാസം നടത്തിയ "മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു"എന്ന പരിപാടിയിലൂടെ മലയാളികള്‍ എടുത്ത രണ്ടായിരത്തിമുന്നോറോളം ചിത്രങ്ങളാണ് കോമണ്‍സിലേക്ക് എത്തിച്ചേര്‍ന്നത്.


               മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നാലാമതു സംഗമം ജൂണ്‍ 11 നു കണ്ണൂരില്‍ ചേരുകയുണ്ടായി.കേരളത്തിനുള്ളിലും പുറത്തും വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത സംഗമം ഉദ്ഘാടനം ചെയ്തത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലര്‍ ശ്രീ.ബി.ഇക്ബാല്‍ ആയിരുന്നു.നാടിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷതരുന്ന രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ വിക്കി-സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും സാന്ത്വനചികില്‍സാ പ്രസ്ഥാനവും മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രതിഫലേച്ഛ തെല്ലുമില്ലാതെ ഇവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തികച്ചും വ്യത്യസ്തരാണ്.കേരളത്തിലെ സാമൂഹ്യ-സാഹിത്യ-സാംസ്ക്കാരിക-ഭരണ നായകന്മാര്‍ വിക്കിസംരംഭങ്ങളുടെ പ്രാധാന്യം ഇനിയും ഒട്ടും മനസ്സിലാക്കിയിട്ടില്ല എന്നത് ഏറെ ദുഖകരമാണ്. അത്തരക്കാരെ ഇത് മനസ്സിലാക്കിക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണം.സര്‍ക്കാറിന് ഒരു ഭാഷാസാങ്കേതിക നയം ആവശ്യമുണ്ട്.ഇത്തരം കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്.സാധാരണ പൗരന്റെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ഉള്ളടക്കം ഇന്നും പകര്‍പ്പാവകാശ പരിധിയില്‍ വരുന്നതിനാല്‍ പൊതുആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റാത്തതിലെ വൈരുദ്ധ്യം പലകുറി പരാമര്‍ശിക്കപ്പെട്ടു.സ്വന്തം രാജ്യത്തിന്റെ ഭൂപടം പോലും പൊതുസഞ്ചയത്തിലല്ല എന്നത് പൗരാവകാശങ്ങളെക്കുറിച്ചുള്ള ധാരണ മിഥ്യയാണെന്നു തുറന്നുകാണിക്കുന്നു.കാഴ്ചയില്ലാത്തവര്‍ക്ക് തങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ ആധുനികസാങ്കേതിക വിദ്യ സഹായിക്കുന്നതെങ്ങിനെയെന്ന് സമ്മേളനത്തിനെത്തിയ, പൂര്‍ണ്ണമായും കാഴ്ച നശിച്ച ശ്രീ സത്യന്‍ മാസ്റ്റര്‍ വിവരിച്ചപ്പോള്‍ കണ്ണുള്ളവരുടെ അകക്കണ്ണ്തുറപ്പിക്കുന്ന അനുഭവമായി . വ്യത്യസ്തങ്ങളായ അവശതകളനുഭവിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മലയാളത്തില്‍ അറിയാനും അനുഭവിക്കാനും അവസരമുണ്ടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നുള്ള അപേക്ഷ ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയില്ലെന്ന് തീര്‍ച്ച.മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തിയിറക്കിയ സിഡിയുടെ പ്രകാശനവും അവിടെ നടന്നു.ലോകത്ത് ആദ്യമായാണ് ഒരു വിക്കിഗ്രന്ഥശാലയില്‍ ഇത്തരം സിഡി പുറത്തിറങ്ങുന്നതത്രെ.


            കണ്ണൂരില്‍ നടന്ന ഈ സംഗമം മലയാളത്തിലെ വിക്കിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.അത് മാതൃഭാഷയെ സ്നേഹിക്കാനും സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള നിശ്ശബ്ദപ്രവര്‍ത്തനമായി മാറട്ടെ.ലോകത്തിലെ എല്ലാ മഹദ്സംരംഭങ്ങളും ചില കിറുക്കന്‍മാരില്‍ന്നിന്നാണ് ആരംഭിച്ചതെന്ന് പറയാറുണ്ട്. മലയാളംവിക്കി സംരംഭങ്ങള്‍ക്കു പിന്നിലും സ്വന്തം ബുദ്ധിയും സമയവും പണവും ഇതിന്നായി ചെലവഴിക്കുന്ന കുറച്ച് ചെറുപ്പക്കാരാണ് ഉള്ളത്. കമ്പ്യൂട്ടര്‍ രംഗത്ത് ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്നവരാണ് ഇവരില്‍ പലരും. യുവത്വം സ്വന്തം കാര്യം നോക്കി സ്വാര്‍ത്ഥമതികളായി മുന്നോട്ടു പോകുമ്പോള്‍, എല്ലാറ്റിനും മുകളില്‍ പണം പറക്കുമ്പോള്‍ വ്യത്യസ്തരായ ഇക്കൂട്ടരെ സത്യത്തില്‍ ആരെങ്കിലും തിരിച്ചറിയണമെന്ന് ആഗ്രഹിച്ചുപോകുന്നു.



2010, നവംബർ 8, തിങ്കളാഴ്‌ച

ഒരു മിനുട്ട് ടീച്ചര്‍ (The One Minute Teacher)

                 സമീപകാലത്തായി പുസ്തകശാലകളില്‍ വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു പക്ഷെ ,സ്വയം സഹായപുസ്തകങ്ങളായിരിക്കുമെന്ന് തോന്നുന്നു.      ഇംഗ്ളീഷിലുള്ള നിരവധി പുസ്കങ്ങള്‍ക്ക് പുറമെ മലയാളത്തിലും ഇന്ന് ഇവ സുലഭം. ശിവ് ഖേരയും തോമസ് ഹാരിസും തൊട്ട് ഈ കൊച്ചു മലയാളത്തില്‍ കൊച്ചൗസോപ്പ് ചിറ്റിലപ്പിള്ളിയും ബി.എസ് വാരിയരും വരെപെടുന്നു ഇക്കൂട്ടത്തില്‍.തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും തങ്ങള്‍ തന്നെ സ്വയം സഹായിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്ക്  മനസ്സിലായിത്തുടങ്ങിയതു കൊണ്ടാണോ അല്ല സര്‍വ്വലോകരും പൊടുന്നനെ ജീവിതപരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതുകൊണ്ടാണോ ഇവ ചൂടപ്പം പോലെ വിറ്റഴിയുന്നതെന്ന് ആലോചിക്കേണ്ടവര്‍ ആലോചിക്കട്ടെ.

