the people എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
the people എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023, ജൂൺ 19, തിങ്കളാഴ്‌ച

ഫിൻലാൻഡ് ഏറെ അകലെയാണ്

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാളം എഴുത്തുകാരനായ ശ്രീ. എൻ. എസ് മാധവൻ  മലയാളമനോരമ  ദിനപത്രത്തിൽ "ഇങ്ങനെയല്ല ഫിൻലാൻഡ്" എന്ന തലവാചകത്തിൽ ഒരു ലേഖനമെഴുതിയത്. കേരളത്തിലെ വിദ്യാലയങ്ങളിൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ആ എഴുത്ത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ ഫിൻലാൻ‍ഡ് മാതൃകയെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും കേട്ടുവരുന്ന സാഹചര്യത്തിലാവണം  ഇവിടെയിതു വീണ്ടും ചർച്ചയായത്. ധാരാളം ഒഴിവുസമയങ്ങളും ഇടവേളകളും അവധികളും നിറഞ്ഞ ഫിൻലാൻഡ് മാതൃക പിൻതുടരുമെന്നു പറയുമ്പോൾ കുട്ടികളുടെ പഠനസമയം കൂട്ടുകയും അവധി ദിനങ്ങൾ കുറക്കുകയും ചെയ്യുമെന്ന തീരുമാനമാണ്  ശ്രീ എൻ.എസ് മാധവന്റെ ലേഖനത്തിന് വിഷയമായത്.

വിദ്യാഭ്യാസമേഖല എല്ലായിടത്തും എപ്പോഴും പരീക്ഷണങ്ങൾക്കും ഒപ്പമുള്ള വിവാദങ്ങൾക്കും സ്ഥിരം അരങ്ങായിത്തീരാറുണ്ട്. കേരളത്തിലും എന്നും അങ്ങിനെയായിരുന്നു. മുണ്ടശ്ശേരിയിൽത്തുടങ്ങി ചാക്കീരി വഴി  ഡി.പി.ഇ.പിയും ലോകബാങ്കും സാമ്രാജ്യത്ത്വഗൂഢാലോചനയും കടന്ന് ഇടതടവില്ലാതെ ഏറിയുംകുറഞ്ഞും മാറിയുംമറിഞ്ഞും  ഇന്നും വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല.  ദേശീയവിദ്യാഭ്യാസനയങ്ങളും മലയാളിക്ക് തൊള്ളായിരത്തിഎൺപത്തിയാറായലും  രണ്ടായിരത്തിഇരുപതായാലും തർക്കിക്കാനും എതിർക്കാനും അധ്യാപകസംഘടനകൾക്ക് സമരാഹ്വാനങ്ങൾകൊണ്ട് അണികൾക്ക്  ആവേശം പകരാനുമുള്ള മികച്ച അവസരങ്ങളാണ്. സജീവമായ ചർച്ചകളും സംവാദങ്ങളും ഇടപെടലുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമായിക്കാണേണ്ടതും  സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രയോജനപ്രദമാകേണ്ടതും  ആണെങ്കിലും ഇവിടെയങ്ങനെയല്ല. പിടിക്കുന്ന മുയലുകൾക്കൊക്കെ കൊമ്പുകളുണ്ടാവുമ്പോൾ ചർച്ചകൾ പ്രഹസനങ്ങളും 'ഗ്വാ ഗ്വാ' വിളികളും ആയിമാറുകയാണ് പതിവ്. "പ്ളേഗു പരന്നാലുണ്ട് നിവൃത്തി,ഫ്ലേഗു പരന്നാലില്ല നിവൃത്തി" എന്ന കുഞ്ഞുണ്ണിമാഷുടെ പരിഹാസം അക്ഷരാർത്ഥത്തിൽ ശരിയാവുന്നിടമാണ് നമ്മുടേത്.    


വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾക്കിടയിൽ സമീപകാലത്തായിപലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും പലരും ഉയർത്തിക്കാണിക്കുന്ന മാതൃകയാണ് ഫിൻലൻഡ് എന്ന കൊച്ചുരാജ്യത്തിന്റേത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ രീതികളുടെ പ്രത്യേകതകളും വ്യത്യസ്തതകളും എന്താണ്? പത്തിരുപതു‍വർഷങ്ങളായി മികച്ച വിദ്യാഭ്യാസമാതൃകകളിലൊന്ന് എന്ന വിശേഷണത്തിന്  അന്താരാഷ്ട്രതലത്തിൽ അർഹമായിരിക്കുന്ന രാജ്യമാണ് നോർഡിക് രാജ്യങ്ങളിൽപ്പെട്ട കൊച്ചുഫിൻലാൻ‍ഡ്. അറുപതുലക്ഷത്തോളം മാത്രം  ജനസംഖ്യയുള്ള ഫിൻലാൻഡ് വിദ്യാഭ്യാസമാതൃക ലോകമെങ്ങുമുള്ള വിദ്യാഭ്യാസപ്രവ‍ർത്തകരുടെയും ചിന്തകൻമാരുടെയും ശ്രദ്ധനേടുന്നത് സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ മേൻമ അളക്കാനായി ഒ.ഇ.സി.ഡി രാജ്യങ്ങൾ (Organisation for Economic Co-operation and Development ) നടത്തുന്ന പിസ (The Program for International Student Assessment) ടെസ്റ്റിൽ അപ്രതീക്ഷിതമായി ഒന്നാംസ്ഥാനത്ത് അവരെത്തിയപ്പോഴാണ്. രണ്ടായിരാമാണ്ട് മുതൽ പതിനഞ്ച് വയസ്സുകാരുടെ ഗണിതം, വായന, ശാസ്ത്രസാക്ഷരത എന്നിവ അളക്കുകയാണ് പിസ ടെസ്ററിൽ ചെയ്യുന്നത്. മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരീക്ഷയിൽ  2009 ൽ ഇന്ത്യയിൽ നിന്നും ഹിമാചലിലേയും തമിഴ്‍നാട്ടിലെയും കുട്ടികൾ പങ്കെടുത്തു.  ആകെ പങ്കെടുത്ത എഴുപത്തിമൂന്നുരാജ്യങ്ങളിൽ  കിർഗിസ്ഥാനിനു തൊട്ടുമുന്നിലായി എഴുപത്തിരണ്ടാം സ്ഥാനത്തായിരുന്നു അന്ന് നമ്മൾ. ഈ പരീക്ഷയുടെ ആദ്യവർഷങ്ങളിലെല്ലാം ഫിൻലാൻഡ് ഒന്നാംസ്ഥാനം നിലനിർത്തി. അതോടുകൂടി ലോകമെമ്പാടും വിദ്യാഭ്യാസവിചക്ഷണരും ഭരണകൂടങ്ങളും ഫിൻലാൻഡിനെക്കുറിച്ച് അന്വേഷിക്കാനും അവിടുത്തെ മാതൃക അനുവർത്തിക്കാനാവുമോയെന്ന് ആലോചിക്കാനും തുടങ്ങി.



    അവർതന്നെ പറയുന്നതനുസരിച്ച് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കാത്ത ആ രാജ്യത്തിന് പിസടെസ്റ്റിലെ  പ്രഥമസ്ഥാനം ആദ്യം തികഞ്ഞ വിസ്മയമായിരുന്നു. ഫിൻലാൻഡ് മാതൃകയെക്കുറിച്ച് ലേഖനങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ നിറഞ്ഞു. ധാരാളം പഠനങ്ങളും പ്രബന്ധങ്ങളും എല്ലായിടത്തുമുണ്ടായി. പാസി സാൽബർഗ് എന്ന ഫിൻലാൻഡ് വിദ്യാഭ്യാസ വിചക്ഷണന്റെ 'ഫിന്നിഷ് ലസ്സൻസ് 2.0’ (Sahlberg, Pasi. Finnish lessons 2.0: what can the world learn from educational change in finland, 2015), ഫിൻലാൻഡിലെ സ്ക്കൂളിൽ ജോലി തേടിയെത്തിയ അമേരിക്കൻ ടീച്ചറായ തിമോത്തി ഡി വോക്കറുടെ 'ടീച്ച് ലൈക്ക് ഫിൻലാൻ‍ഡ് ‘ (Timothy D Walker. Teach like Finland: 33 simple strategies for joyful classrooms,2017)  തുടങ്ങിയ പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലോകമാകെ ഏറെ വായിക്കപ്പെടുന്നവയായി.  തിമോത്തി വോക്കറുടെ പുസ്തകം ശാസ്ത്രസാഹിത്യപരിഷത് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റിടങ്ങളിൽ എന്തു പഠിപ്പിക്കുന്നു, എങ്ങിനെ പഠിപ്പിക്കുന്നു എന്നൊക്കെ അറിയുന്നത് സ്വയം വളരാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന അധ്യാപികക്ക് ഏറെ താൽപര്യമുണ്ടാവേണ്ട ഒന്നാണ്. ക്ലാസ്സ്മുറികളിലെ നിത്യനൂതനതയും സജീവതയും പുത്തൻപരീക്ഷണങ്ങളും ജോലി രസകരമാക്കുന്നതോടൊപ്പം തന്റെ കുട്ടികളുടെ വളർച്ചയും മികവും ഉറപ്പിക്കാനും സഹായിക്കും. സ്വയം നവീകരിക്കാനും കാതങ്ങൾ മുന്നോട്ടുപോകാനും ആഗ്രഹിക്കുന്നവരെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്കകങ്ങളാണ് ഇവ. 

'ടീച്ച് ലൈക് ഫിൻലാൻഡ് 'എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ,  “ഇത് നിങ്ങളുടെ നാട്ടിൽ പരീക്ഷിക്കരുത്"  ( WARNING: Don’t try this at home”) എന്ന മുന്നറിയിപ്പ് ചിന്തോദ്ദീപകമാണ്. വിദ്യാഭ്യാസം എന്നത്  സ്വന്തം മണ്ണിലൂന്നി തനത് അന്തരീക്ഷത്തിൽ നടക്കേണ്ട   സാംസ്ക്കാരിക-ജൈവിക പ്രവർത്തനമാണ്  എന്നതാണ് ഈ കൗതുകകരമായ മുന്നറിയിപ്പിനടിസ്ഥാനം. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ എപ്പോഴും മറക്കുകയും മറയ്ക്കുകയും ചെയ്ത്പോരുന്ന അടിസ്ഥാനതത്വമാണിത്. അറുപതു‍ലക്ഷം മാത്രം ജനസംഖ്യയും അതിനനുസരിച്ചുള്ള മികച്ച ജീവിതസൂചികകളുമുള്ള ഒരു നാട്ടിലെ സൗകര്യങ്ങൾ എങ്ങിനെ ഉള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  എങ്കിലും ഉൾക്കാഴ്ചയും പുതുമയും നൽകുന്ന അനുകരണീയമായ ഒട്ടനവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അവിടെ നടക്കുന്നുവെന്നത് വസ്തുതയാണ്.

അമേരിക്കയിലുൾപ്പടെ, എൺപതുകളിലും തൊണ്ണൂറുകളിലും ഉയർന്ന  'ഒരു കുട്ടിയും പിന്നിലാവരുത്' (No Child Left Behind – NCLB),  'മികച്ചതിലേക്കുള്ള മൽസരം' (Race to the Top) തുടങ്ങിയ വിദ്യാഭ്യാസപരിഷ്ക്കരണപ്രവർത്തനങ്ങളുടെ അടിസ്ഥാനം മൂന്നു കാര്യങ്ങളാണ്. പരീക്ഷകൾ, ഉത്തരവാദിത്തം, തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു അത്. നിരന്തരമായ പരീക്ഷകൾ നിലവാരം വർധിപ്പിക്കുമെന്നായിരുന്നു അവരുടെ ചിന്ത. അതോടൊപ്പം മെച്ചപ്പെട്ട റിസൽട്ടിന് അധ്യാപികയ്ക്ക് പ്രോൽസാഹനവും റിസൽട്ട്  മോശമാവുമ്പോൾ ശകാരവും കുറ്റപ്പെടുത്തലും ഉൾപ്പടെയുള്ള ശിക്ഷണനടപടികളും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുവാനായിരുന്നു ശ്രമം. പാസിസാൽബർഗ് പറയുന്നത്, ഇവിടെനിന്ന് തുടങ്ങുന്നു ഫിൻലാൻഡ് വിദ്യാഭ്യാസത്തിന്റെ മൗലികമാറ്റങ്ങളെന്നാണ്. തൊണ്ണൂറുകളിലെ സാമ്പത്തികമാന്ദ്യത്തിൽനിന്നും ഫിൻലാൻഡ് കരകയറിയത് 'നോക്കിയ' എന്ന ലോകത്തിലെ ഏറ്റവുംവലിയ മൊബൈൽഫോൺ നി‍ർമാണകമ്പനിയുടെ സഹായത്തോടെ മാത്രമല്ല തങ്ങളുടെ നൂതനമായ ഒമ്പതുവർഷ സമഗ്രവിദ്യാഭ്യാസസമ്പ്രദായം കൊണ്ടുകൂടിയാണ് എന്ന് 'ഫിന്നിഷ് ലസ്സൻസ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ഉത്തരവാദിത്തത്തിനും ശിക്ഷകൾക്കും  പകരം പരസ്പരവിശ്വാസവും സംഘബോധവും സ്വയംഭരണവുമാണ് അധ്യാപകർക്ക് ഫിൻലാൻഡ് നൽകിയത്. മെഡിക്കൽവിദ്യാഭ്യാസത്തിനും നിയമവിദ്യാഭ്യാസത്തിനും തിരിയുന്നവരേക്കാൾ കൂടുതലാണ് ഫിൻലാൻഡിൽ അധ്യാപകവൃത്തിയിലേക്ക് - അതും പ്രൈമറി അധ്യാപകവൃത്തി, താൽപര്യമെടുക്കുന്ന യുവജനങ്ങളെന്ന കാര്യം നമ്മെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാൻ അൽപം വിഷമമാണ്. അവിടെ നഴ്സറിക്ലാസ്സുകൾ തൊട്ടുള്ള എല്ലാ അധ്യാപകജോലിക്കും മാസ്റ്റേഴ്സ്ഡിഗ്രി ആവശ്യമാണെന്നു മാത്രമല്ല, കോഴ്‍സ് പൂർത്തിയാവണമെങ്കിൽ നിശ്ചയിച്ച വിഷയത്തിൽ ഗവേഷണപ്രബന്ധവും സമർപ്പിക്കേണ്ടതുണ്ട്. സ്വയമാ‍ർജിക്കുന്ന ആന്തരികപ്രചോദനത്തോടെയും താൽപര്യത്തോടെയും അധ്യാപകരാവുന്നു യുവാക്കൾ, അതിൽ എൺപത് ശതമാനവും സ്ത്രീകൾ. കഠിനമായ പാഠ്യപദ്ധതിയോ തങ്ങളുടെ കുട്ടികളുടെ ഗ്രേഡുകൾ മെച്ചപ്പെടുമ്പോൾ ലഭിക്കുന്ന അധികവേതനമോ ഗ്രേഡുകൾ മോശമാവുമ്പോൾ നേരിടുന്ന ശകാരമോ   അധികശിക്ഷാനടപടികളോ അല്ല അവരെ കർമനിരതരാക്കുന്നത്. പരീക്ഷകളിലും പരിശോധനയിലുമല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്, മറിച്ച് അധ്യാപകരിലും ബോധനരീതിയിലുമാണ്.  നിങ്ങളെന്ത് പരിഷ്ക്കാരം നടത്തുമ്പോഴും ആലോചിക്കേണ്ട് അത് കുട്ടികളെ എങ്ങിനെ മെച്ചപ്പടുത്താൻ സഹായിക്കുന്നുവെന്നും അത് അധ്യാപകർക്ക് എന്ത് നല്ലത്ചെയ്യും എന്നുമാണെന്ന്  അവ‍ർ പറയുന്നത് നമ്മുടെ നാട്ടിലെ നയരൂപീകരണക്കാരും വിദഗ്ദ്ധരും പലതവണ വായിക്കേണ്ടതാണ്. 