          അധ്യാപകര്‍ക്കുവേണ്ടി എഴുതപ്പെട്ട ഇത്തരം ഒരു പുസ്തകം ഉയര്‍ത്തുന്ന ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.നിരവധി സ്വയം സഹായ പുസ്തകങ്ങളുടെ രചയിതാവായ അമേരിക്കന്‍ എഴുത്തുകാരന്‍ സ്പെന്‍സര്‍ ജോണ്‍സണും ഒപ്പം കോണ്‍സ്റ്റന്‍സ് ജോണ്‍സണും ചേര്‍ന്നെഴുതിയ ദി വണ്‍ മിനുട്ട് ടീച്ചര്‍ എന്നതാണ് ഈ പുസ്തകം .വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെതും പുതിയ പഠനബോധന തന്ത്രങ്ങളുടെതും എന്ന് ഉദ്ഘോഷിക്കപ്പെടുന്ന  ഇക്കാലത്ത് അധ്യാപകര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്നു തോന്നുന്നു.

സങ്കല്‍പത്തിലെ ഒരു അധ്യാപികയുടെ സ്വയം പഠനത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉള്ള തനതുരീതികളുടെ സൂചനകള്‍ വഴിയാണ് പുസ്തകം മുന്നോട്ട് നീങ്ങുന്നത്.പഠിക്കാന്‍ പഠിപ്പിക്കലാണ് ശരിയായ പഠിപ്പിക്കലെന്നും അതിന് ആദ്യം അധ്യാപകന്‍ പഠിക്കാന്‍ പഠിക്കണമെന്നും ആണ് ടീച്ചറുടെ അടിസ്ഥാന സിദ്ധാന്തം. ലോകമാസകലം അധ്യാപകന് പറയാനുള്ളത് ഒരേ പരാതികളത്രെ.        ഒരു അധ്യാപകകൂട്ടായ്മയില്‍ ഈ അധ്യാപികയോട് മറ്റുള്ളവര്‍ പറയുന്ന പരാതികള്‍ നോക്കുക.'കുട്ടികള്‍ ശ്രദ്ധിക്കുന്നില്ല','ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു ആരും ശ്രദ്ധിക്കുന്നില്ല',   'കുട്ടികള്‍ക്ക് അച്ചടക്കമില്ല', ' വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥദുഷ് പ്രഭുത്ത്വം' ,'പൊതുജനങ്ങള്‍ക്കിടയില്‍ അധ്യാപകവൃത്തിക്ക് വിലയില്ല..........'ഇങ്ങനെ പോകുന്നു ആ പരിഭവങ്ങള്‍.നിലനില്‍ക്കുന്ന ബഹ്യപരിസ്ഥിതിയെ മാറ്റുന്നതിലും എളുപ്പം ആന്തരപരിസ്ഥിതിയിലും മനസ്ഥിതിയിലും മാറ്റം വരുത്തുന്നതാണ് എളുപ്പം എന്നും അതാണ് ഏറെ പ്രായോഗികമെന്നും അധ്യാപിക ചൂണ്ടികാണിക്കുന്നു.അങ്ങനെ ചെയ്യുന്നത് ഉള്ളിലുള്ള സമ്മര്‍ദ്ദം ഒഴിവാക്കി തൊഴിലിനോട് ഭാവാത്മക മനോഭാവം കെട്ടിപ്പടുക്കാന്‍ സഹായിക്കും.പഠനത്തോടുള്ള താല്‍പര്യവും സ്നേഹവും കണ്ടെത്തി പോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ അടിസ്ഥാനാശയങ്ങളെ  തങ്ങളുടെ ഒരു മിനിട്ടു തന്ത്രങ്ങളിലേക്ക് വിളക്കിചേര്‍ക്കുകയാണ് ലേഖകര്‍ ചെയ്യുന്നത്.   നിരവധി ഉദാഹരണങ്ങളും യഥാര്‍ത്ഥ ജീവിതചിത്രങ്ങളും നല്‍കിയിരിക്കുന്നത് പുസ്തകത്തിന്റെ പരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
              
         ഒറ്റമിനുട്ട് കൊണ്ട് എല്ലാവര്‍ക്കും ചെയ്യാവുന്ന മൂന്ന കാര്യങ്ങളെചുറ്റിപ്പറ്റിയാണ്   ഈ അധ്യാപിക തന്റെ സിദ്ധാന്തം നടപ്പിലാക്കുന്നത്.ഇവ വ്യക്തമായി പെട്ടെന്ന് വായിക്കാവുന്ന രീതിയില്‍ കുറിച്ചുവെക്കുകയും വേണം.ഒന്നാമത്തേത് തന്റെ ലക്ഷ്യത്തെക്കുറിച്ച് ശാന്തമായി ആലോചിച്ച് ​​എഴുതിവെക്കുക എന്നതാണ്.പ്രവര്‍ത്തിയും പെരുമാറ്റവും ലക്ഷ്യപൂര്‍ത്തീകരണത്തിന് യോജിച്ചതാണോ എന്ന് ഇടയ്ക്കിടെ വിചിന്തനം നടത്തുക.മാറ്റം ഇവിടെ തുടങ്ങുന്നു.