പാസി സാൽബർഗ്

    അടിസ്ഥാനപരമായി അഞ്ചുകാര്യങ്ങളാണ്  ഈ മാതൃകയുടെ പൊതുപ്രത്യേകതയായി കാണാൻകഴിയുക എന്ന് പാസിസാൽബർഗ്  ചൂണ്ടികാട്ടുന്നു. ഏഴുവയസ്സിലാരംഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ ശ്രമിക്കുന്നു.  വിദ്യാലയങ്ങൾക്കിടയിൽ കഴുത്തറപ്പൻ മൽസരങ്ങളില്ലാതെ, വിദ്യാലയങ്ങളെ നല്ലതെന്നും മോശമെന്നും തരംതിരിക്കാതെ എല്ലാ കുട്ടികളെയും സാമ്പത്തിക-സാമൂഹ്യ വ്യത്യസങ്ങളില്ലാതെ  തുല്യമായ രീതിയിൽ  കാണാൻ അവർ ശ്രദ്ധിക്കുന്നു.  രണ്ടാമത്തെക്കാര്യം,  അന്നാട്ടിലെ അധ്യാപകവിദ്യാഭ്യാസവും പരിശീലനങ്ങളും ഏറ്റവും മികച്ചതാണെന്നുള്ളതാണ്. പരിശീലനങ്ങൾ വിരസവും കാമ്പില്ലാത്തതുമായ വഴിപാടുകളായി മാറുന്നത് കാണുന്നവരാണല്ലോ നമ്മൾ. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രാഥമിക വിദ്യാലയങ്ങളിൽ ജോലിചെയ്യുന്നത് മാസ്റ്റർബിരുദവും ഗവേഷണപരിശീലനവും ഉള്ളവരാകുമ്പോൾ അവരുടെ വേതനവും സാമൂഹ്യപദവിയും ആകർഷകമായതാവുന്നു. ഏറ്റവും മിടുക്കരെ മറ്റു പ്രൊഫഷണൽകോഴ്സുകളിലേക്ക് തള്ളിവിടുന്ന നമ്മുടെ സമൂഹമനോഭവവുമായി താരതമ്യം ചെയ്തുനോക്കുക, അനന്തരഫലമെന്നോണമുണ്ടാവുന്ന അധ്യാപനരംഗത്തെ ഗുണനിലവാരത്തകർച്ചയ്ക്ക് പലപ്പോഴും ഒരു കാരണമിതാവുന്നു.  മൂന്നാമതായി, എല്ലാ കുട്ടികളുടെയും ഭൗതികസാഹചര്യങ്ങൾ ഉറപ്പു വരുത്തുക എന്ന പ്രധാനകാര്യമാണ്. പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാനാവശ്യപ്പെടുന്നത്, നല്ലൊരു മുദ്രാവാക്യമാവാം, പക്ഷെ പരിമിതമായ ചുറ്റുവട്ടത്തിൽ നിന്നുവരുന്ന ഗോത്രവിഭാഗം കുട്ടികൾക്ക് ഉറക്കെയൊന്ന് മുദ്രാവാക്യം വിളിക്കുള്ള ഊർജം പോലുമില്ലെന്ന് അറിയാൻ നമ്മുടെ നാടിന്റെ നേരുദാഹരണം മതിയല്ലോ. ഓരോ കുട്ടിയുടെയും ഭൗതികാവശ്യങ്ങൾ കണ്ടറിയാനുള്ള സംവിധാനവും ആവശ്യമായ പിൻതുണ നൽകാനുള്ള സംവിധാനവും അവിടെത്തെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാലാമത്തെയും അഞ്ചാമത്തെയും കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, അധ്യാപനച്ചുമതലകൂടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ക്കൂൾഭരണാധികാരികളെയും നാട്ടിലെ ഗവൺമെന്റിതരസന്നദ്ധസംഘടനകളെയുമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊതുലൈബ്രറിസംവിധാനം സ്ക്കൂൾസമയത്തിനു പുറത്ത് കുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നു. ഒരിക്കലും ആരും തുറന്നുനോക്കാത്ത പുസ്തകങ്ങൾ ഏറെയുള്ള സ്ക്കൂൾ ലൈബ്രറികളും പാഠപുസ്തകത്തിനപ്പുറം എല്ലാ വായനകളും നിലച്ചുപോയ അധ്യാപകസമൂഹവും ഇവിടെ  സാമാന്യാവസ്ഥയാണല്ലോ. കളികളിലേർപ്പെടാനും അതൊരു ഹോബിയായി കൊണ്ടു നടക്കാനും സ്ക്കൂൾസമയത്തിനു പുറത്തുലഭിക്കുന്ന അവസരങ്ങൾ കുട്ടികളുടെ ശാരീരീക-മാനസികാരോഗ്യത്തിനും ഗൂണപരമായി സ്വാധീനിക്കുന്നു. പഠിക്കാനുള്ള  താൽപര്യം വർദ്ധിപ്പിക്കുന്നു. ഗവൺമെന്റിതര സന്നദ്ധസംഘടനകളുടെ ഇടപെടലാണ് ഇക്കാര്യങ്ങളിൽ ഏറെ സഹായകമാവുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കളികളെങ്ങിനെ ആവേശംകൊള്ളിക്കുന്നു എന്ന് മനസ്സിലാക്കാൻ ഫിൻലാൻഡിലേക്കു പോകേണ്ടതില്ല. സംസ്ഥാനത്ത്  ഈയ്യിടെ നടന്ന ജനകീയപാഠ്യപദ്ധതി ചർച്ചയിൽ കുട്ടികൾക്ക് അഭിപ്രായം പറയാൻ അവസരം ലഭിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലുമവരുന്നയിച്ച ഏറ്റവും പ്രധാനകാര്യം അവരുടെ പി.ഇ.ടി പിരീഡുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചായിരുന്നു. മതിയായ കളിസ്ഥലമോ പരിശീലനത്തിന് അധ്യാപകരോ നമുക്കില്ലെന്നു മാത്രമല്ല, ലോവർപ്രൈമറി ക്ലാസ്സുകളിൽ പോലും കുട്ടികളെ 'കളിച്ച് മോശമാക്കുന്നതിലും' നല്ലത് ഇരുത്തി പഠിപ്പിച്ച് നന്നാക്കിക്കളയുന്നതാണെന്നാണ് അധ്യാപകരുടെ ചിന്ത, ഒപ്പം ഭൂരിഭാഗം രക്ഷിതാക്കളുടെയും. 

തിമോത്തി ഡി വോക്കർ

    തിമോത്തി വോക്കർ തന്റെ വിദ്യാലയാന്തരീക്ഷം കുട്ടികൾക്കും അധ്യാപികമാർക്കും എങ്ങിനെ സന്തോഷകരമായി അനുഭവപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്.  നിറഞ്ഞ സന്തോഷത്തോടൊപ്പം ആ ക്ലാസ്സ് മുറികളിൽ ഏറ്റവും മികച്ചകുട്ടികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെ നടക്കുന്ന ചിലതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം തീർത്തും വിസ്മയകരമാണ്.  ഓരോ പിരീഡിനും ശേഷവും പതിനഞ്ച് മിനുട്ട് ഇടവേളയാണ് ക്ലാസ്സുകളിൽ. ഇത് കുട്ടികൾക്കും ഒപ്പം അധ്യാപകർക്കും അടുത്ത പിരീഡിലേക്കുള്ള ഊർജവും സജീവതയും നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.  ആദ്യ ദിവസം ഒരു  മുതിർന്ന അധ്യാപകൻ അദ്ദേഹത്തിനു നൽകുന്ന ഉപദേശം കേൾക്കുക. അത് ഏറെ രസകരവും അർത്ഥപൂർണ്ണവുമാണ്. നിങ്ങൾ , ‘Human doing’ അല്ല 'Human being ‘ ആണെന്നതായിരുന്നു അത്.  "അതുചെയ്തില്ലേ, ഇതു ചെയ്തില്ലേ , അതിനപ്പുറം ചെയ്തില്ലേ" എന്ന്കേട്ട് ഒന്നും ചെയ്യാത്തവരായിത്തീർന്ന നമുക്കീ വാക്കുകൾ മനസ്സിലാകാൻ വിഷമമാണ്. ക്ലാസ്സുകൾ മാനസികമായും ശാരീരികമായും  സജീവമാകേണ്ടത് പഠനത്തിനാവശ്യമത്രെ, കുട്ടികൾക്ക് മാത്രമല്ല, അധ്യാപകനുകൂടി. സ്ക്കൂൾ സമയത്തിനു ശേഷം എപ്പോഴും കളികളിലൂടെയോ വായനയിലൂടെയോ നടത്തത്തിലൂടെയോ അധ്യാപകൻ വീണ്ടും ഊർജവും ആവേശവും ഉൾക്കൊള്ളേണ്ടതുണ്ട്. ക്ലാസ്സ്റൂമിനു പുറത്തുള്ള അധ്യയനവും പഠനസാമഗ്രികൾ വാരിവെലിച്ചൊട്ടിക്കാത്ത ചുമരുകളും വാതിൽപ്പുറനടത്തങ്ങളും ശാന്തമായ ക്ലാസ്സന്തരീക്ഷവും തന്റെ കുട്ടികളെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നുവെന്ന്  അദ്ദേഹം മനസ്സിലാക്കുന്നു.     

  കുട്ടികളെ എല്ലാവിധത്തിലും ചേർത്തുനിർത്തുകയെന്നത് വിദ്യാലയപ്രവർത്തനങ്ങളുടെ അടിസ്ഥാനമാകേണ്ടതുണ്ട്. അതോടൊപ്പമോ അതിനപ്പുറമോ പ്രധാനമാണ് അധ്യാപകരുടെയിടയിലുണ്ടാവേണ്ട ഊഷ്മളമായ പരസ്പരബന്ധങ്ങളും ഒത്തുചേർന്നുള്ള പ്രശ്നപരിഹാരപ്രവർത്തനങ്ങളും മികച്ച മാതൃകകളുടെ പങ്കുവെപ്പുകളും.  അത്തരം ബന്ധങ്ങൾ സ്ക്കൂളിനകത്തും പുറത്തും നാട്ടിലും വീട്ടിലും പൂത്തുലയുമ്പോൾ അധ്യാപനമെന്നത് വിരസതയില്ലാത്തതും ആവേശഭരിതവുമായ ജോലിയായിത്തീരുമെന്നാണ് തിമോത്തി വോക്കർ പറയുന്നത്. 'മുന്നിലിരിക്കുന്ന കുട്ടി എന്ന് തന്റേതല്ലെന്ന് തോന്നുന്നുവോ അന്ന് അധ്യാപനം അവസാനിപ്പിക്കണ'മെന്ന് അബ്രഹാം ലിങ്കന്റേതെന്ന പേരിൽ ഒരു ഉദ്ധരണി പലയിടങ്ങളിലും വായിച്ചത്കൂടി ഓർക്കുക. കുട്ടിയോടുള്ള ഒരു ‘Good Morning’ പോലും അവളിലുണ്ടാക്കുന്ന ഭാവാത്മകമായ അനുരണനങ്ങൾ എത്ര വലുതാണെന്ന് അധ്യാപിക മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ അറിഞ്ഞും അവരോടൊത്ത് കളിച്ചും പഠനം ഉൽസവമാക്കിയും നിറമാർന്ന സ്വപ്നങ്ങളേകിയും വഴക്കാളികളെ കൂട്ടാളികളാക്കിയും അധ്യാപനം ആഘോഷമാക്കാനാവും.

മികവിന്റെ മറ്റൊരടിസ്ഥാനം സ്വാതന്ത്ര്യവും സ്വയംനിർണ്ണയാധികാരങ്ങളുമാണെന്നു പറയുമ്പോൾ ഇവിടെ ചിലരെങ്കിലും അൽപമൊന്ന് നെറ്റിചുളിക്കും. പ്രഥമാധ്യാപകനുവേണ്ടി എഴുതുന്ന ടീച്ചിങ് മാനുവലുകളും ആരെയോ ബോധിപ്പിക്കാനുള്ള കെട്ടുകാഴ്ചയാവുന്ന സ്ക്കൂൾറിസോഴ്സ്ഗ്രൂപ്പുകളും മോണിട്ടറിങ്ങില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ആവർത്തിക്കുന്ന അധികാരികളും അരങ്ങുവാഴുന്നിടത്ത് തങ്ങളുടെ ജോലി ഭാരമായിത്തീരുന്നുവെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ ആശ്ചര്യമില്ലതന്നെ. പഠനത്തിലും പാഠ്യവസ്തുക്കളിലും മതിലുചാടാനോ മറുവഴിതേടിപ്പോവാനോ ഇന്നത്തെ വ്യവസ്ഥിതി അനുവദിക്കില്ലെന്നത് നമുക്കറിയാവുന്ന സത്യമാണ്. കോവിഡ്കാലപരീക്ഷയിലെ ഫോക്കസ് ഏരിയകളെക്കുറിച്ച് ക്രിയാത്മകമായി നടത്തിയ ചർച്ച പോലും സർവ്വീസ് ചട്ടങ്ങളുടെ ലംഘനവും അച്ചടക്കനടപടിക്ക് കാരണവും ആയിത്തീരുന്ന ഇന്നാട്ടിലെ 'ഓട്ടോണമി' ഫിൻലാൻഡിലെത്താൻ മൈലുകൾ താണ്ടേണ്ടതുണ്ടെന്നതാണ് യാഥാർത്ഥ്യം. കുട്ടികളോടൊത്ത് പാഠഭാഗങ്ങളാസൂത്രണം ചെയ്യലും സാഹചര്യമനുസരിച്ച ലക്ഷ്യങ്ങൾ പുനർനിശ്ചയിക്കലും (കാലുകൾ സുശക്തമാവുന്നതുവരേയോ കളിപഠിക്കുന്നതുവരേയോ ഗോൾപോസ്റ്റുകൾ മാറ്റിസ്ഥാപിക്കേണ്ടി വരും) തെരഞ്ഞെടുക്കാനുള്ള അവകാശംനൽകലും അവർക്ക് സാധ്യമാവുന്നത് പരീക്ഷകളില്ലാത്തതുകൊണ്ടുകൂടിയാണ്. പാഠഭാഗം 'കവർ' ചെയ്യാൻ പാടുപെടുന്നവർക്ക് കവറിനുപുറത്തുള്ളതിന്റെ സാധ്യതകളും അനുഭവങ്ങളും വിരളമാവുന്നു. തികഞ്ഞ സ്വാതന്ത്ര്യം അനുക്രമമായി പൂർണഉത്തരവാദിത്തത്തിലേക്ക് വികസിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മനോഹരമായി ടിമോത്തി വോക്കർ  വിവരിക്കുന്നുണ്ട്. 

കുട്ടികളെ പാഠഭാഗങ്ങളിൽ പ്രാവീണ്യമുള്ളവരും മിടുക്കരുമാക്കാൻ വ്യതിരിക്തമായ വഴികളിലൂടെയാണ് ഓരോ അധ്യാപകനും കടന്നുപോകുന്നത്. പാഠപുസ്കങ്ങളുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. ഏറ്റവും രസകരമായിത്തോന്നിയ കാര്യം വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. അമേരിക്കയിലെ തന്റെ പഴയ ചെറിയ പ്രൈമറിസ്ക്കൂളിൽ 25 മാക്‍ബുക്കുകൾ കണ്ട ടിമോത്തി വോക്കർക്ക്   എണ്ണം കുറഞ്ഞ പഴകിയ കുറേ കമ്പ്യൂട്ടറുകളാണ് തന്റെ ഫിൻലാൻഡിലെ വിദ്യാലയത്തിൽ കാണാൻ സാധിച്ചത്. സ്മാർട്ട്ബോർഡുകളും മറ്റും ചില ക്ലാസ്സുകളിലുണ്ടായിരുന്നുവെങ്കിലും ക്ലാസ്സ്മുറികളിൽ അവ ഉപയോഗിക്കണെമന്ന് അധ്യാപകരേ ആരും നിർബന്ധിക്കില്ല. സാങ്കേതികവിദ്യ മോശം കാര്യമല്ലെങ്കിലും അതിന്നു ചെലവഴിക്കുന്ന പണവും സമയവും ആവശ്യത്തിലധികമാണെന്ന് ഫിൻലാൻഡ് പറയുമ്പോൾ നമ്മുടെ ക്ലാസ്സ് മുറികളിലെ പ്രൊജക്റ്ററുകളും ഉപകരണങ്ങളും  പഠനത്തെ യാന്ത്രികമാക്കി മാറ്റിയെന്ന കടുത്ത വിമർശനങ്ങളെക്കൂടി നമ്മളോർക്കണം.  ഇന്നാവട്ടെ മിക്കയിടങ്ങളിലും അവ ഉപയോഗിക്കപ്പെടാതെ മാറാല പിടിച്ചു കിടക്കുകയും ചെയ്യുന്നു. പഠനത്തെ പിൻതുണക്കാനാണ് സാങ്കേതിയവിദ്യ; അതിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനാവരുത്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ ഫിൻലാൻഡിലെ കുട്ടികൾ മുന്നോക്കം പോയെങ്കിൽ അതു സൂചിപ്പിക്കുന്നത് നിങ്ങൾക്ക് മികവാണ് ആവശ്യമെങ്കിൽ സാങ്കേതികവിദ്യയെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്  ആദ്യം ചെയ്യേണ്ടതെന്നാണ്.  ലോകമാസകലമുള്ള വിദ്യാഭ്യാസ പ്രവർത്തകരോട് ഫിൻലാൻഡ് ഇത് പറയുമ്പോൾ മുഴുവൻ സ്മാർട്ട്ക്ലാസ്സ് റുമുകളായതിൽ അഭിമാനം കൊള്ളുന്ന നമുക്ക് ചില കാര്യങ്ങളിലെങ്കിലും പുനശ്ചിന്തയും പുനക്രമീകരണവും ആവാം. 

എല്ലാ വിജയങ്ങൾക്കും എവിടെയും അടിസ്ഥാനം നടപ്പിലാക്കുന്നവരുടെ മനോഘടനയാണല്ലോ (Mind-set). ഫിൻലാൻഡിലും അങ്ങിനെതന്നെ.  തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്ഥിരതയോടെ അവർ താളം കണ്ടെത്തുന്നു. സഹാധ്യാപകരുമായി പരസ്പരം സഹകരിച്ച് വിഭവങ്ങൾ പങ്കുവെച്ച് അധ്യാപനത്തിൽ മുഴുകുന്നു. പരസ്പരസഹകരണവും ഉൾക്കൊള്ളലും അൽഭുതങ്ങൾക്ക് കാരണമാവുന്നു.  വിദഗ്ദ്ധരായ അധ്യാപകരെ സ്വന്തം ക്ലാസ്സുകളിലേക്കെത്തിച്ച് സഹായംതേടുന്നതിൽ ആർക്കുമിവിടെ ഈഗോ പ്രശ്നങ്ങളില്ല.  അത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം അധ്യാപകരുടെ പരസ്പരബന്ധവും വളർ‍ത്തുന്നു. വിദ്യാലയാന്തരീക്ഷത്തെ സൗഹാർദ്ദപരമാക്കുന്നു.  ഇങ്ങനെയുള്ള മികച്ച തന്ത്രങ്ങളോടൊപ്പം  തങ്ങളുടെ അവധികളാഘോഷിക്കാനും സന്തോഷം എന്നത് മറക്കാതിരിക്കാനും  അദ്ദേഹം അധ്യാപകർക്ക് മുന്നറിയിപ്പുതരുന്നു. ഹോംവർക്കുകളുടെ ഭാരമില്ലാതെ വീടുകളിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികളുടെ സന്തോഷം പോലെതന്നെ പ്രധാനമാണ് സ്ക്കൂൾകാര്യങ്ങൾ തലയിലവശേഷിപ്പിക്കാതെ സ്വതന്ത്രമായി വീട്ടിലെത്തി നവോൻമേഷത്തോടെയും ആവേശത്തോടെയും തിരിച്ചെത്തുന്ന അധ്യാപകനുമെന്ന് ഫിൻലാൻഡ് ചൂണ്ടികാട്ടുമ്പോൾ, നമുക്കും പ്രശ്നം മനോഘടനതന്നെയാണ്; മാറ്റത്തിന് മുഖം കൊടുക്കാതെ പുറംതിരിഞ്ഞ് മാമൂലുകളെയും ആവർത്തിക്കുന്ന അബദ്ധങ്ങളെയും മുറുകെപിടിക്കുന്ന സംവിധാനങ്ങളും കടുംപിടുത്തങ്ങളും. അതെ , ഫിൻലാൻഡ് ഏറെ അകലെയാണ്.  

2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു ദേശത്തിന്റെ കഥ

വിഷകന്യക മുഖചിത്രം     1948 ൽ പുറത്തിറങ്ങിയ എസ്.കെ പൊറ്റക്കാട്ടിന്റെ നോവലാണ് 'വിഷകന്യക'. ഒരുപക്ഷെ അദ്ദേഹം ഒരു നോവലിസ്റ്റായി അറിയപ്പെട്ടുത്തുടങ്ങിയത് വിഷകന്യകയുടെ പ്രസിദ്ധീകരണത്തിനു ശേഷമാണെന്നു പറയാം. തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കൃസ്ത്യൻകുടിയേറ്റമാണ് പ്രതിപാദ്യവിഷയം. ആമുഖത്തിൽ എഴുത്തുകാരൻ തന്നെ സൂചിപ്പിക്കുന്നതുപോലെ "ഐക്യകേരളത്തിന്റെ ആദ്യത്തെപ്പടവുകൾ വെട്ടിയിറക്കിയ തിരുവിതാംകൂർ സഹോദരരുടെ" കഷ്ടപ്പാടുകൾ കൊണ്ടുണ്ടായ സഹതാപമാണ് ഈ നോവലിനു പ്രചോദനം. സുബന്ധിതമായ ഇഴയടുപ്പമോ വികാരതീക്ഷ്ണതയോ വിസ്തരിച്ചുള്ള നിരീക്ഷണങ്ങളോ ഒന്നും നോവലിൽ കണ്ടെന്നുവരില്ല. എങ്കിലും  മലബാറിന്റെ നാൽപ്പതുകളിലെ സങ്കീർണ്ണമായ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് വെളിച്ചംവീശുന്ന വിവരണങ്ങളാൽ പ്രാധാന്യമുള്ളതാണ് കഥാതന്തു. കഥാപാത്രത്തിന് ജീവിച്ചിരുന്ന ആരുമായും സാമ്യമില്ലെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണ് അവരൊക്കെ രൂപംകൊള്ളുന്നതെന്ന് അക്കാലത്തെ മലബാറിന്റെ ചരിത്രം പഠിക്കാൻ ശ്രമിച്ചവർക്ക്  എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ. മലബാർ കുടിയേറ്റം വിഷയമായി പിന്നീട് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു. സമീപകാലത്ത് ഏറെ ചർച്ചയായ 'കരിക്കോട്ടക്കരി'യുടെയും  വിഷയവും കുടിയേറ്റവും തദ്ദേശീയരും ഒക്കെത്തന്നെ.

    നാൽപ്പതുകളുടെ പകുതിയിൽ ആരംഭിച്ച തിരുവിതാംകൂറിൽ നിന്നുമുള്ള കൃസ്ത്യൻ ജനതയുടെ കുടിയേറ്റം എഴുപതുകളിനിപ്പുറവും തുടർന്നു. കൃസ്ത്യാനികളോടൊപ്പം പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞസംഖ്യയിൽ നായൻമാരും ഈഴവരും  ഇവിടെയെത്തി. പട്ടിണിക്കും ജീവിതയാതനകൾക്കും പരിഹാരംതേടി  വാഗ്ദത്തഭൂമി തേടിയുള്ള ഈ യാത്ര, ജീവിതസൗകര്യങ്ങൾ പരിമിതമായ അക്കാലത്ത് തിരിച്ചുപോകാനുള്ള  ഒന്നായിരുന്നില്ല. ഘോരവനങ്ങളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ കണ്ണൂരിന്റെ കിഴക്കൻ മലയോരപ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ കന്യാവനങ്ങളായിരുന്നു. ആനയും പുലിയും മറ്റു വന്യമൃഗങ്ങളും യഥേഷ്ടം വിഹരിച്ചിരുന്ന ഇവിടെ മണ്ണിനോട് മല്ലിട്ടു ജീവിതം കുരുപ്പിടിപ്പിക്കാൻ ശ്രമിച്ചവരുടെ കഥകളാണ് എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നത്. അവസാനം ആ സമരത്തിൽ തോറ്റു പിൻമാറേണ്ടി വരുന്ന കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾക്കാണ് നോവലിൽ പ്രാമുഖ്യം; വർഷങ്ങൾക്കുശേഷം കഥമാറിയെങ്കിലും. രണ്ടു പകാരങ്ങളെ (പട്ടിണിയും സർ സി.പി എന്ന പട്ടരും!) പേടിച്ച് മലബാറിലെത്തിയവർ മൂന്നു പകാരത്താൽ (പുല്ല്,പന്നി,പനി) ഇവിടെയും തോറ്റെന്ന പ്രസ്താവം ഒരിടത്ത് കാണാം. കുടിയേറ്റക്കാരോടൊപ്പം പള്ളിയും പള്ളീലച്ഛനും മാർഗ്ഗംകൂട്ടലും കൂടെയെത്തുന്നുണ്ട്. കാടിനോടുചേർന്ന കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പണിയരും  ഉൾവനങ്ങളിൽ ജീവിച്ചിരുന്ന കരിമ്പാലരും ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം അവരുടെ അദ്ധ്വാനത്തിന് തുച്ഛമായ പ്രതിഫലം കൊടുക്കുന്ന ഭൂവുടമകളും -നാട്ടുകാരും കുടിയേറ്റക്കാരും ഇതിൽ ഒരുപോലെ. ഭൂവുടമകളായവർ തങ്ങളുടെ ജൻമാവകാശമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് കുടിയേറ്റക്കാർക്കു  വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവർ ജീവിതസമ്പാദ്യം മുഴുവൻ കാടുവാങ്ങാൻ ചെലവഴിക്കുന്നു.