             എല്ലാ ചിന്തകരും ഊന്നിപ്പറയുന്ന സ്വയം പുകഴ്ത്തലിനാണ് രണ്ടാമത്തെ മിനിട്ട്. അംഗീകാരവും അഭിനന്ദനവും ഏവരും ആഗ്രഹിക്കുന്നു.അത് കൂടുതല്‍ മെച്ചപ്പെടാനും മുന്നേറാനും സഹായിക്കുന്നു.മറ്റുള്ളവരില്‍ നിന്നും അതു നേടണമെങ്കില്‍ ആദ്യം സ്വയം അംഗീകരിക്കണം .നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഇടയ്ക്കിടെ വിലയിരുത്തി ചെയ്തകാര്യങ്ങളെ - അവ എത്ര ചെറുതായാല്‍പ്പോലും,അഭിനന്ദിച്ചുകൊണ്ടിരിക്കുക എന്നത് തുടര്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.ഇക്കാര്യം പഠനത്തിനും പഠിപ്പിക്കലിനും ഒരുപോലെ ബാധകം.
മൂന്നാമത്തെ മിനുട്ടില്‍ ചെയ്യാനുള്ളത് സ്വയം വിലയിരുത്തലാണ്.ഇവിടെ നിശ്ചയിച്ച പാതയില്‍ നിന്നുള്ള വ്യതിചലനം തിരിച്ചറിയുകയാനും തിരുത്തിമുന്നോട്ട് പോകാനും ഉള്ളഅവസരം ലഭിക്കുന്നു.തെറ്റുചെയ്യുന്ന ഞാനല്ല ശരിയായ ഞാനെന്നും താന്‍ ഏറെ മികച്ചവനാണ് എന്നും ഉള്ള ബോധ്യം ആവേശം നിലനിര്‍ത്തുകയും ലക്ഷ്യപ്രാപ്തി എളുപ്പത്തിലാക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളിലുള്ള അഭിമാനം കൂടുതല്‍ പഠിക്കാന്‍ സഹായിക്കും എന്നത് അവിതര്‍ക്കിതമായ സത്യം.
    ഇവയിലൊക്കെ പുതുമ കുറവായിരിക്കാം.പക്ഷെ തന്റെ കാഴ്ചപ്പാടുകളെ ക്ലാസ്സുമുറികളിലെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഒരേ നിലവാരത്തിലുള്ള കുട്ടികളെ വേര്‍തിരിച്ച് രണ്ട് വിഭാഗങ്ങളിലാക്കി.ഒന്ന് മെച്ചപ്പെട്ടതെന്നും രണ്ടാമത്തേത് പിന്നോക്കമെന്നും പറഞ്ഞ് അധ്യാപകരെ ഏല്‍പ്പിച്ചു.വര്‍ഷാവസാനം ഒന്നാമത്തെ ഗ്രൂപ്പ് ഉയര്‍ന്ന നിലവാരം നേടിയപ്പോള്‍ പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവര്‍ ഏറെ പിന്നിലായി.  ഒരിക്കല്‍ പിന്നോക്കമെന്ന് തരം തിരിക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചുവരാത്ത അവസ്ഥ.സൈദ്ധാന്തികമായി ഏറെ മാറിയെന്ന് അവകാശപ്പെടുമ്പോഴും 'ശിക്ഷ'യും 'സര്‍വ്വശിക്ഷ'യുംഇന്നും പ്രായോഗികമായി ക്ലാസ്സുമുറികളില്‍ നിലനില്‍ക്കുന്നു.വിദ്യാഭ്യാസവകുപ്പിന്   ഓരോ അധ്യയനവര്‍ഷത്തിലും ശാരീരികശിക്ഷകള്‍ പാടില്ലെന്ന്  (മാനസിക ശിക്ഷകള്‍ ആവാം!)പല കുറി ഉത്തരവിറക്കേണ്ടി വരുന്നു.എല്‍.കെ.ജി,യു.കെ.ജി ക്ലാസ്സുകളിലുള്‍പ്പെടെ കുട്ടികളെ തരംതിരിക്കലും മോശക്കാരാക്കലും അഭംഗുരം തുടരുന്നു.അധ്യാപകന്റെ ഭാഗത്തുനിന്നുള്ള ചെരിയൊരു നല്ല അഭിപ്രായം പോലും കുട്ടികളില്‍ തങ്ങളെപ്പറ്റി സൃഷ്ടിക്കുന്ന മതിപ്പ് അല്‍ഭുതാവഹമത്രെ.ഓരോ ടേമുകളുടെയും അവസാനം കുട്ടികളില്‍ നിന്ന് (പുതിയ നിയമം പറയുന്നതു പോലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍  നിന്നല്ല!)തന്റെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാങ്ങുന്ന അധ്യാപിക അത് തന്റെ ഭാവിയിലേക്കുള്ള ആസൂത്രണത്തിനും മെച്ചപ്പെടുത്തലിനും ഉപയോഗിക്കുന്നു.പഠനാസൂത്രണത്തിന് ഉപയോഗിക്കുന്ന ടീച്ചിംഗ് മാനുവല്‍ തന്റെ കുട്ടികളെ മുന്‍കൂട്ടികാണിച്ച് തന്റെ    ലക്ഷ്യങ്ങളെക്കുറിച്ചും ഒപ്പം മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുന്നു അധ്യാപിക. മേലധികാരിക്ക് തുല്യം ചാര്‍ത്തുന്നതിന് മാത്രമാണ് ടീച്ചിംഗ് മാനുവലെന്ന് മനസ്സിലാക്കിയവരാണല്ലോ ( ബോധ്യം വന്നവരും) നമ്മള്‍.

            ഏതൊരു രാജ്യത്തിന്റെയും ഭാവിരൂപപ്പെടുന്നത് ക്ലാസ്സുമുറികളിലാണെന്നത് ഏറെ കേട്ടുമടുത്തതാണ്.അങ്ങിനെ വരുമ്പോള്‍ ക്ലാസ്സ് മുറികളെ കരുപിടിപ്പിക്കുന്ന അധ്യാപകസമൂഹം എങ്ങിനെ ചിന്തിക്കുന്നു,എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ ചിന്തനീയം.     രാഷ്ടീയ സാമുദായിക സാമ്പത്തിക താല്പര്യങ്ങള്‍ അരങ്ങുവാഴുന്ന ഇവിടെ നടക്കേണ്ട പ്രഥമ കാര്യം അധ്യാപകപുനര്‍നിര്‍മ്മാണമാണ്. പുതിയ വിദ്യാഭ്യാസനിയമം ഇവിടെ എന്താണു ചെയ്യാന്‍ പോകുന്നത് എന്നു കാത്തിരുന്നു കാണാം.സ്വയം വലുതാവാനും കുട്ടികളെ വലുതാക്കാനും സ്വപ്നം കാണുന്ന അധ്യാപകന് ചില നൂതന ചിന്തകള്‍ക്കുള്ള മിന്നലാട്ടങ്ങള്‍ ഈ പുസ്തകം നല്‍കിയേക്കാം.


2010, ജൂലൈ 24, ശനിയാഴ്‌ച

കണ്ടലും(തും)കാണേണ്ടതും

പ്രവേശനകവാടം
       ടുവില്‍ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടി.വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഒടുവില്‍ അങ്ങിനെയൊരു പാര്‍ക്കേ നിലവിലില്ലെന്ന് സംഘാടകര്‍ തന്നെ തിരുത്തുന്നു.വാങ്ങിയത് പ്രവേശനഫീസല്ലെന്നും സംഭാവനമാത്രമെന്നും പ്രഖ്യാപനം.കണ്ടല്‍ പാര്‍ക്ക്പൂട്ടിച്ചതിനുശേഷം മാത്രം മറ്റ് കാര്യങ്ങളെന്ന് പ്രതിപക്ഷം.മാസങ്ങള്‍ക്കു മുന്നെ പാര്‍ക്കിന്നെതിരെ സമരംചെയ്ത് തല്ലു്വാങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിത്രത്തിലെങ്ങും കാണാനില്ല.ജനാധിപത്യത്തിന്റെ നെടുംതൂണായ പ്രതിപക്ഷബഹുമാനവും ഫെഡറല്‍ സംവിധാനത്തിന്റെ നിലനില്പ് തന്നെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങള്‍.
         അതിലോലവും അതേ സമയം അതി സങ്കീര്‍ണ്ണവുമായ ഒരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകളുടേത്. ജെ.സി.ബി കളുപയോഗിച്ച് മണ്ണുമാന്തി നീക്കിയും ഒഴുകിനടക്കുന്ന റസ്റ്റോറന്റുകള്‍ തീര്‍ത്തും സ്വാഭാവിക സംരക്ഷണം നടക്കില്ലെന്ന് തീര്‍ച്ച.അര്‍ദ്ധരാത്രിവരെ കത്തിനില്ക്കുന്ന ഹാലജന്‍ ബള്‍ബുകളും വൈദ്യുതാലങ്കാരവും ജീവജാലങ്ങള്‍ക്ക് എന്ത് സ്വൈര്യമാണ് നല്കുക?സമ്പത്തിന്റെയും സമൃദ്ധിയുടെയും നിറവിലുള്ള ജനസാമാന്യത്തിന് സുഗന്ധദ്രവ്യങ്ങളും പൂശി കടും നിറമാര്‍ന്ന ആടയാഭരണങ്ങളും അണിഞ്ഞ് വിലകൂടിയ കാറുകളിലെത്തി ഐസ്ക്രീമും പിസ്തയും മറ്റും തിന്ന് ആര്‍ത്തുല്ലസിക്കാനുള്ള മറ്റൊരുകേന്ദ്രം കൂടി എന്നല്ലാതെ എന്തു കണ്ടല്‍? എന്തു പരിസ്ഥിതി?
എന്തുകൊണ്ട് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടണം?വനംവകുപ്പിനും സര്‍ക്കാറുകള്‍ക്കും അതില്‍ എന്തു ചെയ്യാനുണ്ട്?ജനങ്ങളുടെ കൂട്ടായ്മകള്‍ കണ്ടല്‍സംരക്ഷണം ഏറ്റെടുക്കുന്നത് നല്ലതല്ലേ?വിനോദസഞ്ചാരത്തിനും അതുവഴി ലാഭമുണ്ടാക്കാനും ഈ ലോലമായ ആവാസത്തെ വിട്ടുകൊടുക്കേണ്ടതുണ്ടോ?സംരക്ഷിക്കപ്പെടുന്നത്പാര്‍ട്ടി-വ്യക്തിതാല്‍പ്പര്യങ്ങളായിരിക്കില്ലേ?ചോദ്യങ്ങള്‍ നിരവധിയാണ്.