Letter-S K Pottekkad

ഒരുകാലഘട്ടത്തെ പിടിച്ചുലച്ച പ്രചണ്ഢമായ സാമൂഹ്യമാറ്റങ്ങൾ പൊതുവായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട് ഇവിടെ. തിരുവിതാംകൂറിലെ പട്ടിണിയും സ്വേച്ഛാധിപത്യപരമായ ഭരണവും കുടിയേറ്റത്തിനു പ്രേരണയായപ്പോൾ ഒട്ടേറെ കാരണങ്ങളാൽ പൊതുവെ അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മലബാറിലെ ഭൂവുടമാസമ്പ്രദായത്തിന്റെ ചരമപ്പെട്ടിയിലെ അവസാനത്തെ ആണിയാവുന്നുണ്ട് കുടിയേറ്റം. പ്രാതാപമാണ്ട മരുമക്കത്തായ നായർത്തറവാടുകളിലെ കാരണവരും മരുമകനും ഒപ്പം കാര്യസ്ഥനും കൂടി അന്ത്യകൂദാശ ചൊല്ലുന്നത് നൂറ്റാണ്ടുകൾ പലതുകടന്ന ഒരു വ്യവസ്ഥിതിക്ക് കൂടിയാണ്. തുച്ഛമായ പണത്തിന് നൂറുകണക്കിന്നേക്കർ കാട് ചാർത്തിക്കൊടുത്ത് സ്വന്തംകാര്യം നോക്കുന്ന കാരണവൻമാരും കാരണവരറിയാതെ മറ്റുള്ളവർക്ക് തറവാട്ട് സ്വത്ത് കൈമാറുന്ന അനന്തിരവൻമാരും വസ്തുവിൽക്കുന്നവരോടും വാങ്ങുന്നവരോടും ഒരേസമയം കമ്മീഷൻ വാങ്ങുന്ന ഭൂവുടമയുടെ വിശ്വസ്തനെന്നു നടിക്കുന്ന കാര്യസ്ഥനും കേവലകഥാപാത്രങ്ങളല്ല, ഈ മണ്ണിൽ ജീവിച്ചവർ തന്നെയായിരുന്നു. മണ്ണ് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ നേർക്കുമനാഥരായവ‍ർ ദൈവങ്ങളായിരുന്നു. അതിരില്ലാത്ത ഭൂസ്വത്തിന് അവകാശികളായിരുന്ന വിഷ്ണുവും ശിവനും ദേവിയും കുറച്ചുകാലത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാത്തവസ്ഥയിലായി. കാട്ടുദൈവങ്ങൾ വെറും പാറക്കല്ലുകളായപ്പോൾ തിരുവായുധങ്ങൾ തുരുമ്പണിഞ്ഞു കാട്ടിലും ആറ്റിലും വലിച്ചെറിയപ്പെട്ടു.നാസ്തികവിശ്വാസങ്ങൾക്കു പൊടുന്നനെ കിട്ടിയ സ്വീകാര്യത ഈ അനാഥത്ത്വത്തിന് മൂർച്ചകൂട്ടി.  

എസ്.കെ പൊറ്റക്കാട് 'വിഷകന്യക'യുടെ ഈറ്റില്ലം എന്നു നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത് കല്ല്യാട്ട് താഴത്തുവീട്ടു തറവാടുകാരുടെ പടിയൂരും തന്തോടുമുണ്ടായിരുന്ന ബംഗ്ളാവുകളെയാണ്(നൽകിയിരിക്കുന്ന പൊറ്റക്കാട് തന്നെ എഴുതിയ കത്ത് കാണുക). അദ്ദേഹത്തിന്റെ സുഹൃത്തും നിരവധി നായാട്ടുകഥകളെഴുതിയിട്ടുള്ളയാളുമായ എ.കെ ചാത്തുക്കുട്ടിനമ്പ്യാരുടെ (അപ്പനു) അതിഥിയായാണ് അദ്ദേഹം ഇവിടെ താമസിച്ചത്. അക്കാലത്ത് മലബാറിലെ പ്രമുഖമായ ഭൂവുടമകളായിരുന്ന ആ വലിയ മരുമക്കത്തായ തറവാട്, മുഴുവൻ സ്വത്തും അതിലെ നൂറിൽപ്പരം അംഗങ്ങൾക്കിടയിൽ വിഭജിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ചെയ്യുന്നകാലത്താണ് പൊറ്റക്കാട് അവിടെയെത്തുന്നത്. പതിറ്റാണ്ടുകളായി ഏകശിലാഘടനയിൽ മുന്നോട്ടുപോയിരുന്ന തറവാടിന്റെ വിഭജനം കുടുംബാംഗങ്ങളിലും വിശാലമായ പ്രദോശങ്ങളിൽ താമസിച്ചിരുന്ന കുടിയാൻമാരിലും ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു. ഒരു ഭാഗത്ത് കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര-ദേശീയ പ്രസ്ഥാനപ്രവർത്തനങ്ങൾ, മറുഭാഗത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ച കമ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, മറ്റൊരു ഭാഗത്ത് കാരണവരുടെ നടപടികളിൽ പ്രതിഷേധമുള്ള മരുമക്കളും മറ്റുകുടുംബാംഗങ്ങളും, നിയമത്തിന്റെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും സങ്കീർണ്ണതകൾ. തികച്ചും അസ്വസ്തജനകമായ ഇവയ്ക്കിടയിലാണ് തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റവും നടക്കുന്നത്. ബാധ്യതകളൊഴിവാകാൻ കിട്ടിയ പണത്തിന് ഭൂമി നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ചില തറവാടുകളെങ്കിലും. അനന്തിരവൻമാരുടെ പ്രതിഷേധം ആളിക്കത്തുന്നതിന് ഇത് കാരണമായി. സംഭവബഹുലമായിരിക്കണം ആ നാളുകൾ. പേരുകൾക്കോ ആളുകൾക്കോ യഥാർത്ഥത്തിലുള്ളരുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും താൻ നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതുമായകാര്യങ്ങളിൽ നിന്നാണ് 'വിഷകന്യക' ജനിച്ചതെന്ന്  വളരെ വ്യക്തം. 

വിജനമായ മലനിരകളിൽ കാട്ടുമൃഗങ്ങൾക്കൊപ്പം താമസിച്ചിരുന്നത് എണ്ണത്തിൽക്കുറഞ്ഞ പണിയരും കരിമ്പാലരും അടങ്ങിയ ജനവിഭാഗങ്ങൾ മാത്രം. പരിമിതമായ ആവശ്യങ്ങൾ മാത്രമുണ്ടായിരുന്ന വനവാസിസമുദായങ്ങൾക്ക് പരാധീനതകൾക്കപ്പുറം പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യത വെളിവാകുന്ന ഒന്നിൽക്കൂടുതൽ സന്ദർഭങ്ങൾ നോവലിൽ കാണാം. മലകളിലെല്ലാം കുരിശുയർന്നപ്പോഴും ഒപ്പം കാട്ടുമരങ്ങൾ റബ്ബറിനു വഴി മാറിയപ്പോഴും മലഞ്ചെരിവുകളിലെല്ലാം  പള്ളികളും പള്ളിക്കൂടങ്ങളുമുയർന്നപ്പോഴും 'മലയാളംകാടു'കളിലും 'കരിക്കോട്ടക്കരി'കളിലും 'മണിപ്പാറ'കളിലും യഥാർത്ഥ അവകാശികളൊതുങ്ങിപ്പോവുകയും പതുക്കെ എണ്ണിയെണ്ണിക്കുറയുകയും ചെയ്തു. ഭാഷയും സംസ്ക്കാരവും അന്യവൽക്കരിക്കപ്പെട്ടപ്പോൾ  തുടിതാളവും മുളന്തണ്ടീണങ്ങളും മലമുകളിലെ മണിനാദങ്ങളിൽ അലിഞ്ഞില്ലാതായി. പ്രാക്തനവിശ്വാസത്തിന്റെ പോതിത്തറകളും മാണിഭഗവതിയുടെ കരിമ്പാറക്കൂട്ടങ്ങളും പെരുവെള്ളപ്പാച്ചിലിലും വനജീവിതങ്ങൾ തുഴഞ്ഞുകയറിയ മാണിക്കടവുകളും ജീവനിശ്വാസത്തിന്റെ ഭാഗമായിരുന്നവർ. പുതുമണ്ണിന്റെയും ഒപ്പം വിശ്വാസത്തിന്റെയും വിതയ്ക്കും വിളവെടുപ്പിനുനിടയിൽ ഇങ്ങിനിവരാത്തവണ്ണം മണ്ണിന്നാഴത്തിലേക്ക് ആഴ്ന്നുപോയത് അവർ കൂടിയായിരുന്നു. ഒരുപക്ഷെ ആ നിഷ്ക്കളങ്കജീവിതങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളാണ് ഇനി അവശേഷിക്കുന്നത്. കമ്യൂണിസ്റ്റ്പച്ചയുടെയും കൊങ്ങിണിച്ചെടികളുടെയും അധിനിവേശത്തിൽ തഴുതാമയും വനജ്യോൽസ്നയും നാടുനീങ്ങുന്നത് പ്രകൃതിനിയമം.

ജനിച്ചനാടും വീടും കുടിയുംവിട്ട് ലക്ഷ്യമില്ലാത്ത ദേശാടനത്തിനുതുനിഞ്ഞവരുടെ ധൈര്യവും ദൃഢനിശ്ചയവും പരാമർശിക്കപ്പെടാതിരിക്കുന്നത് അനീതിയാവും. കാട്ടാനകളും കാട്ടുപോത്തും വിളയാടുന്ന കാനനഭൂമിയിലേക്ക് തിരിയുമ്പോൾ സ്വന്തം ജീവിതം മാത്രമല്ല, സ്വന്തക്കാരുടെ മുഴുവൻ ജീവിതവും വെച്ച് അമ്മാനമാടുകയായിരുന്നു അവർ. കഠിനാധ്വാനവും ദൃഢനിശ്ചയവും   കൂട്ടുചേർന്നപ്പോൾ മണ്ണിൽ കനകംവിളയിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനും അവർക്കായി. ദൈവവിശ്വാസം അവർക്ക് ജീവതപ്രതീക്ഷയേകി, മതപുരോഹിതർ കൂട്ടായ്മയും സമർപ്പിതനേതൃത്ത്വവും ഒരുക്കി. ഒരിരുപത്തഞ്ച് വർഷങ്ങൾക്കുശേഷമാണ്  പൊറ്റക്കാട് ഈ ജീവിതം പറയുന്നതെങ്കിൽ 'വിഷകന്യക' എന്ന പേര് 'അമൃതകന്യക' എന്നോ 'സ്വർഗകന്യക' എന്നോ ആക്കിമാറ്റിയേനെയെന്ന്  ആരെങ്കിലും അഭിപ്രായപ്പെട്ടാൽ  അതിലതിശയോക്തി ഒട്ടുമില്ലതന്നെ. കാടിന്നും കാട്ടുമൃഗങ്ങൾക്കുമിടയിൽ ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിൻമുറക്കാർ ജീവിതവിജയം നേടി. വിയർപ്പ് വളമാക്കി മണ്ണിൽ പൊന്നുവിളയിച്ചു. അജപാലകർ തെളിച്ചവഴിയെ  പള്ളികളും പള്ളിക്കൂടങ്ങളുമുണ്ടാക്കി. പ്രേഷിതപ്രവർത്തകരും കർത്താവിന്റെ മണവാട്ടികളും സർവ്വകാര്യങ്ങളിലും മുന്നിട്ടിറങ്ങി. വർണ്ണവസ്ത്രങ്ങളണിഞ്ഞ കുട്ടികളും ശുഭ്രവസ്ത്രം ധരിച്ച സ്ത്രീകളും പുരുഷൻമാരും ഞായറാഴ്ചകളിൽ ദേവാലയങ്ങളിലൊരുമിച്ചുചേർന്ന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ആവേശം നിറച്ചു. കുഞ്ഞാടുകളുടെ സംഘടിതവോട്ടിനും നോട്ടിനും മുന്നിൽ ജനാധിപത്യസംവിധാനങ്ങളും രാഷ്ട്രീയപാർട്ടികളും വീണുതൊഴുതു. നാൽപ്പതുകൊല്ലത്തോളം കോട്ടയത്തിരുന്നുകൊണ്ട്  മലയോരത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ജനപ്രതിനിധിയെ തികച്ചും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതുവരെയെത്തി ആ ആത്മബന്ധം. ഇനികാണില്ലെന്നു കരുതി കൂട്ടുപിരിഞ്ഞവരെയും ബന്ധംമുറിച്ചവരെയും വീണ്ടുമൊരുമിച്ചുചേർക്കാൻ തീവണ്ടികളും മറ്റുവാഹനങ്ങളും രാത്രിപകലാക്കി. 'ഹോളിഫാമിലി'യും 'നിർമല'യും കിഴക്കുനിന്നും വൈകുന്നേരങ്ങളിൽ മലയിറങ്ങുന്നവരെ  സൂര്യനുദിക്കുമ്പോഴേക്കും കോട്ടയത്തും മൂവാറ്റുപുഴയിലും പാലയിലും തങ്ങളുടെ പൂർവ്വികസ്വപ്നഭൂമികളിലെത്തിച്ചു, തിരിച്ചും. പൂർവ്വികർ വിഷമിച്ചു നൂണും നുഴഞ്ഞും നടന്നുതാണ്ടിയ ഊടുവഴികളിലൂടെ ഇന്ന് മാനന്തവാടിയിലേക്കും വെള്ളരിക്കുണ്ടുകളിലേക്കും കൊന്നക്കാടുകളിലേക്കും ലിമിറ്റ‍ഡ്സ്റ്റോപ്പ് ബസ്സുകൾ പറപറക്കുന്നു. നരിനിരങ്ങിയ മലമേടുകളിൽ നവഎൻജിനീയ‍മാ‍ർ ഭാവിരൂപരേഖകൾ വരച്ചുചേർത്തു. ആതുരശ്രുശ്രൂഷാരംഗത്തെ മാലാഖമാരായി രാജ്യത്തും ലോകമാകെയും പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ. മണ്ണിൽ സ്വർണം വിളയുന്നത് സ്വപ്നമാക്കിയവ‍രുടെ പിൻമുറക്കാർ ഇന്ന് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.അധ്യാപനപരിശീലനവും തൊഴിൽപരിശീലനവും തൊട്ട് പുരോഹിത-പ്രേഷിതപ്രവർത്തകരെ നിർമിച്ചെടുക്കുന്ന സെമിനാരികളും മഠങ്ങളും വരെ കാടുതെളിഞ്ഞ് പട്ടണമായിടങ്ങളിലൊക്കെ നിറഞ്ഞു.

    'വിഷകന്യക' അങ്ങിനെ 'ഒരു ദേശത്തിന്റെ കഥ' കൂടെയായിത്തീരുന്നു,സമാനദേശങ്ങളുടെ കഥകളും. അവിടങ്ങളിലെ  ഇന്നത്തെ വർത്തമാനത്തിൽ ബോധപൂർവ്വവും അല്ലാതെയും വിസ്മൃതിയിലാക്കപ്പെട്ടവ. മാറ്റങ്ങൾ പ്രകൃതി നിയമത്തിന്റെ ഭാഗമാണ് എന്നും എവിടെയും. ചില മാറ്റങ്ങൾ ചിലർക്ക് സന്തോഷകരമാവും മറ്റു ചിലർക്ക് ദുഃഖദായകവും.ചില മാറ്റങ്ങളുണ്ടാക്കുന്ന പുറന്തള്ളലുകളും തുടച്ചുനീക്കലുകളും ചരിത്രവിദ്യാർത്ഥിക്ക് കൗതുകകരമായ വസ്തുതകളാണ്, അത് ചിലതിന്റെ എന്നെന്നേക്കുമായുള്ള പറിച്ചുമാറ്റലും.

2021, ജൂൺ 28, തിങ്കളാഴ്‌ച

ഇനി ഞാൻ തള്ളട്ടെ -

ഉദ്യോഗസ്ഥൻമാരുടെ സർ‍വ്വീസ് കഥകൾ അനുവാചകരെ ആക‍‍ർഷിക്കാറുണ്ട്,പ്രത്യേകിച്ചും അധികാരത്തിന്റെ ഉന്നതശ്രേണികളിലിരുന്നു ഭരണവ്യവസ്ഥയുടെ അണിയറനീക്കങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്ന ആളുകളുടെ. പലരും വിരമിച്ചതിന്നു ശേഷം എഴുതുന്ന പുസ്തകങ്ങൾ അറിവിനേക്കാളേറെ വിവാദത്തിനു കാരണമാകാറുമുണ്ട്. കിരൺബേദിയുടെ "ഞാൻ ധൈര്യപ്പെടുന്നു" എന്ന പുസ്തകവും അൽഫോൻസ് കണ്ണന്താനത്തിന്റെ "ഇന്ത്യ- മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകവും ടി. എൻ ശേഷന്റെ പുസ്തകങ്ങളും ഒക്കെ അതത് കാലഘട്ടത്തിന്റെ കഥകൾ പറയുന്നവ കൂടിയാണ്. ഐ. പി.എസ് ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായിത്തീർന്ന 'സിംഹം' എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയുടെ “Stepping beyond Khaki” യും ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസ്സിന്റെ "സ്രാവുക‍ൾക്കൊപ്പം നീന്തുമ്പോൾ" എന്ന പുസ്തകവും അടുത്തിടെ പുറത്തിറങ്ങി പുസ്തകവിൽപ്പനയിൽത്തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചവയാണ്. ഇവയിൽ മിക്കതും എഴുതിയവരുടെ സർവ്വീസ് കാലയളവിനുശേഷം എഴുതിയതോ പൂ‍ർത്തിയാക്കിയതോ ആയ പുസ്തകങ്ങളാണ്. എന്നാൽ സർവ്വീസിനിടയിൽത്തന്നെ സ്വന്തം അനുഭവങ്ങളും തന്റെതു മാത്രമായ പരിഷ്ക്കാരങ്ങളും വിശദമാക്കിക്കൊണ്ട് ഐ.എ.എസ് ഓഫീസറായ പ്രശാന്ത് നായർ എഴുതിയ "കളക്റ്റർ ബ്രോ- ഇനി ഞാൻ തള്ളട്ടെ" എന്ന പുസ്തകം ഇക്കഴിഞ്ഞ മാസം (2021 മെയ്) പുറത്തിറങ്ങുകയുണ്ടായി. രണ്ടു വ‍ർഷം കോഴിക്കോട് കലക്റ്ററായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ ചെയ്ത കാര്യങ്ങളും വിജയിച്ചതും പരാജയപ്പെട്ടതും ആയ പരിഷ്ക്കാരങ്ങളും വിമ‍ർശനങ്ങളും എതി‍ർപ്പുകളും ഒക്കെ ആ പുസ്തകത്തിന്റെ ഇരുന്നൂറിൽപ്പരം പേജുകളിലായി വിവരിക്കപ്പെടുന്നു.

സാമൂഹ്യമാധ്യമങ്ങൾ വഴി നിരന്തരം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുക വഴിയാണ് പ്രശാന്ത് നായർക്ക് 'കലക്റ്റ‍ർ ബ്രോ' എന്ന പേരു ലഭിക്കുന്നത്. ഇന്നത്തെപ്പോലെ സ‍ർക്കാരുകൾ സാമൂഹ്യമാധ്യമങ്ങളെ  ഉപയോഗിക്കാതിരുന്ന അക്കാലത്ത് ഔദ്യോഗിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ധൈര്യപൂ‍ർവ്വം അവയെ പൊതുജനസംവാദത്തിനുപയോഗിച്ച് സ്വയം പഥപ്രദർശകനായി എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റ വെറും "തള്ള"ല്ല. ഫേസ്‍ബുക്ക് കലക്റ്റർ എന്ന രൂക്ഷവിമർശനം നേരിട്ട അദ്ദേഹത്തിനെതിരെ രാഷ്ട്രീയപാർട്ടികൾ ചന്ദ്രഹാസമിളക്കി. പിന്നീട് അതിവേഗം നാട്ടിലെ രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകുന്നതും തിരഞ്ഞെടുപ്പു പ്രചരണം പോലും ഇത്തരം മാധ്യമങ്ങളുപയോഗിച്ചാക്കുന്നതും നാം കണ്ടു. ഒരു പക്ഷെ കേരളം ഇന്ത്യക്ക് പിന്നിൽ നടന്ന ഒരു പ്രതിഭാസം കൂടിയാണ് ഇത് എന്ന് പറയാം. 2014 ലെ പൊതുതിരഞ്ഞെടുപ്പേ തൊട്ടു തന്നെ ദേശീയതലത്തിൽ ഈ മാധ്യമങ്ങൾ നിർണായക പങ്ക് വഹിച്ചപ്പോൾ കേരളത്തിലെ നേതാക്കൻമാരും പാർട്ടികളും ഇതിലേക്ക് കാലെടുത്തുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തിൽ തന്നെ ട്വിറ്റ‍ർ പോലുള്ള മാധ്യമങ്ങളുപയോഗിച്ച് കേന്ദ്രസ‍ർക്കാർ റെയിൽവെ തുടങ്ങിയ മന്ത്രാലയങ്ങളിൽ സമൂല പരിവർ‍‍ത്തനത്തിന് നാന്ദി കുറിച്ചിരുന്നു. ഇന്ന് പോരാളിഷാജിമാരും കാവിപ്പടക്കാരും സ്വന്തം പാർട്ടികളെപ്പോലും വിഷമത്തിലാക്കി ഈ രംഗത്ത് തികഞ്ഞ ജനാധിപത്യം കൊണ്ടുവന്നുവെന്നതു മറ്റൊരു കാര്യം. ആർക്കും ആരുടെയും നിയന്ത്രണത്തെ പേടിക്കാതെ എന്തും പരസ്യമായി എഴുതാനും വെല്ലുവിളിക്കാനും ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കാനും അവസരം നൽകുന്ന സാമൂഹ്യമാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ആലോചനകൾ നടക്കുന്നിടത്ത് എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെയാണ്  തികച്ചും ഔദ്യോഗിക സംവിധാനത്തിന്റെ എല്ലാ സാങ്കേതികതകളും സങ്കീ‍ർണ്ണതകളും  മറികടന്ന് അദ്ദേഹം തികച്ചും ജനകീയനാവുന്നത്. ആകാവുന്നിടത്തോളം ചോദ്യങ്ങൾക്ക് സ്വയം തന്നെ ഉത്തരം നൽകി, വാക്കുകൾ സൂക്ഷിച്ചുപയോഗിച്ച് ഫേസ്‍ബുക്കിൽ നിറഞ്ഞുനിന്ന ആ കാലത്തെക്കുറിച്ച് രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

പുസ്തകത്തിന് അവതാരിക എഴുതിയ മാന്യദേഹം സംസ്കൃത സുഭാഷിതം ഉദ്ധരിച്ച് സൂചിപ്പിച്ചതുപോലെ അയോഗ്യരായി ഈ ഭൂമിയിൽ ആരുമില്ലെന്നും അവരെ ശരിയായ രീതിയിൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാൻ കഴിവുള്ള ആളുകളുടെ എണ്ണമാണ് കുറവെന്നും ഉള്ള വസ്തുത ശരിയായ രീതിയിൽ ഉൾക്കൊണ്ടാണ് കലക്റ്റർ ബ്രോ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ സഹപ്രവർത്തകരേ ഓരോരുത്തരേയും പൂ‍ർണ്ണമായി മനസ്സിലാക്കി, അവരുടെ കഴിവുകൾക്കനുസരിച്ച് വിവിധ മേഖലകളിൽ അവരെ പ്രയോജനപ്പെടുത്തുക എന്നുള്ളത് നേതൃസ്ഥാനത്ത് വിജയകഥകൾ രചിക്കുന്നവരുടെ ലക്ഷണമത്രെ. കസേലയിൽ ഇരുന്ന് സ‍ർവ്വീസ് ചട്ടങ്ങളെന്ന അച്ചടക്കത്തിന്റെ വടിവാൾ വീശി കാർക്കശ്യം നടപ്പിലാക്കുന്ന സർക്കാർ മേലുദ്യോഗസ്ഥൻമാ‍രാണല്ലോ ഭൂരിപക്ഷവും. സ്വയം സന്നദ്ധരായി കൂട്ടായ്മയോടൊത്ത് ചേർന്നവരെയും വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും ഇന്റേർൺഷിപ്പിനെത്തിയവരെയും ഒക്കെ കൂട്ടി വലിയൊരു മുന്നേറ്റം സാധ്യമാക്കിയത് അത്തരത്തിലൊരു സമീപനം കൊണ്ടാണെന്ന് തീർച്ച. എന്നിരുന്നാലും ചിലയിടങ്ങളിൽ താപ്പാനകൾക്കെതിരെ മേലുദ്യോഗസ്ഥനെന്ന നിലയിൽ അറ്റകൈപ്രയോഗം നടത്തേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം പരാമ‍ർശിക്കുന്നുണ്ട്.

ഔദ്യോഗിക സന്ദർശനത്തിനിടയിൽ കുതിരവട്ടം മാനസികരോഗാശുപത്രിയിൽ പോയി കണ്ട കാഴ്ചകൾ തീർത്തും ഹൃദയസ്പൃക്കായി കുറേയേറെ പേജുകളിൽ വിവരിക്കുന്നുണ്ട്. കൊടുംവേദനയോടും കുറ്റബോധത്തോടും ലജ്ജയോടും കൂടി മാത്രമേ ആർദ്രമാനസ‍ർക്ക് ആ വരികളിലൂടെ കടന്നുപോകാൻ സാധിക്കൂ. ഏതോ ഒരു ദുർബ്ബല നിമിഷത്തിൽ മനസ്സിന്റെ നേരിയ നൂൽപ്പാലത്തിൽ കാലോ കൈയ്യോ വിട്ട് തൂങ്ങിയാടുന്നവരെ, കാലവും ചികിൽസാരീതികളും സമീപനങ്ങളും സമൂല പരിവ‍ർത്തനത്തിനു വിധേയമായിട്ടും നാം എങ്ങിനെയാണ് കൈകാര്യം ചെയ്തുവന്നത് എന്നത് ‍‍ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അതിലെന്തങ്കിലും മാറ്റം വരുത്താൻ ഇറങ്ങിത്തുനിഞ്ഞ ഒരു ജില്ലാ കലക്റ്റർക്കുപോലും എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത് എന്ന് അറിയുമ്പോൾ ജനാധിപത്യത്തിലും നീതിബോധത്തിലും ഒക്കെ ആർക്കെങ്കിലും വിശ്വാസം നഷ്ടപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല. ചുവന്ന നാടകൾക്കുള്ളിൽ നിത്യസുഷുപ്തിയിലായ എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റും. ഒട്ടനവധി മേഖലകളിലാണ് അദ്ദേഹത്തിന്റെ കണ്ണെത്തിയതും കൈവെച്ചതും. ചിലത് വിജയിച്ചു; മറ്റു ചിലത് പരാജയപ്പെട്ടു. "ഓപ്പറേഷൻ സുലൈമാനി" എന്ന പേരു ചൊല്ലി, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻകാരെയാണ് മുൻനിരയിൽ നിർത്തിയത്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന്ന് ബസ്സുടമകളെയും ബസ്സ് തൊഴിലാളികളെയുമാണ് അദ്ദേഹം സമീപിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്നവരെ അൽപമൊന്ന് പൊക്കി അവരിലും കൂടുതൽ സേവന മനോഭാവമെത്തിക്കാൻ ശ്രമമുണ്ടായി. സാമൂഹ്യക്ഷേമ പരിപാടികൾക്കായി "കംപാഷണേറ്റ് കോഴിക്കോട് " എന്ന പദ്ധതിക്കായി പണക്കാരെയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും സമീപിച്ചു, അവ‍ർ നി‍ർലോപം സഹായിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇടയ്ക്കുള്ള ലിംഗഭേദവും ലിംഗബോധവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ത്രീകളുടെ സുരക്ഷിതമായ രാത്രനടത്തവും മിഠായിത്തെരുവിന്റെ തനിമയും പ്രൗഢിയും നിലനിർത്താനുള്ള സംരംഭവും,  തുടങ്ങി രണ്ടു വർഷത്തെ തന്റെ തനതു പ്രവർത്തനങ്ങളൊക്കെ തനതു ശൈലിയിൽ വിവരിക്കുന്നത് തികച്ചും പാരായണക്ഷമമെന്ന് പറയണം. പുസ്തകം തുറന്നാൽ അവസാന താളിലെത്തി മാത്രം വായിച്ചവസാനിപ്പിക്കാൻ തോന്നുന്ന ആക‍ർഷകമായ ശൈലിയിലാണ് രചന.

അവസാനപുറവും വായിച്ചു തീർന്നപ്പോൾ രണ്ടു രീതിയിലുള്ള ചിന്തകളാണ് അവശേഷിച്ചത്. മഹത്തായ നമ്മുടെ ജനാധിപത്യത്തിന് എഴുപത്തഞ്ചിന്റെ നിറവെത്തുമ്പോഴും ഭരണസംവിധാനങ്ങളും, പിടിപാടുകളോ രാഷ്ട്രീയക്കാരുടെ പിൻതുണയോ ഇല്ലാത്ത സാധാരണക്കാരം തമ്മിലുള്ള അകൽച്ച എത്ര വലുതാണ് എന്നതാണ് അതിലൊന്ന്. ആ വിടവുകൾ നികത്താനാണല്ലോ ഇദ്ദേഹം തന്റെ തനത് ശൈലിയിലൂടെ ശ്രമിച്ചത്. സുജനമര്യാദകൊണ്ടെന്നോണം താൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തന്റെ പിൻഗാമികൾ ഭംഗിയിൽ എറ്റെടുത്തു നടത്തുന്നുവെന്ന് അദ്ദേഹം പലയിടത്തും കുറിക്കുന്നുണ്ടെങ്കിലും അത് കേവലം ഭംഗിവാക്കായിരിക്കുമെന്ന് സാധാരണക്കാരായ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ ചോദ്യം അൽപം കൂടി അപകടം പിടിച്ചതാണ്; പൗരൻമാർക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതും അവകാശപ്പെട്ടതും നൽകാൻ പണക്കാരന്റെയും കീശക്ക് കനമുള്ളവന്റെയും സഹായം - അത് എത്ര തുറന്ന മനസ്സോടെയുള്ളതാണെങ്കിലും - തേടേണ്ടി വരികയാണെങ്കിൽ ഇക്കാണുന്ന സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നാമെന്തു മറുപടി നൽകും?