       ശാസ്ത്രവും ലോകവും യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിവരുമ്പേഴേക്കും നമ്മുടെ കണ്ടല്‍ക്കാടുകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു.കടലും കരയും ചേരുന്നയിടങ്ങളിലും നദികളുടെയും കായലുകളുടെയും അഴിമുഖങ്ങളിലുമാണ് ഇവ സ്വാഭാവികമായും കണ്ടുവരുന്നത്.560 കിലോമീറ്റര്‍ സമുദ്രതീരവും ഒഴുകിഎത്തുന്ന 41 നദികളും ഉള്ള കേരളം കണ്ടല്‍സമൃദ്ധിയില്‍ മുന്നിലായിരുന്നു.700 .കി.മീ കണ്ടല്‍ക്കാടുകള്‍ ഇവിടെ ഉണ്ടായിരുന്നു.ഇന്‍ഡ്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ ബംഗാളിലെ സുന്ദരവനത്തിനു തൊട്ടുപിന്നില്‍.പക്ഷെ ഇന്ന് കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 35 .കി.മീ മാത്രം.(20 .കി.മീ എന്ന് 23/07/2010 ലെ മാതൃഭൂമി)അതും തൊണ്ണൂറ് ശതമാനവും സ്വകാര്യവ്യക്തികളുടെ കൈവശവും.ഇതില്‍ 83ശതമാനവുംകാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണുള്ളത്.തീരദേശസംരക്ഷണനിയമവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശനിയമവും ഒക്കെ നോക്കുകുത്തിയാവുകയും പുഴയോരങ്ങളും കടല്‍ത്തീരങ്ങളും ആകെ ഷോപ്പിംഗ് കോപ്ളംക്സുകളും ആശുപത്രികളും കെട്ടിടങ്ങളും നിറയുകയും ചെയ്തു.കണ്ണൂര്‍ ജില്ലയിലെ പലപ്രദേശങ്ങളും അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായിത്തീര്‍ന്നു.അവസാനത്തെ കഷണങ്ങള്‍ ഇപ്പോള്‍ ടൂറിസത്തിനായും.ഇക്കോടൂറിസം എല്ലായിടങ്ങളിലും ഇക്കോടെററിസമായിത്തീരുന്നത് കാലത്തിന്റെ കാഴ്ച.
  കണ്ണുരില്‍കണ്ടലുകള്‍അവശേഷിക്കുന്നത്പ്രധാനമായുംപഴയങ്ങാടി,മാട്ടൂല്‍,പാപ്പിനിശ്ശേരി,പയ്യന്നൂര്‍
പ്രദേശങ്ങളിലാണ.ഉപ്പൂറ്റ,കായക്കണ്ടല്‍,പൂക്കണ്ടല്‍,ചക്കരക്കണ്ടല്‍,കണ്ണാംപൊട്ടി,പിച്ചളക്കണ്ടല്‍,തിപ്പലം,ചുള്ളി,മച്ചിന്തോല്,തുടങ്ങിയ ഇനങ്ങളാണ് ഇവിടങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്.ഇതില്‍ തിപ്പലം(Lumnitzera racemosa) എന്ന സസ്യം പയ്യന്നൂരില്‍ മാത്രമെ കാണുന്നുള്ളു.
       കേരളത്തിലെ കണ്ടലുകളെ കുറിച്ചുള്ള ഒരു പഠനം പറയുന്നത് ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കലവറകളാണ് ഇവിടം എന്നാണ്.18 ഇനം യഥാര്‍ത്ഥ കണ്ടലുകളും 23 സഹചാരിസസ്യങ്ങളും 53 ഇനം മറ്റ് സസ്യങ്ങളും കണ്ടെത്തുകയുണ്ടായി.144 നട്ടെല്ലില്ലാത്ത ജീവിവര്‍ഗ്ഗങ്ങള്‍,22 ഇനം മത്സ്യങ്ങള്‍,14 ഇനം ഉരഗങ്ങള്‍,196 ഇനം പക്ഷികള്‍,13 ഇനം സസ്തനങ്ങള്‍ എന്നിവയും കണ്ടലുകള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.കണ്ടല്‍ച്ചെടികളുടെ താങ്ങുവേരുകളും ശ്വസനവേരുകളും നിറഞ്ഞ അടിത്തട്ട് അപൂര്‍വ്വമായ സൂക്ഷ്മാവസ്ഥ സൃഷ്ടിക്കുന്നു.ചെളിയും മണ്ണും ധാതുക്കളും നിറഞ്ഞ അവിടം നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രവും പ്രജനനകേന്ദ്രവും ആണ്.ഇതാണ് വിപുലമായ ജൈവവൈവിധ്യത്തിനടിസ്ഥാനം.
കണ്ടലുകള്‍ നല്‍കിവന്ന സേവനങ്ങള്‍ തീരുന്നില്ല.ഉപ്പുജലം കരയിലെത്താതെ പിടിച്ചു നിര്‍ത്തുന്നതും ഇവരത്രെ.സമൂഹനന്മയ്ക്കായി കാളകൂടം കുടിച്ച ശിവനെപ്പോലെ ഉപ്പു മുഴുവന്‍ ഊറ്റിക്കുടിച്ച് "ഉപ്പട്ടി”(Avicennia officianalis, A.marina)എന്നു പേരുണ്ടായ കണ്ടലും ഇതില്‍പ്പെടുന്നു.ചുറ്റുമുള്ളവര്‍ക്ക് വിറകും കാലിത്തീറ്റയും ഫര്‍ണ്ണിച്ചറുകളുടെ നിര്‍മ്മാണത്തിനുള്ള തടിയും തോണിനിര്‍മ്മാണത്തിനുള്ള മരവും വരെ ഇവരില്‍നിന്നും ലഭിച്ചിരുന്നു.മിക്ക ഇനങ്ങളും നല്ല ഔഷധങ്ങള്‍ക്കൂടിയാണ്.തലമുറകളായി ദേശാടനപക്ഷികളുടെ ഇഷ്ടസങ്കേതമായ ഈ ആവാസത്തിന്റെ നാശം വിരുന്നെത്തുന്ന ചിറകുള്ള ചങ്ങാതിമാരെ നമ്മുടെ നാട്ടില്‍നിന്നും എന്നേക്കുമായി അകറ്റുകയായിരിക്കും ചെയ്യുക.കണ്ടല്‍വനങ്ങളുടെ ആവശ്യം നേരിട്ടറിഞ്ഞത്
ഉപ്പട്ടി ഇലകളില്‍ ഉപ്പ്പരലുകള്‍
സുനാമിക്കാലത്തായിരുന്നു.പല തീരങ്ങളും തിരമാലകള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയപ്പോള്‍ പിടിച്ചുനില്ക്കാനായത് കണ്ടല്‍ത്തീരങ്ങള്‍ക്ക് മാത്രം.