വിദ്യാർത്ഥികളും അധ്യാപകരും ഉത്തരവാദസ്ഥാനങ്ങളിലിരിക്കുന്നവരും അവശ്യം വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതാണ് "ഇനി ഞാൻ തള്ളട്ടെ". ഗ്രന്ഥകാരൻ തന്നെ സൂചിപ്പിക്കുന്നതു പോലെ, നിങ്ങളുടെ തീരുമാനങ്ങൾ നിസ്വരിൽ നിസ്വരെ എങ്ങിനെ ബാധിക്കുമെന്ന് മാത്രം നോക്കി മുന്നോട്ടു പോവുക എന്ന മഹാത്മാഗാന്ധിയുടെ രക്ഷാമന്ത്രം അധികാരസ്ഥാനത്തുള്ള എല്ലാവരെയും നയിച്ചാൽ നന്ന്.

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബുദ്ധനെ വിഴുങ്ങുന്നവർ

 

ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുല‍ർത്തുന്ന  'ത്രിവിഷ്ടപ’ക്കാർ.

നൂറ്റാണ്ടുകളുടെ സംസ്ക്കാരിക പാരമ്പര്യത്തിനുടമകളായ ടിബറ്റുകാർ അടിസ്ഥാനപരമായി ബുദ്ധമതവിശ്വാസികളാണ്. ബുദ്ധനിലും ധർമ്മത്തിലും സംഘത്തിലും അടിയുറച്ച് ദുർഗമമായ ഭൂപ്രകൃതിയെയും കഠിനമായ ശൈത്യത്തെയും  അതിലംഘിച്ച് കാലയാപനം കഴിച്ചിരുന്ന ടിബറ്റൻ ജനത 1920 കളുടെ രണ്ടാം പകുതിയിൽ ആദ്യമായും 1950 ൽ എന്നേക്കുമായും ചൈനീസ് അധിനിവേശത്തിന് കീഴ്‍പ്പെടുകയാണുണ്ടായത്. മാവോസേതൂങിന്റെ സാംസ്ക്കാരിക വിപ്ളവം തങ്ങളുടെ സംസ്ക്കാരത്തെയും മാനബിന്ദുക്കളെയും തരിപ്പണമാക്കിയപ്പോൾ ആത്മീയ ആചാര്യനായ ദലൈലാമയുടെ നേതൃത്ത്വത്തിൽ  വലിയൊരു സംഘം ഭാരതത്തിലെത്തുകയും താൽക്കാലിക ടിബറ്റൻ പ്രവാസി സർക്കാർ ഇവിടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സാംസ്കാരികമായുള്ള നാഭീനാളബന്ധം, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരോട് സഹാനുഭൂതി കാണിക്കാൻ ഭാരതത്തെ പ്രേരിപ്പിച്ചെങ്കിലും ചൈനയുടെ കണ്ണുരുട്ടലും പ‍ഞ്ചശീലങ്ങളിലൂടെ നല്ലവരായി അറിയപ്പെടാനുള്ള ആഗ്രഹവും അന്നത്തെ ഭരണാധികാരികളെ പലതവണ ചിന്തിപ്പിച്ചുവെന്നത് ചരിത്രം. എങ്കിലും ഭാരതത്തിൽ അമ്പതിലേറെ പ്രത്യേക കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം ടിബറ്റൻ അഭയാർത്ഥികൾ സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നവുമായി കഴിഞ്ഞുകൂടുന്നു. 

കമ്യൂണിസ്റ്റ് ചൈന സാമ-ദാന-ഭേദ-ദണ്ഢങ്ങളിലൂടെ അന്നു തൊട്ടിന്നേവരേ ആ ജനതയെ തങ്ങളുടെ ഭാഗമായി മാറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ടിബറ്റിന്റെ വിശാലമായ ഭൂവിഭാഗങ്ങളിൽ  അധിനിവേശത്തിനു കീഴടങ്ങാതെ ഇന്നും ഒരു വലിയ വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. ബുദ്ധമതത്തിന്റെ ആചാരപദ്ധതികളിൽ  മുഴുകി ജീവിതസമർപ്പണം നടത്താൻ തയ്യാറായി കുടുംബാംഗങ്ങൾ തങ്ങളുടെ മക്കളെ മൊണാസ്ട്രികളിലേക്കയക്കുന്നു. കൊടും മനുഷ്യാവകാശ ലംഘനങ്ങളും പീഢനങ്ങളും ഇരുമ്പു മറയ്ക്കുള്ളിൽ നിരന്തരം നടക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ടിബറ്റൻ ജനത വ്യത്യസ്ത മാർഗങ്ങളിലൂടെ ഇക്കാര്യങ്ങൾ ലോകശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിവിധ തരത്തിലുള്ള വേദികളിലൂടെ ടിബറ്റിനായുള്ള ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇരുമ്പു മറയ്ക്കുള്ളിലെ ഭീകരതയേക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ധാരാളമായി ലഭ്യമാണ്. ഭാരതത്തിലുൾപ്പടെയുള്ള ടിബറ്റ് യൗവ്വനം, ജീവിതായോധനത്തിനിടയിലും  തങ്ങളുടെ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള  ഗൃഹാതുരതകളിൽ അഭിരമിക്കുന്നു. ടിബറ്റിനെക്കുറിച്ചുള്ള എന്തും ലോകശ്രദ്ധയാകർഷിക്കുമെന്നതു കൊണ്ടുതന്നെ പത്രപ്രവർത്തകരും എഴുത്തുകാരും ടിബറ്റിനെക്കുറിച്ച് എഴുതുന്നു. 

ആ കൂട്ടത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങളിലൊന്നാണ്  'Eat the Budha- The story of Modern Tibet Through the People of One Town' (ബുദ്ധനെ ഭക്ഷിക്കുക) . അമേരിക്കൻ പത്രപ്രവർത്തകയായ ബാർബാറ ഡമിക് എഴുതി 2020 ൽ പുറത്തിറങ്ങിയ പുസ്തകം ഗാബ എന്ന ഒരു ടിബറ്റൻ നഗരത്തിന്റെ കഥയിലൂടെ ടിബറ്റൻ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നു. ഏഴു വർഷത്തോളം ചൈനയിൽ അംഗീകാരമുള്ള  പത്രപ്രവർത്തകയായി പ്രവർത്തിച്ച ലേഖിക, ടിബറ്റിനെക്കുറിച്ച് ഏറെ താൽപര്യമുള്ളവളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. യൂഗോസ്ലാവിയയിലെ ആക്രമങ്ങളും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭീകരതയും പുസ്തകങ്ങളാക്കിയിട്ടുള്ള ഡമികിന്റെ ഈ പുസ്തകവും വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒന്നാണ്. 

പരമ്പരാഗത ടിബറ്റ് രാജവംശത്തിന്റെ ആസ്ഥാനമായ ഗാബ(Ngaba) എന്ന പർവ്വതപ്രദേശത്തിന്റെയും അവിടത്തെ രാജവംശത്തിന്റെ പിൻതുടർച്ചക്കാരുടെയും ചരിത്രം രേഖപ്പെടുത്തുന്നത് ടിബറ്റിന്റെ വേറിട്ട സംസ്ക്കാരവും പാരമ്പര്യവും സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ്. 1930  രണ്ടാം പാദത്തിൽ കമ്യൂണിസ്റ്റ് സൈനികർ അവിടം കടന്നാക്രമിക്കുന്നതും രാജവംശത്തെ നാടുകടത്തുന്നതും തുടങ്ങി 1950 കൾക്കു ശേഷം മാവോവിന്റെ സാംസ്ക്കാരിക വിപ്ളവം ആ പ്രദേശത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ആക്കുന്നതും വരെയുള്ള കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു.  ആദ്യ കമ്യൂണിസ്റ്റ് അധിനിവേശ സമയത്ത്  പുറമേ നിന്നും വന്ന പട്ടാളക്കാർ വിശപ്പടക്കുന്നതിന്നായ് വെണ്ണയും ധാന്യപ്പൊടിയും കൊണ്ട് നി‍ർമിച്ച  വീടുകളിലെ ബുദ്ധപ്രതിമകളെ ആഹാരമാക്കി വിശപ്പടക്കിയ സംഭവത്തെ കുറിക്കാനാണ് ' ബുദ്ധനെ ഭക്ഷിക്കുക' ( ‘Eat the Budha’)  എന്ന രസകരമായ പേര് പുസ്തകത്തിന് നൽകിയതത്രേ. ' ചിരിക്കുന്ന ബുദ്ധനും' (Budha smiles) 'ട്രാഫിക് ജാമിലെ ബുദ്ധനും' ('Budha in the traffic jam') തുടങ്ങി ബുദ്ധനെ സാക്ഷിയാക്കി എന്തും ചെയ്യാൻ ശീലിച്ചവരാണല്ലോ നമ്മൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ വിശ്വാസത്തെയും മതപഠന കേന്ദ്രങ്ങളെയും മുറുകെപ്പിടിക്കുന്ന ജനത, ദലൈലാമയുടെ പാലായനത്തിനുശേഷവും കടുത്ത പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിട്ടും കീഴടങ്ങാൻ തയ്യാറായില്ല. മറ്റ് സമാന പ്രദേശങ്ങളുമായി ദൂരെയാണെങ്കിലും പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായില്ല. രഹസ്യപോലീസിന്റെയും മറ്റ് കഠിന നിരീക്ഷണങ്ങളുടെയും നടുവിലും സ്വാതന്ത്ര്യബോധം അമരാതെ എങ്ങനെ സൂക്ഷിക്കുന്നു എന്നു നാം വിസ്മയം കൊള്ളും. 

നിശ്ശബ്ദമായി എന്ന് തോന്നുന്ന  പോരാട്ട വീര്യം ഇടയ്ക്കിടെ പുറത്തുവരും. ദലൈലാമയുടെ ചിത്രം സൂക്ഷിക്കുന്നതും സ്വതന്ത്ര ടിബറ്റിനെക്കുറിച്ച്  സംസാരിക്കുന്നതും ടിബറ്റൻ പ്രാദേശികഭാഷ സംസാരിക്കുന്നതും പരമ്പാരാഗത പുതുവർഷം ആചരിക്കുന്നതും ഒക്കെ സൈനികരേയും കമ്യൂണിസ്റ്റ് പാർട്ടിയേയും സംബന്ധിച്ച് വലിയ പ്രകോപനത്തിനു കാരണമായേക്കാം. അതോടനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങളിൽ വർഷങ്ങളോളം തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുണ്ടാവാം, എന്നേക്കുമായി കാണാതാവുന്നവരുണ്ടാവാം. എങ്കിലും പരമ്പാരാഗത ജീവിതം മുന്നോട്ടു തന്നെ നീങ്ങി. 1989 ലെ തിയാൻമെൻ കൂട്ടക്കുരുതി ആ പ്രദേശങ്ങളിലും സൈന്യത്തേയും പാർട്ടിയേയും എങ്ങിനെ ജാഗ്രതയുള്ളവരാക്കി എന്നു വിശദമാക്കുന്നുണ്ട്. 

2009 ൽ ആണ് പുതിയൊരു സമര മാർഗം ആവിഷ്ക്കരിക്കപ്പെടുന്നത്. മണ്ണെണ്ണയും പെട്രോളുമൊഴിച്ച് തീകൊളുത്തി മരണം ഏറ്റുവാങ്ങുക എന്ന അങ്ങേയറ്റം ഭീതിദമായ സമരമാർഗം. അങ്ങിനെ ആത്മാഹുതി ചെയ്ത നൂറ്റിഅറുപതോളം പേരിൽ എഴുപതോളം ആളുകൾ ഗാബയിലും പരിസരങ്ങളിലുമുള്ളവരായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ശരീരത്തിൽ പെട്രോൾ  ഒഴിച്ചതിനു ശേഷം, ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാനാണത്രേ പെട്രോൾ കുടിക്കുക കൂടി ചെയ്താണ് പലരും ആത്മാഹുതി ചെയ്തത്. മറ്റൊരാളെ ഉപദ്രവിക്കാതിരിക്കുക എന്ന ബൗദ്ധതത്ത്വത്തിനനുസൃതമായാണത്രെ പലരും ഈ രീതി അനുവർത്തിച്ചത്. സ്വന്തം രാഷ്ട്രത്തിന്റെ മോചനത്തിനായി ചെയ്ത ഈ ദാരുണ കൃത്യങ്ങൾ , ടിബറ്റിനെ വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നു. അതിന്റെ പേരിൽ ചൈന മാത്രമല്ല, ഇത്തരം പ്രാകൃത രീതികളെ അപലപിക്കുന്നില്ലാ എന്നതിന്റെ പേരിൽ ദലൈലാമയും ഏറെ പഴി കേട്ടു. ടിബറ്റിലാണെങ്കിൽ സൈന്യം ആത്മാഹുതികൾ കണ്ടു നിന്നവരെയും ആത്മാഹുതി ചെയ്തവരുടെ ബന്ധുക്കളെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വ‍ർഷങ്ങളോളം ജയിലിലടച്ചുവെന്നതാണ് മറ്റൊരു വൈചിത്ര്യം.  ഇങ്ങനെയുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ മതപാഠശാലകളിലെ മുതിർന്ന സന്യാസിമാരുൾപ്പടെയുള്ളവർക്ക് ഇടയ്ക്കിടെ പാർട്ടി നേതാക്കൻമാരുടെയും സൈനികോദ്യോഗസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ പുനർവിദ്യാഭ്യാസ ക്ലാസ്സുകൾ നടക്കുമായിരുന്നു ; ശരിയായ ജീവിത ദർശനവും രാഷ്ട്രീയ ബോധവും ദേശസ്നേഹവും പക‍ർന്നു നൽകാൻ!  ' ആകാശത്തിന്റെയും ഭൂമിയുടെയും നിയന്ത്രണം കമ്യൂണിസ്റ്റ് പാർട്ടിക്കാണെന്നും ഒരു തരത്തിലും ഓടി രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും'  ഒരു കൂട്ടം ആളുകളോട് പോലീസുകാർ  പറയുമ്പോൾ അവിടത്തെ ജാഗ്രതയും നിരീക്ഷണവും എത്തരത്തിലായിരിക്കുമെന്ന് വ്യക്തമാകുന്നുണ്ട്. 

എല്ലാ വർഷവും ആയിരത്തോളം ആളുകളാണ് ഹിമാലയത്തിലെ ദുർഘടപാതകളിലൂടെ ഒളിച്ചു കടന്ന് നേപ്പാൾ വഴി ഭാരതത്തിലെത്തിയിരുന്നത്. പിന്നീട് ചൈന ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെ എണ്ണം കുറഞ്ഞുവത്രെ. അത്തരത്തിലുള്ള യാത്രയുടെ ദുരിതവും അപകടലും പുസ്തകത്തിൽ എഴുത്തുകാരി വിശദീകരിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള  ഒരു ജനതയുടെ തീവ്രവികാരം ഉൾക്കൊള്ളാനാവുന്നുണ്ട്. പ്രവാസി ഗവൺമെന്റിന്റെ ആസ്ഥാനമായ ധർമ്മശാലയും മറ്റു റ്റിബറ്റൻ കേന്ദ്രങ്ങളും സന്ദർശിക്കുന്ന ലേഖിക, നിഷ്പക്ഷതയുടെ മൂടുപടം അണിയാൻ ശ്രമിക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു, ഭാരതം അവർക്കു നൽകുന്ന സൗകര്യങ്ങളെക്കുറിച്ചോ പരിഗണനയെക്കുറിച്ചോ ഒന്നും പറയുന്നില്ല.  ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഉള്ള അവകാശങ്ങളും ഏറ്റവും ഒടുവിലായി വോട്ടവകാശം പോലും നൽകിയാണ് പരമ്പാരാഗതമായ സാംസ്ക്കാരിക സൗഹൃദത്തെ ഇന്ത്യ വിലമതിക്കുന്നതെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണോ അല്ല  അന്താരാഷ്ട്ര തലത്തിലുള്ള വായനക്കാരെ പ്രതീക്ഷിച്ചുള്ള രചനയായതുകൊണ്ടാണോ  ഈ  മൗനം എന്നു വ്യക്തമല്ല. എന്തായാലും ടിബറ്റൻ പോരാട്ടത്തിന് സമാനതകളില്ല; അതു പോലെ അഹിംസയിലധിഷ്ഠിതമായ  ആ സമരങ്ങളെ ചോരയിലും ഭീതിയിലും മുക്കികൊല്ലുന്ന   കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിനും.  ഇക്കാര്യങ്ങളെക്കുറിച്ച്  കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുസ്തകത്തിന്റെ അവതരണം എന്നുറപ്പിച്ചു പറയാം.

2020, മേയ് 5, ചൊവ്വാഴ്ച

വില്യം ലോഗന്റെ മലബാർ


"ചരിത്രമില്ലാത്തവ‍ർ എന്നും സന്തോഷവാൻമാരാണ്" എന്നത് ചിലപ്പോഴൊക്കെ കേട്ടുവരുന്ന ഒരു പഴമൊഴിയാണ്. ചരിത്രത്തിന്റെ ബാക്കിയിരിപ്പുകളും നീക്കിയിരുപ്പുകളും സൃഷ്ടിക്കുന്ന കലുഷിതമായ വർത്തമാനത്തിനിടയിൽ ചിലപ്പോഴൊക്കെ അതു ശരിയാണെന്നും തോന്നാറുണ്ട്.എങ്കിലും പരാജയങ്ങളുടെ ചരിത്രം ആവർത്തിക്കാതിരിക്കാനും ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും ചരിത്രബോധമുള്ളവരായിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമത്രെ. ശകലിതവും പൂർവ്വാപരവൈരുദ്ധ്യങ്ങൾ നിറഞ്ഞതും പ്രകാശപൂരിതമേഖലകളേക്കാൾ തമോമയ ദിശാസന്ധികൾ നിറഞ്ഞതും ആണ് പൊതുവെ കേരള ചരിത്രം എന്നു മാത്രമാണ് പണ്ഡിതൻമാർ പൂർണമായും യോജിക്കുന്ന ഏക കാര്യം. രേഖകൾ സൂക്ഷിക്കുന്നതിലെ താൽപര്യക്കുറവോ ശ്രദ്ധയില്ലായ്മയോ 'ജഗദ്മിഥ്യ' യെന്ന ദർശനമോ ഇക്കാരണങ്ങൾ എല്ലാം കൂടിയോ നമ്മുടെ ചരിത്രബോധത്തെ ഏറെ പിന്നിലാക്കിയിരുന്നു എന്നുള്ളതാണ് വസ്തുത. ഇന്നു ലഭ്യമായതിൽ നല്ലൊരളവ് ചരിത്രം വാമൊഴികളിലെയും ഐതിഹ്യങ്ങളിലെയും നെല്ലും പതിരും വേർതിരിച്ചെടുക്കുകയെന്ന ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി ലഭിച്ചതാണ്. ചരിത്രകാരൻമാർ പ്രധാനമായും ആശ്രയിക്കുന്ന, പുരാതനകാലത്ത് നമ്മുടെ നാട്ടിലെത്തിച്ചേർന്ന സഞ്ചാരികളുടെ യാത്രാവിവരണങ്ങളാവട്ടെ മിക്കതും കുരുടൻ ആനയെക്കണ്ട രീതിയിലുള്ളവയാണ്ഭൂതകാലത്തിലേക്ക് വസ്തുനിഷ്ഠമായി പൂർണവെളിച്ചം പകരാൻ പര്യാപ്തമല്ല അവയും എന്നതാണ് പൊതുനിരീക്ഷണം. അതോടൊപ്പം ലഭ്യമായ സ്രോതസ്സുകളുപയോഗിച്ചുള്ള ചരിത്രരചനയിൽ സജീവമായ 'കൊളോണിയൽ-മതവ്യാപന-പ്രത്യയശാസ്ത്ര' താൽപര്യങ്ങൾ അവയുടെ തുടക്കം മുതൽ ഇക്കാലം വരെ ചരിത്രത്തെ ചട്ടുകങ്ങളാക്കിയതിന്റെ പരിണിതഫലങ്ങളും ഇന്നും നിലനിൽക്കുന്നു.

      പാശ്ചാത്യ കൊളോണിയൽ അധിനിവേശ സമയത്ത് അവർ എഴുതിവെച്ച രേഖകൾ ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തുടർന്ന് ഏറെക്കാലം ബ്രിട്ടീഷുകാരും അവരുടെ ഭരണപരമായ ആവശ്യങ്ങൾക്കും അല്ലാതെയും തയ്യാറാക്കിയ രേഖകളും പുസ്തകങ്ങളും ഒട്ടനവധിയാണ്. തികച്ചും പുതുമ നിറഞ്ഞ വിദൂരദേശത്ത് അവർ പരിചയപ്പെട്ട ജനങ്ങളും സംസ്ക്കാരങ്ങളും സസ്യങ്ങളും ജന്തുക്കളും മലയും കുന്നും പുഴയും കടലും അവരിൽ തീർത്താൽ തീരാത്ത കൗതുകം സൃഷ്ടിച്ചത് സ്വാഭാവികം. ഇന്നാട്ടിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ജന്തു വൈവിധ്യത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഉള്ള ഏറ്റവും ആധികാരികമായ രേഖകളായിത്തിർന്നു ആ പുസ്തകങ്ങൾ. വാൻ റീഡിന്റെ 'ഹോർത്തുസ് മലബാറിക്കസ്'(https://en.wikipedia.org/wiki/Hortus_Malabaricus) ഇന്നും ഒരു വിസ്മയമായി നിൽക്കുന്നുണ്ടല്ലോ. സസ്യങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയ ജെ.എച്ച് ഹുക്കറെ (https://en.wikipedia.org/wiki/Joseph_Dalton_Hooker) പോലുള്ളവരും ഇന്ത്യയിലെ ചിത്രശലഭങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച (അവർ ഒട്ടനവധിയുണ്ട്)ഡബ്ളിയുു. എച്ച് ഇവാൻസും (https://en.wikipedia.org/wiki/William_Harry_Evans) തുമ്പികളെക്കുറിച്ച് വിശദമായി എഴുതിയ എഫ്.സി ഫ്രേസറും (https://en.wikipedia.org/wiki/Frederic_Charles_Fraser)നിശാശലഭങ്ങളെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ
രേഖപ്പെടുത്തിവെച്ച ജോർജ് ഫ്രാൻസിസ് ഹാംപ്സണും (https://en.wikipedia.org/wiki/George_Hampson) 'ഇന്ത്യയിലെ പക്ഷിനിരീക്ഷണത്തിലെ പോപ്പ് 'എന്നറിയപ്പെട്ടിരുന്ന, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക നേതാവു കൂടി ആയിരുന്ന എ. ഒ ഹ്യൂമും (https://en.wikipedia.or/wiki/Allan_Octavian_Hume) ഒക്കെ ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുരിച്ചും അവരുടെ സംസ്ക്കാരങ്ങളെക്കുരിച്ചും സമഗ്രമായും ശാസ്ത്രീയമായും പഠനം നടത്തിയ മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ സൂപ്രണ്ട് കൂടിയായിരുന്ന എഡ്ഗാർ തേസ്റ്റൺ, ഒരേ സമയം മികച്ച നരവംശശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ജന്തു ശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനും ആയ അസാമാന്യ പ്രതിഭയായിരുന്നു (https://en.wikipedia.org/wiki/Edgar_Thurston). പ്രേഷിത പ്രവർത്തനം എന്ന ജീവിതലക്ഷ്യവുമായി ഇന്നാട്ടിലെത്തിയ നൂറുകണക്കിന് മിഷണറിമാരും, വിവിധ ജനവിഭാഗങ്ങളെ തങ്ങളുടെ പാതയിലേക്ക് മാർഗം കൂട്ടുവാനായി അവരുടെ ഭാഷയേയും സംസ്ക്കാരത്തേയും സാഹിത്യത്തേയും വിശദമായി പഠിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷക്ക് ആദ്യ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ മുഴുവൻ കൃതികളും ജർമ്മനിയിലെ തുബിങ്ജൻ യുണിവേഴ്സിറ്റി അടുത്ത കാലത്ത് പൊതുസഞ്ജയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്(https://www.gundert-portal.de/). അവയിൽ ഗുണ്ടർട്ടിന്റെ സ്വന്തം രചനകളോടൊപ്പം അദ്ദേഹം ശേഖരിച്ച രേഖകളും മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായ റിപ്പോർട്ടുകളും 'പശ്ചിമോദയം' തുടങ്ങിയ മാസികകളും ഒക്കെ ലഭ്യമാണ്. ഈ പട്ടികയിൽ ഇനിയും നൂറു കണക്കിന് പേരുകൾ ഉൾപ്പെടാനുണ്ട്. അവരിൽ ഭൂരിഭാഗവും ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെയോ ബ്രിട്ടീഷ് ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥരോ സൈനിക മേധാവികളോ ഭരണാധികാരികളുടെ എല്ലാ ആശിസ്സുകളോടും പ്രവർത്തിച്ചിരുന്ന മിഷണറിമാരോ ആയിരുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സൗകര്യങ്ങളും പ്രാദേശികമായ മനുഷ്യശേഷിയും ഇത്തരം പഠനങ്ങളിൽ അവർക്ക് ഏറെ സഹായകമായി എന്നുള്ളത് തീർച്ച. അതിലും വിസ്മയകരമായ കാര്യം ഇവരിൽ മിക്കവരുടെയും പഠനങ്ങൾ തന്നെയാണ് അതത് വിഷയങ്ങളിൽ ഇന്നും ഏറ്റവും ആധികാരികവും അന്തിമവും ആയ റഫറൻസ് ഗ്രന്ഥങ്ങളെന്നതത്രെ. ഉപകരണങ്ങളുടെയും യാത്രാസൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ലഭ്യത ഏറെയുള്ള ഇക്കാലഘട്ടത്തിലും നാമമാത്രമായ സൗകര്യങ്ങളുണ്ടായിരുന്ന പതിറ്റാണ്ടുകൾക്കപ്പുറം അവർ നടത്തിയ പഠനങ്ങൾ എത്ര ഗൗരവത്തോടെയുള്ളതായിരുന്നു എന്നു നാം അറിയുന്നു.

      
ഇത്തരത്തിലുള്ള  പുസ്തങ്ങളോടൊപ്പം ചേർക്കേണ്ടവയാണ്, പ്രധാനമായും ബ്രിട്ടീഷുകാർ ഭരണസൗകര്യത്തിനായി തയ്യാറാക്കിയ ഭരണരേഖകളും മാനുവലുകളും ഗസറ്റിയറുകളും ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകളും അടങ്ങിയ വിപുലമായ സഞ്ചയം. പ്രധാനപ്പെട്ട ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേലാപ്പീസിലേക്ക് അയച്ച ദൈനംദിന റിപ്പോർട്ടുകൾ, അവരുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ എന്നിവ അതത് കാലഘട്ടങ്ങളെക്കുറിച്ച് വളരെ വിശദമായ ചിത്രം ലഭ്യമാക്കുന്നു. ജില്ല കലക്റ്റർമാരും മജിസ്ട്രേട്ടുമാരും മറ്റ് ഉദ്യോഗസ്ഥൻമാരും തയ്യാറാക്കിയ അത്തരം രേഖകൾ പലതും ഇന്റർനെറ്റിലും മറ്റും ലഭ്യമാണ്. ഒരു ഉദാഹരണം എന്ന നിലയിൽ ഇരിക്കൂറിനടുത്ത് കല്യാട് 1852 ൽ നടന്ന മാപ്പിള കലാപകാരികളുടെ ആക്രമണത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളെക്കുറിച്ച്  ഇവിടെ വായിക്കാം. ഈ റിപ്പോർട്ടുകളിലെ വിശദാംശങ്ങളുടെ വിവരണം നമ്മെ അൽഭുതപ്പെടുത്തും. പോരാട്ടത്തിന്റെയും അതോടനുബന്ധിച്ച കാര്യങ്ങളുടെയും തൽസമയ ദൃക്സാക്ഷി വിവരണം പോലുള്ള അവയിൽ വ്യക്തികളെക്കുറിച്ചുപോലും കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമായ ഇന്നത്തെ കാലത്ത് പോലും ഔദ്യോഗികവും അല്ലാത്തതുമായ രേഖകൾ ഇത്ര വിശദാംശങ്ങളോടെ രേഖപ്പെടുത്താറില്ല എന്ന് തീർച്ച. അങ്ങിനെയുള്ള സ്രോതസ്സുകൾ  ചരിത്രവിദ്യാർത്ഥികൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നുള്ളത് സംശയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങളിൽ ഏറ്റവും  പ്രധാനപ്പെട്ട ഒന്നാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തയ്യാറാക്കിയ 'മലബാർ മാനുവൽ'. ഇന്നത്തെ കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഈ പുസ്തകം വിജ്‍ഞാനകുതുകികളെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധിയാണ്.
        