           അല്‍പമെങ്കിലും അവശേഷിക്കുന്ന അതിപ്രാധാന്യമുള്ള ഈ ആവാസത്തെ സംരക്ഷിക്കാനും ഭാവിതലമുറയ്ക്കായി കൈമാറാനും നമുക്കാവുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദഘോഷങ്ങള്‍ക്ക് ഇതിനാവുമോ?കണ്ടല്‍പൊക്കുടനെപ്പോലെ ചിലരെങ്കിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടല്‍ക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്."ഒരേ ഭൂമി ഒരേ ജീവന്‍”,'സീക്ക്" തുടങ്ങിയവര്‍ ഏറ്റെടുത്തു മനുഷ്യസാന്നിധ്യമില്ലാതെ സംരക്ഷിക്കുന്ന കുറച്ച് കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. പലയിടത്തുംവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംരക്ഷണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതും പ്രതീക്ഷനല്കുന്നു. വനംവകുപ്പും വൈകിമാത്രം ചിലകാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്.മാധ്യമങ്ങളിലും ഹരിതചിന്തയുടെ മിന്നലാട്ടങ്ങള്‍ കാണാനുണ്ട്.പല ജാതി ജീവികള്‍,ഒരു ഭൂമി,ഒരു ഭാവി എന്ന മുദ്രാവാക്യവുമായി ലോകം ജൈവവൈവിധ്യസംരക്ഷണം മാനവവംശ സംരക്ഷണത്തിനു വേണ്ടി മുഖ്യ കര്‍മ്മപരിപാടിയാക്കുമ്പോള്‍ നമുക്കും കണ്ടലുകളിലെ കാണാത്തതിനെ കാണാനും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാനും ശ്രമിക്കാം.

2010, ജൂലൈ 5, തിങ്കളാഴ്‌ച

അഗസ്ത്യകൂടത്തിനുമുകളില്‍

     
          ഇതൊരു അപൂര്‍വ്വാനുഭവം,വടക്കന്‍ കേരളത്തില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്ററുകള്‍ താണ്ടി അത്യുന്നതമായ ഈ ഗിരിമകുടത്തിന്റെ ഗരിമയും ഗാംഭീര്യവും ഒപ്പം ഭയാനകതയും ആവോളം അനുഭവിക്കുക,കാടുകളും മേടുകളും ചോലകളും മുളങ്കൂട്ടങ്ങളും വഴി തുറന്നുതന്നത് ഈ സ്വപ്നസമാന അന്തരീക്ഷത്തിലേക്കായിരുന്നു.വന്യവും വശ്യവും ആയ ഈ കാഴ്ച തികച്ചും അവര്‍ണ്ണനീയം.
          തിരുവനന്തപുരത്തിനു കിഴക്ക് പശ്ചിമഘട്ടമലനിരകളിലുള്ള അഗസ്ത്യകൂടത്തിലേക്കാണ് ഈ യാത്ര.എല്ലാവര്‍ഷവും ശിവരാത്രിക്ക് മുന്നേയുള്ള ഒരു മാസക്കാലം മാത്രമാണ് വനംവകുപ്പ് ഇവിടേക്ക് തീര്‍ത്ഥാടകരേയും സഞ്ചാരികളേയും അനുവദിക്കുന്നത്.അതും മുന്‍കൂട്ടി പ്രവേശനപാസ്സ് മൂലം എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട്.2001 ല്‍ രൂപീകരിച്ച അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വ്വില്‍പെട്ട അഗസ്ത്യകൂടംകൊടുമുടിക്ക് 1866 മീറ്റര്‍ ഉയരമുണ്ട്,2695 മീറ്റര്‍ ഉള്ള ആനമുടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.ഈയൊരു കൊടുമുടി കയറുക എന്ന ലക്ഷ്യവുമായാണ് ഞങ്ങളുടെ അഞ്ചംഗസംഘം യാത്ര തുടങ്ങിയത്.
               തിരുവനന്തപുരത്തിന് കിഴക്ക് എഴുപതോളം കിലോമീറ്ററുകള്‍ വളഞ്ഞുപുളഞ്ഞ് കയറി,പത്തോളം ഹെയര്‍പിന്‍ വളവുകള്‍തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സിയുടെ പകുതി ബസ്സ് ചെന്നുനിന്നത് ബോണക്കാട് തേയിലക്കമ്പനിയുടെ ഇടിഞ്ഞ് പൊളിയാറായ ഓഫീസിനുമുന്നില്‍.തുരുമ്പെടുത്ത നഷ്ടപ്രതാപങ്ങളുമായി ആ മലഞ്ചെരുവില്‍ അങ്ങനെനില്ക്കുന്ന ആ കെട്ടിടസമുച്ചയം ഒരു ഭീകരസത്വത്തിന്റെ പ്രതീതി ജനിപ്പിച്ചു.ഗേറ്റിനുമുന്നിലുള്ള അനുവാദമില്ലാതെ പ്രവേശനമില്ലെന്ന ബോര്‍ഡും അവഗണിച്ച് യാത്രതുടര്‍ന്ന ഞങ്ങളുടെ സംഘം രണ്ടുകിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി.ആള്‍വാസം കുറഞ്ഞപഴയവീടുകളും വളര്‍ച്ചമുരടിച്ച് ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടങ്ങളും സമ്പന്നവും തിരക്ക്പിടിച്ചതുമായ ഒരു ഭൂതകാലത്തിന്റെ ശേഷപത്രമെന്ന് തീര്‍ച്ച.വയനാടന്‍കാടുകളോട് സാമ്യമുള്ള കാടുകളിലൂടെ രണ്ട് മൂന്ന് കിലോമീറ്ററുകള്‍ക്കപ്പുറം അല്‌പം ഉയരത്തില്‍ ഒരു ചെറിയകെട്ടിടം-വനംവകുപ്പുകാരുടെ പരിശോധനാകേന്ദ്രം.ഒരുവശത്ത് യാത്രികരുടെ ബൈക്കുകള്‍ നിരനിരയായി.നാല്പതില്‍പ്പരം പേര്‍ കൌണ്ടറിനുമുന്നില്‍.ബര്‍മുഡയും ട്രക്കിംഗ്ഷൂസും കറുത്തകണ്ണടയും വെച്ച് അടിമുടിചെത്തിനടക്കാന്‍ വന്നവര്‍ മുതല്‍ കാവിയണിഞ്ഞ് ഭസ്മംപൂശി ജടാമകുടങ്ങള്‍ നീട്ടിവളര്‍ത്തിയവര്‍ വരെ.ഏവര്‍ക്കും ഒരേ ലക്ഷ്യം.മുപ്പതോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അഗസ്ത്യകൂടമലനിരകളുടെ നെറുകയിലെത്തെണം.ദ്വിദിനയാത്രക്കുള്ള ഭാണ്ഡക്കെട്ടുകളില്‍ പഴവുംഅവിലും മലരും തൊട്ട് ബര്‍ഗറും ചീസും ഗ്ളൂക്കോസും 'റെഡ്ബുളും'വരെ. സര്‍വ്വംമറന്ന് ആഹ്ളാദിക്കാനെത്തിയവര്‍, സര്‍വ്വംതൊഴുത് ഭക്തിയില്‍ ആറാടുന്നവര്‍,ഒപ്പം ഈ വനാന്തരത്തിലെ ആറുകളിലും ചോലകളിലും സസ്യങ്ങളിലും പക്ഷികളിലും സര്‍വ്വചരാചരങ്ങളിലും സാക്ഷാത്ക്കാരം തേടുന്ന മറ്റുചിലരും-അങ്ങിനെപോയി ആ വൈവിധ്യം. ഊഴമനുസരിച്ച് പേരുവിളിച്ച് ഐഡന്റിറ്റി ഉറപ്പിച്ചതിനുശേഷം സര്‍വ്വഭാണ്ഢങ്ങളും അഴിച്ചെടുത്തൊരു പരിശോധന. മദ്യവും മറ്റും കൊണ്ടുപോകുന്നത് തടയാനാണത്രെ ഇത്. ഒരു വനവാസി വഴികാട്ടിയായി മുന്നില്‍. വരണ്ട കാടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് ഇരുണ്ടകാടുകള്‍.നീര്‍ച്ചാലുകളും അരുവികളും പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറുന്നു,പൊട്ടിച്ചിരിക്കുന്നു.കിലോമീറ്ററുകള്‍ ദൃശ്യങ്ങളുടെ തനിയാവര്‍ത്തനം.
          ലാത്തിമൊട്ടയെന്ന ഒന്നാം ക്യാമ്പില്‍ വെച്ച് വഴികാട്ടി മാറുന്നു.സാമാന്യം ദീര്‍ഘങ്ങളായ കയറ്റങ്ങളും ചെറുചെറു ഇറക്കങ്ങളും.വിശ്രമഇടവേളകളുടെ ആവൃത്തിയും ദൈര്‍ഘ്യവും കൂടുന്നു.സഞ്ചിയിലെ പഴങ്ങളുടെ ഏണ്ണവും കുറയുന്നു.കരമനയാറുംനെയ്യാറും ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രവാഹങ്ങളുടെയും തുടക്കം ഈ മലഞ്ചെരിവുകളില്‍നിന്ന്.പലതും മുറിച്ച്കടന്നും നനഞ്ഞ് കയറിയും കുപ്പികളില്‍ ദാഹജലമായി നിറച്ചും കുടിച്ചും ഒരു മണിയോടെ അട്ടയാറെന്ന നീര്‍ച്ചോലയുടെ തീരത്ത് ഉച്ചഭക്ഷണപ്പൊതികളഴിക്കുന്നു. മുന്നേ നടന്നവരും തിരിച്ചിറങ്ങുന്നവരും മരമുത്തശ്ശന്‍മാരുടെ കാല്‍ക്കീഴില്‍ വിശപ്പടക്കുന്നു, വിശ്രമിക്കുന്നു.സമീപം വഴികാട്ടികളായ വനവാസിസഹോദരന്‍മാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി അവരും കഴിക്കുന്നു. ഭക്ഷണത്തിനു ശേഷം അട്ടയാറിലെ തെളിനീര് ആവോളം കോരിക്കുടിച്ച് അല്‍പമൊന്ന് വിശ്രമിക്കുമ്പോഴേക്കും പുതിയവഴികാട്ടിയായ ചന്ദ്രന്‍കാണിയുടെ നിര്‍ദ്ദേശം, നേരം പോകുന്നു...ഇനിയുള്ളത് ആനക്കാടുകള്‍.