മൂന്നു വാല്യങ്ങളിലായാണ് മലബാർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. എണ്ണൂറോളം പേജുകളടങ്ങിയ ഒന്നാം വാല്യം, ചാർട്ടുകളും പട്ടികകളും അധിക വിവരങ്ങളും അടങ്ങിയ രണ്ടാം വാല്യം, 1694 ൽ സ്ഥാപിതമായ ഇംഗ്ളീഷ് ഈസ്റ്റിൻഡ്യ കമ്പനിയുടെ തലശ്ശേരി ഫാക്റ്ററിയിലെ എഴുത്ത്കുത്തുകളും മറ്റ് രേഖകളും ഒരുമിച്ച് ചേർത്തുള്ള മൂന്നാം വാല്യം (A Collection of treaties, Engagements and other papers of importance Relating to British Affairs in Malabar) എന്നിവയാണ് അവ. മൂന്നാം വാല്യം തയ്യാറാക്കിയതിനു ശേഷമാണ് ഒന്നും രണ്ടും വോള്യങ്ങൾ പുറത്തിറങ്ങിയത്. ആദ്യ രണ്ടു വോളിയങ്ങളിലും മിക്ക വിവരണങ്ങൾക്കും റഫറൻസായി നൽകിയിട്ടുള്ളത് മൂന്നാം വോള്യത്തിലെ സമാഹരണത്തിലുള്ള പഴയ രേഖകളും അവയുടെ തർജമകളും ആണ് . ഒന്നാം വോള്യത്തിൽ തിരുവിതാംകൂറിനെക്കുറിച്ചുള്ള  വിവരങ്ങൾ ഉൾപ്പെടെ മലബാറിന്റെ ചരിത്രം
മലബാർ മാനുവൽ വോളിയം 3
ലഭ്യമായ സ്രോതസ്സുകളിൽ നിന്നും പരമാവധി ശേഖരിച്ച് എഴുതിയിരിക്കുന്നു. പെരുമാക്കൻമാരുടെ കാലവും, ഹൈദരിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും പഴശ്ശിയുടെ പോരാട്ടങ്ങളും ഒക്കെ വിശദമായി ഇവിടെക്കാണാം. തങ്ങളുടെ അധികാരം നിലനിർത്താനും ശക്തിപ്പെടുത്താനും അനുയോജ്യമായ രീതിയിൽ എഴുതിയിരിക്കുന്ന ഈ ഗസറ്റിയർ വില്യം ലോഗന്റെ മാത്രം രചനയാണെന്ന് പറയാൻ സാധിക്കില്ല. പുസ്തകത്തിലുള്ള മലബാറിലെ വനങ്ങളുടെയും ജീവജാലങ്ങളുടെയും അതിമനോഹരമായ വിവരണം അന്നത്തെ മലബാർ വനം മേധാവിയായിരുന്ന റോഡ്സ് മോർഗനാണ് തയ്യാറാക്കിയിട്ടുള്ളത്. കാവ്യാത്മകമായ ഭാഷയിലുള്ള ഈ വിവരണം  കോഴിക്കോട് ജില്ലയിലെ എലത്തൂരു നിന്നും പുഴ വഴി ആരംഭിച്ച് കുറ്റ്യാടി വഴി കാടു കടന്ന് വയനാട്ടിൽ മൈസൂരതിർത്തിയിൽ അവസാനിക്കുന്ന അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം എന്ന രീതിയിലാണ്. ഈ വഴിയിലുടനീളമുള്ള സസ്യജാലങ്ങളെയും പക്ഷികളെയും(ഇവിടെവായിക്കാം) മൃഗങ്ങളെയും ഒപ്പം വനവാസികളെയും ആ യാത്രക്കിടയിൽ പരിചയപ്പെടുത്തുന്നു. ലോഗന് ജില്ലാ ഭരണാധികാരിയെന്നനിലയിൽ  തനിക്ക് കീഴിലുള്ള സ്വദേശികളും പരദേശികളും ആയ  മികച്ച പല ഉദ്യോഗസ്ഥൻമാരുടെയും മറ്റു നാട്ടുകാരുടെയും സഹായസഹകരണങ്ങൾ  ലഭിച്ചുവെന്ന് വ്യക്തം. സകുടുംബം തലശ്ശേരിയിലും പിന്നീട് കോഴിക്കോടും താമസമാക്കിയ ലോഗൻ പൊതുവെ എല്ലാവർക്കും സ്വീകാര്യനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും താൽപര്യങ്ങൾ അദ്ദേഹം പലപ്പോഴും പരിഗണിച്ചിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ പുസ്തകവും പ്രവർത്തനങ്ങളും തെളിവു നൽകുന്നുണ്ട്. മലബാർ മാനുവലിന്റെ രചന കേരളത്തിന്റെ ചരിത്രരചനയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ലോഗനെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ അധികമൊന്നും ലഭ്യമല്ലെങ്കിലും ചരിത്രകാരനായ ഡോ കെ.കെ.എൻ കുറുപ്പ് അദ്ദേഹത്തെക്കുറിച്ച് ഏറെക്കാര്യങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്.
          1841
മെയ് 17 ന് സ്ക്കോട്ലാൻഡിൽ ജനിച്ച ലോഗൻ 1862 ൽ തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് ഇൻഡ്യയിലെത്തുന്നത്. ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ചക്രവർത്തി നേരിട്ട് ഏറ്റെടുത്ത ആ കാലഘട്ടത്തിൽ  ബ്രിട്ടീഷുകാർ വിദ്യാസമ്പന്നരായ ധാരാളം വെള്ളക്കാരെ ഉദ്യോഗസ്ഥൻമാരായി ഇൻഡ്യയിൽ എത്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ആർക്കോട്ട് ജില്ലയുടെ അസിസ്റ്റൻഡ് കലക്റ്ററായി ജോലി ആരംഭിച്ച ലോഗൻ 1866 ൽ മലബാറിന്റെ ഹെഡ് അസിസ്റ്റൻഡായി നിയമിതനായി. തന്റെ 35ാമത്തെ വയസ്സിൽ മലബാർജില്ലയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1872 ൽ തലശ്ശേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സ്ക്കോട്ട്ലന്റുകാരി തന്നെയായ ആനി സെൽബി ബുറൽ വല്ലാസിനെ വിവാഹം കഴിച്ചു. ലോഗന്റെ ജിവിതത്തിലും എഴുത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ആ സ്ത്രീ.
         
ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങൾ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെയും ജനസംഖ്യാനുപാതത്തെയും കാർഷിക വ്യവസ്ഥയെയും ആകെ ഇളക്കി മറിച്ചിരുന്നു. കൂട്ട പാലായനങ്ങളും വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവുകളും സമൂഹത്തിൽ കാലുഷ്യം നിറച്ചു. മതാടിസ്ഥാനത്തിലുള്ള വിശ്വാസതീവ്രത കൂടി അതോടൊപ്പം ചേർന്നപ്പോൾ മലബാറിൽ ലഹളകളും കലാപവും സ്ഥിരം കാഴ്ചകളായി. ഇതിനു പിന്നിൽ സ്വന്തം മതത്തിലെ പണക്കാരായവർ പാവപ്പെട്ടവരുടെ മതവികാരം ചൂഷണം ചെയ്തതും രക്തസാക്ഷിത്വത്തിന്റെ മതപരമായ സ്വീകാര്യതയും (" Religion gave them a philosophy of action and nourished their feelings of antagonism")ഒപ്പം കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒക്കെ കാരണങ്ങളായി ലോഗൻ സൂചിപ്പിച്ചിട്ടുണ്ട് . മാപ്പിള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുള്ള സ്പെഷൽ കമ്മീഷണറായി 1881ൽ നിയമിതനായ ലോഗൻ മേലധികാരികളുമായുള്ള അഭിപ്രായ വ്യത്യസങ്ങളെത്തുടർന്ന് 1887 ൽ ആന്ധ്രയിലേ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തുടർന്ന് ആ വർഷം തന്നെ ജോലി രാജിവെച്ച് തന്റെ 47ാം വയസ്സിൽ സ്വദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. മലബാറിലെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ലോഗൻ തുടർന്നും അവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഉത്തരമലബാറിലെ പ്രമുഖ ജൻമിയായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി നല്ല സൗഹൃദത്തിലായിരുന്ന ലോഗൻ പിന്നീട് അദ്ദേഹത്തിന്റെ മകനായിരുന്ന എ.സി മാധവൻ നായരെ സ്ക്കോട്ടലന്റിലെ തന്റെ വസതിയിൽ അതിഥിയായി താമസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
   
ശക്തനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ലോഗൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നി‍ദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി. അട്ടപ്പാടിയിലെ വിശാലമായ വനപ്രദേശങ്ങൾ, ലഭ്യമായ റവന്യൂ രേഖകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് നിക്ഷിപ്തമാക്കിയത്, അതീവ പ്രാധാന്യമർഹിക്കുന്ന ജൈവകേന്ദ്രമായ ഇന്നത്തെ സൈലന്റ് വാലി പ്രദേശങ്ങൾ നിലനിൽക്കാൻ കാരണമായി എന്നു പറയാം. ഉറച്ച ദൈവവിശ്വാസിയായിരുന്ന ലോഗൻ പണക്കുറികളെ എതിർത്തുവെന്നും വെടിമരുന്നിന്റെ ഉപയോഗം ക്ഷേത്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതുന്നു. നായർ സമുദായത്തോട് കൂടുതൽ അടുപ്പത്തോടും സ്നേഹത്തോടും ഇടപഴകി എന്ന വിമർശനവും അദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിയിട്ടുണ്ട് ആമുഖത്തിൽ തന്റെ പുസ്തകത്തിന്റെ പരിമിതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ താൻ എഴുതിയത് തെറ്റാകാമെന്നും  ചിലപ്പോൾ നേരെ വിപരീതമാവാം ശരിയെന്നും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ രീതിയുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
      
പ്രശസ്ത നോവലിസ്റ്റ് കെ .ജെ ബേബി ലോഗന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ എഴുതിയ പുതിയ നോവലായ 'ഗുഡ് ബൈ മലബാർ' വായനയാണ് ലോഗനെക്കുറിച്ചുള്ള ചിന്തകളിലേക്ക് വീണ്ടും നയിച്ചത്. ലോഗന്റെ ഭാര്യയായ ആനിയുടെ കണ്ണിൽക്കൂടി അന്നത്തെ ജീവിതം ആവിഷ്ക്കരിക്കുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ലോഗന്റെ ഔദ്യോഗിക ജീവിതത്തിരക്കുകളും അന്തർസംഘ‍ർഷങ്ങളും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്ന നോവലിൽ ധാരാളം സാങ്കൽപിക കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ള വായനാനുഭവം നൽകുന്ന പുസ്തകം ലോഗൻ കുടുംബത്തിന്റെ  സ്ക്കോട്ട്‍ലന്റിലേക്കുള്ള മടക്കയാത്രയിൽ ആനിയും ലോഗനും 'ഗുഡ് ബൈ മലബാർ' പറയുന്നതോടെ അവസാനിക്കുന്നു. നൂറ്റാണ്ടിനപ്പുറമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കായിട്ടു പോലും അത് വായനക്കാരനിൽ ചില നഷ്ടബോധങ്ങളും ഗൃഹാതുരതകളും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എഴുത്തുകാരന്റെ

കൃതഹസ്തമായ തൂലികയ്ക്കൊപ്പം മലബാർ മാനുവലിലൂടെ നാം അറിഞ്ഞ ലോഗനുമുണ്ട്. ലോഗനെ മതേതര വിശ്വാസിയും പുരോഗമനവാദിയും ആക്കി ചിത്രീകരിച്ചതും ആനിയെ സാമൂഹ്യ പരിഷ്ക്കർത്താവാക്കിയതും നോവലിസ്റ്റിന്റെ സ്വാതന്ത്ര്യമായി കണക്കാക്കാം. മലബാറിലെ മാപ്പിള കലാപങ്ങളുടെ ഏക കാരണം കാർഷികപ്രശ്നങ്ങൾ മാത്രമാണെന്ന് ലോഗൻ കരുതിയിരുന്നു എന്ന ധ്വനി നോവലിൽ പലയിടത്തും കാണാം.അത് വസ്തുതാ വിരുദ്ധമാണെന്ന് മുൻ ഖണ്ഡികയിൽ നൽകിയ ലോഗന്റെ തന്നെ ഇതേക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇക്കാര്യത്തിൽ മേലധികാരികളുമായുള്ള അഭിപ്രായവ്യത്യസമാണ് ലോഗന്റെ സ്ഥലം മാറ്റത്തിനും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കിനും കാരണമായത് എന്ന പരാമർശവും യഥാർത്ഥവസ്തുതകളോട് പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. 'പ്രാകൃത സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഗൻ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കോളനി ഭരണത്തിന്റെ താൽപര്യങ്ങളുടെ ഉത്തമ സംരക്ഷകനും കാവലാളും ആയിരുന്നു  എന്നുള്ളതും ഓർമ്മിക്കണം. എങ്കിലും അന്നത്തെ മലബാറിന്റെ സാമൂഹ്യ ജീവിതത്തിൽ ഇത്രയും  സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല തന്നെ.  വില്യം ലോഗന് തലശ്ശേരിയിലുള്ള 'ലോഗൻസ് റോഡ്' അല്ലാതെ മറ്റൊരു ഓർമകേന്ദ്രം പോലുമില്ലാത്തപ്പോൾ കെ. ജെ ബേബിയുടെ നോവൽ അത്തരത്തിലൊരു സ്മരണാജ്ഞലി ആയി മാറുന്നു. ഏതായാലും മലബാ‍ർ മാനുവലിനും വില്യം ലോഗനും ഒപ്പവും അതിനെ മറികടന്നും ചരിത്രാന്വേഷണങ്ങൾ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.