             വീണ്ടും കയറ്റം.പക്ഷെ ഇപ്പോള്‍ വഴിക്കിരുവശവും രണ്ടാള്‍ ഉയരത്തില്‍ പുല്‍മേടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് മുളങ്കാടുകള്‍. ആനകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ആവാസം നോക്കെത്താദൂരത്തില്‍ ഉയര്‍ന്ന്പരന്ന് കിടക്കുന്നു. ഒപ്പമുള്ളവരെ പിന്നിലാക്കി ചന്ദ്രന്‍കാണിക്കൊപ്പം കിതപ്പോടെ വേഗതകൂട്ടി.ചില വിവരങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യം. കാടിന്റെ സ്വഭാവവും പ്രകൃതവും ജനിച്ചപ്പോള്‍തൊട്ട് പരിചയമുള്ള ആ നിഷ്കളങ്കന്‍ തന്റെ സ്വതസിദ്ധമായ ഭാഷയില്‍ കഴിഞ്ഞതീര്‍ത്ഥാടനക്കാലത്ത് ആനക്കൂട്ടം രണ്ടുപേരെക്കൊന്നതും മറ്റും മറ്റും വിവരിച്ചു.മുന്നിലകപ്പെട്ട ആനക്കൂട്ടത്തെ ക്യാമറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊന്ന് പോസുചെയ്തവര്‍, ബഹളവും ഫ്ളാഷിന്റെ തീവ്രതയും കൂടിയപ്പോള്‍ യാത്രികര്‍ക്ക് നേരെ തിരിഞ്ഞു. കാട്ടിലും സൈര്യം കൊടുക്കാഞ്ഞാല്‍? കഥകേട്ടതോടെ പുല്‍മേടുകള്‍ക്കിടയിലെ ഓരോ പാറക്കൂട്ടവും ചലിക്കുന്നതുപോലെ! അഗസ്ത്യകൂടത്തിന്റെ മാത്രം പ്രത്യേകതകളായ ആരോഗ്യപ്പച്ചയേക്കുറിച്ചും കല്ലാനകളേക്കുറിച്ചും ആരാഞ്ഞു. വനവാസികള്‍ മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്ന ആ ആരോഗ്യപ്പച്ച യാത്രാവഴിയില്‍ കണ്ടുകിട്ടാന്‍ സാധ്യതയില്ലന്നെറിഞ്ഞപ്പോള്‍ വിഷമം തോന്നി.വനാന്തരങ്ങളിലെ കോളനികളിലുള്ള സര്‍വ്വശിക്ഷാഅഭിയാന്റെവിദ്യാലയങ്ങളെക്കുറിച്ചുംഅതിന്റെശോചനീയാവസ്ഥയെക്കുറിച്ചുംസൂചിപ്പിച്ചു.വനവാസികളുടെഇടയില്‍യോഗ്യതയുള്ളവരുണ്ടായിട്ടുംപുറമേനിന്നുള്ളവരെ നിയമിക്കുന്നതാണ് നിലവാരതകര്‍ച്ചക്ക് ഒരു കാരണമെന്ന്പലരും സൂചിപ്പിച്ചു.വനംവകുപ്പുകാരും ജന്തുശാസ്ത്രജ്ഞന്‍മാരുംഇനിയും അംഗീകരിച്ചിട്ടില്ലാത്ത കല്ലാനകളെ അദ്ദേഹം നേരിട്ടുകണ്ടിട്ടുള്ളകാര്യവും അല്‍ഭുതത്തോടെയാണ് കേട്ടത്.കല്ലാനകള്‍ കൂടുതല്‍ അക്രമാസക്തരും വലിയ ഓട്ടക്കാരും ആണത്രെ.ചില ഫോട്ടോഗ്രാഫര്‍മാര്‍ ഈയ്യിടെ കല്ലാനകളുടെ ഫോട്ടോഎടുത്ത വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു.
       പുല്‍മേടുകളുടെ അവസാനം ചെങ്കുത്തായ മലമടക്കുകളുടെ ആരംഭം.അറുപതും എഴുപതും ഡിഗ്രിചെരിവുണ്ടെന്നു തോന്നുന്നു.യാത്രികരെല്ലാംപത്തടി നടന്ന്,അഞ്ച് മിനുട്ട് നില്പുംഇരിപ്പും എന്നനിലയിലായി.എത്രസമയം?എത്ര ചെരിവുകള്‍? ഒരു ധാരണയും ഇല്ല.അവസാനം മലകള്‍ ഇരിന്നുതുടങ്ങി.വഴിയിലുടനീളം മരങ്ങളുടെ കീഴിലും കല്ലുകളുടെ മുകളിലും മഞ്ഞള്‍പ്പൊടിയും ഭസ്മവും വാരിവിതറിയിരിക്കുന്നു.കല്ലിലുംമരത്തിലും പരമാത്മദര്‍ശനം നടത്തുന്ന വിശിഷ്ടമായ കാഴ്ചപ്പാട്.എല്ലാംഒന്നാകുന്ന അദ്വൈതം! കാട്ടുപാത നീണ്ടുചെന്നത് ആദ്യദിവസത്തെ ഇടത്താവളമായ അതിരുമല ഡോര്‍മിറ്ററിയിലേക്ക്.
സമയം വൈകുന്നേരം അഞ്ചുമണി.കരിങ്കല്ല് കൊണ്ടുനിര്‍മ്മിച്ച വിശാലമായ കെട്ടിടം.വൃത്തിയുംവെളിച്ചവും തീരെ കുറവ്.യാത്രാസംഘങ്ങള്‍ തലങ്ങും വിലങ്ങുമായി നടുനിവര്‍ക്കുന്നു,പുലര്‍ച്ചെതുടങ്ങിയ യാത്രയുടെ ക്ഷീണവുമായി.മുഖമൊന്ന് കഴുകിയപ്പോഴേക്കും കുളിക്കാനുള്ളആഗ്രഹംഉപേക്ഷിച്ചു.അത്രയ്ക്കുണ്ട്കുളിര്പുറത്തിറങ്ങി.തണുത്തകാറ്റ്ചീറിയടിക്കുന്നു. തൊട്ടടുത്തുള്ള വനസംരക്ഷണസമിതിയുടെ മുളകൊണ്ടു നിര്‍മ്മിച്ച താല്ക്കാലിക കേന്റീനില്‍നിന്നും ആവിപാറുന്ന കട്ടന്‍കാപ്പി കുടിച്ചു.വലിയആശ്വാസം!പുറത്തിറങ്ങിയപ്പോഴേക്കും കാറ്റിന്റെ ശക്തി ഇരട്ടിച്ചതുപോലെ,ഇളകിയാടുന്ന മരച്ചില്ലകളുടെ നിലയ്ക്കാത്ത ശബ്ദഘോഷം., ഇന്നു പൌര്‍ണ്ണമി,മാനത്ത് പൂര്‍ണ്ണചന്ദ്രന്‍-മനസ്സിലും. നേരെ മുന്നില്‍ ദൂരെ ഉയര്‍ന്നു നില്ക്കുന്നു അഗസ്ത്യകൂടം! വെണ്‍നിലാപ്പാല്‍ക്കടലില്‍ മുങ്ങിക്കുളിച്ച്, ആപാദചൂഢം മേഘമാലകളാല്‍ അലംകൃതമായി.ആ വിസ്മയലോകത്ത് തിങ്കളും മേഘങ്ങളുംനക്ഷത്രങ്ങളും അഗസ്ത്യശൃംഖത്തോട് ഒളിച്ച്കളിക്കുന്നതു പോലെ.ഈ ദൃശ്യമാസ്മരികതയില്‍ നിര്‍വൃതിപൂകി മുറ്റത്ത് അങ്ങിങ്ങായി ചിതറിനില്‍ക്കുന്നു ആള്‍ക്കൂട്ടങ്ങള്‍. പൊള്ളുന്ന കഞ്ഞിയും പയറും പപ്പടവും കൊണ്ട് വയറുനിറച്ച് പുതപ്പിനുള്ളിലേക്ക്,അഗസ്ത്യശിഖരവും സ്വപ്നത്തിലേറ്റി.
        അസ്ഥിതുളക്കുന്ന തണുപ്പില്‍ കാന്റീനില്‍നിന്നുംഉപ്പുമാവുംകഴിച്ച് ചെറുഭാണ്ഡവും പേറി യാത്രസംഘത്തിലെ അവസാനകൂട്ടമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.ആറുകിലോമീറ്ററുകള്‍ കുത്തനെ താണ്ടണം.അല്പം മഴക്കാടും പിന്നെമുളങ്കാടുംകഴിഞ്ഞ് എത്തിയത് വിശാലമായ പാറപരപ്പിലേക്ക്.ഒരു ഹോളിവുഡ് സിനിമാദൃശ്യം പോലെ. നാലുഭാഗവും മലകള്‍,മലകളില്‍ നിന്നും നീര്‍ച്ചാലുകള്‍, മലമടക്കുകള്‍ക്കിടയില്‍ ചോലക്കാടുകള്‍.പാറക്കെട്ടിലെ അല്‍പം ജലത്തില്‍ മുഖംകഴുകി,വലതുകൈ ചലിക്കുന്നില്ല!തണുത്ത് മരവിച്ചിരിക്കുന്നു.വീണ്ടും ഉയരങ്ങളിലേക്ക്, മഞ്ഞയും ചുവപ്പും നീലയും വര്‍ണ്ണങ്ങളില്‍ ചെടികളും ചെറുമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്നു. കള്ളിച്ചെടികള്‍, നിരവധി ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകള്‍, അതിരാണിയുടേയും കോളാമ്പിയുടേയും കുഞ്ഞനുജത്തിമാര്‍,അതോ ചേച്ചിമാരോ? നടന്നു കയറിയത് തമിഴ് മണ്ണിലേക്കെന്ന് ആരോപറയുന്നു.ഒരു വശത്ത് നെയ്യാറും പേപ്പാറയും മറുവശത്ത് താമ്രപര്‍ണ്ണിയും പേരറിയാത്ത മറ്റ് പലതും പരിചയമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.ആരോഹണം തീര്‍ത്തും കുത്തനെയായി.മരക്കുറ്റികളില്‍ കെട്ടിയകയറിലായി പലസ്ഥലത്തും കയറ്റം.വെള്ളക്കുപ്പികളും ഗ്ളൂക്കോസ് പാക്കറ്റുകളും അതിവേഗം കാലിയാവുന്നു.ഇരുന്നും നിരങ്ങിയും പതുക്കെ മുകളിലേക്ക്."നോവിന്റെ ശൂലമുനമുകളില്‍" കയറിയഅവസ്ഥ.താഴെ വിദൂരതയില്‍ അഞ്ചുമലകള്‍ ചേര്‍ന്ന പാണ്ഡവന്‍മലയും കവരുമലയും, ഉറുമ്പിന്‍നിരകള്‍ പോലെ ദൂരെ മടക്കയാത്രയില്‍ ഏര്‍പ്പെട്ടവര്‍.

        ''ഒടുവില്‍ നാമെത്തി ആ ശൈലശൃംഖത്തിന്റെ കൊടുമുടിയില്‍”-പന്ത്രണ്ടുമണിയോടെ. ഈ'നാരായ ബിന്ദുവില്‍' അഗസ്ത്യമുനിയുടെ ഒരുചെറുകരിങ്കല്‍ പ്രതിമയും ദര്‍ശനപുണ്യം തേടിയെത്തിയ രണ്ടോ മൂന്നോ തീര്‍ത്ഥാടകസംഘങ്ങളും മാത്രം.കോടമഞ്ഞ് വന്നും പോയും. മറുവശത്ത് നൂറ് കണക്കിന് മീറ്റര്‍ കുത്തനെ താഴ്ച.പക്ഷെ മഞ്ഞ് കാരണം ഒന്നും കാണാനില്ല.കാറ്റ് തച്ചുതകര്‍ക്കുന്നു. കൊടും ഭയം,കാറ്റ് തട്ടിയെടുത്താല്‍ ഒരു പക്ഷെ അത്യാഗാധതയിലാവാം നിലം തൊടുന്നത്. ആരോ ഉയര്‍ത്തിയ ദേശീയപതാക കാറ്റില്‍ അടിച്ചുപറക്കുന്നു.ഒരു അന്യഗ്രഹത്തിലെത്തിയ പ്രതീതീയുമായി ആ വന്യവിസ്മയത്തില്‍ അല്പസമയം ഇരുന്നു.
കാറ്റ് ചീറിയടിക്കുന്ന് അവിടെനിന്നും തെല്ല് മാറി കാറ്റേറ്റ് ചുരുണ്ട് കുറുകിയ ശാഖകളോട് കൂടിയ മരങ്ങള്‍ക്കിടയില്‍ അഗസ്ത്യന്റെ പ്രതിമയ്ക്ക് ചുറ്റും രണ്ട് മൂന്ന് സംഘങ്ങളിലായി പത്ത് പതിനഞ്ച്പേര്‍. യാത്ര തുടങ്ങിയസ്ഥലത്ത് തൊട്ട് കൈയ്യിലേന്തിയ പാലും തേനും ഭസ്മവും ഒപ്പം ജലവും ഫലവര്‍ഗ്ഗങ്ങളും പ്രതിമയില്‍ അഭിഷേകം ചെയ്യുന്നു, കര്‍പ്പൂരാരതി ഉഴിയുന്നു, കണ്ണുകളടച്ച് ധ്യാനനിമഗ്നരാവുന്നു.തുടര്‍ന്ന് അടുത്ത സംഘത്തിന്റെ ഊഴം.അഭിഷേകാവശിഷ്ടങ്ങളും മറ്റും വളരെവൃത്തിയില്‍ കഴുകിമാറ്റി തുടച്ചുവൃത്തിയാക്കി അവരും പൂജകള്‍ തുടരുന്നു.അവരുടെ പ്രവൃത്തികളിലെ ശ്രദ്ധയും ഭാവവും വിശ്വാസത്തിന്റെ ശക്തിയും തീവ്രതയും വിളിച്ചോതി. ഈ വിശ്വാസം തന്നെയാകാം വൃദ്ധരെക്കൊണ്ടുപോലും വളരെ ലാഘവത്തോടെ ഈ കൊടുമുടി ഏറാന്‍ സഹായിക്കുന്നതും.
          അവസാനസംഘത്തിന്റെ അഭിഷേകവും അവസാനിച്ചു.സമയം ഒരു മണി.ഇറങ്ങാനുള്ള ദുര്‍ഘടപാതകളും ഒപ്പം ആനക്കാടുകളും കോടക്കാറുകളും യാത്രികരെ ധൃതിയിലുള്ള തിരിച്ചിറക്കത്തിന് പ്രേരിപ്പിച്ചു.പൂജാവസ്തുക്കളിലെ ഏതാനും ഫലവര്‍ഗ്ഗങ്ങളുമെടുത്ത് വഴികാട്ടിയായ വനവാസി ഏറ്റവും പിന്നിലായി.അവശേഷിക്കുന്ന പഴങ്ങള്‍ ആനകളും മറ്റ് ജീവികളും കൊണ്ടുപോകുമത്രെ.ഈ നെടുങ്കന്‍ പാറക്കൂട്ടങ്ങളും കയറി ആനക്കൂട്ടങ്ങള്‍ എത്തുന്നത് മനസ്സില്‍ കണ്ടു. കോടക്കാറുകള്‍ മാനം നിറഞ്ഞപ്പോള്‍ നട്ടുച്ചക്കും കൂരുരിട്ട്,ഇനിയവിടെ ചീറിയടിക്കുന്ന കാറ്റും സര്‍വ്വതിനും സാക്ഷിയും സംരക്ഷകനും ആയി അഗസ്ത്യനും മാത്രം............