the nature


നീലക്കുറിഞ്ഞിയുടെ നാട്ടില്‍
നീലക്കുറിഞ്ഞികളുടെയും ചോലക്കാടുകളുടെയും നാട്ടിലൊരു പ്രകൃതിപഠന സഹവാസം,വയനാടന്‍കാടുകളുടെയും നിശ്ശബ്ദ താഴ്വരയുടെയും സാമീപ്യവും സംഗീതവും അനുഭവിക്കാനുള്ള സൌഭാഗ്യം ലഭിച്ചതിനു ശേഷംസ്കൂള്‍ പരിസ്ഥിതി ക്ലബ്ബംഗങ്ങളുടെ മനസ്സിലുണര്‍ന്ന അഭിലാഷം -ഒരു പക്ഷെ അതിമോഹം. നീണ്ടുകിടക്കുന്ന കേരളത്തിന്റെ  വടക്കെ അറ്റത്തുള്ള തിറകളുടെയും തറികളുടെയും നാട്ടില്‍ നിന്നും കോഴിക്കോടും മലപ്പുറവും തൃശ്ശൂരും താണ്ടി ഇടുക്കി ജില്ലയിലേക്കുള്ള യാത്ര.
   നീല കുറിഞ്ഞിപ്പൂക്കള്‍ സര്‍വമാധ്യമങ്ങളിലും നീലച്ഛവി പടര്‍ത്തി നിറഞ്ഞാടിയപ്പോഴും മൂന്നാറും ജെ.സി.ബി യുംപ്രധാന വാര്‍ത്തകളായപ്പോഴുംആഗ്രഹം തീവ്രമായി. ഒടുവില്‍ ഇരവികുളംനാഷണല്‍ പാര്‍ക്കില്‍ പ്രകൃതി പഠനകേമ്പിന് വനംവകുപ്പിന്റെ ക്ഷണം ലഭിച്ചപ്പോള്‍ അത് പുതിയൊരനുഭവമായി,അനുഭൂതിയായി. നീലക്കുറിഞ്ഞിയും വരയാടും ചോലക്കാടുകളും മനസ്സില്‍ നിറഞ്ഞാടി.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ ഞങ്ങളുടെ സംഘം കിലോമീറ്ററുകള്‍ താണ്ടി മൂന്നാറിലേക്കുള്ളവഴിയില്‍ ,മലനിരകള്‍ ,നീര്‍ച്ചാലുകള്‍, വെള്ളച്ചാട്ടങ്ങള്‍, മൂന്നാര്‍, മൂന്ന് പുഴകള്‍ സംഗമിച്ചൊഴുകുന്ന നാട്, ഇതാ തേയിലത്തോട്ടങ്ങള്‍. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മഞ്ഞ് മൂടിക്കിടന്ന ഈ മലമേടുകളെ തോട്ടങ്ങളാക്കാനാരംഭിച്ചത് സ്കോട്ട് ലാന്റുകാര്‍1895ല്‍ ബ്രിട്ടീഷുകാര്‍ഇവിടെ തേയില കൃഷിയുടെ ചരിത്രത്തിന് തുടക്കം കുറിച്ചു..
സുഖശീതളമായ കാലാവസ്ഥയും തേയിലയുടെ സ്വാദും മൂന്നാറിന്റെ കേളി ദേശാന്തരങ്ങളിലെത്തിച്ചു. കാരറ്റും കാബേജും സുലഭമായി വിളയുന്ന ഈ ഭൂമി ബ്രിട്ടീഷുകാരന്റെ സുഖവാസകേന്ദ്രമായി, ഇന്ത്യയിലെ സ്വിറ്റ്സര്‍ലണ്ടായി. ഭാഷയുടെയും സംസികാരത്തിന്റെയും ഈ സംഗമഭൂമി പതുക്കെ നക്ഷത്ര ഹോട്ടലുകളുടെയുംറിസോര്‍ട്ടുകളുടെയും നാടാവുകയായിരുന്നു.
പരിസിഥിതിപരമായി ദുര്‍ബ്ബലമായ ഈ പ്രദേശം വര്‍ഷം മുഴുവന്‍ മഞ്ഞുപുതച്ചു കിടന്നിരുന്ന മലമടക്കുകള്‍, അതീവ പ്രാധാന്യമുള്ള അപൂര്‍വ്വ സസ്യജന്തുവൈവിധ്യത്തിന്റെ കേന്ദ്രം .കേരളത്തിന്റെ ഏറ്റവും കൈയ്യേറ്റംനടന്ന പ്രദേശം എന്ന ഖ്യാതിയും നേടി. മാനവ വംശത്തിന്റെ പൊതുസ്വത്തായ ഈ പ്രദേശം ഏതാനും പേരുടെ സ്വത്തായി ത്തീരുന്ന കാഴ്ചയും നാം കണ്ടു.
  മൂന്നാര്‍ ടൌണിലെ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ്. ഉയര്‍ന്നപ്രദേശത്തുള്ള ഈ ഡോര്‍മിറ്ററിയില്‍ ഇനി മൂന്നു ദിനങ്ങള്‍. തണുത്ത കാറ്റ്,കോടമഞ്ഞ്. സൗകര്യങ്ങളെല്ലാമുള്ള ഡോര്‍മിറ്ററി. ചുമരുകളില്‍ കാട്ടിലെ വൈവിധ്യം ചിത്രങ്ങളുംരേഖാചിത്രങ്ങളുമായി. ഇവിടെ പ്രകൃതിയുമായി സല്ലപിച്ച്, കാണാകാഴ്ചകള്‍ കണ്ട് പ്രകൃതിയെ ആവാഹിച്ച് സഹജീവനത്തിന്റെയും ജീവതാളം നെഞ്ചേറ്റി,ഒരു കുടുംബമായി.
വനം വകുപ്പുദ്യോഗസ്ഥനായ ഔസേപ്പച്ചന്‍ സാറിന്റെ ക്ലാസ്സ്. വനത്തെക്കുറിച്ചും ഇരവികുളം പാര്‍ക്കിനെക്കുറിച്ചുംചോലക്കാടുകളെക്കുറിച്ചും ഒരു പാടുകാര്യങ്ങള്‍.വനയാത്രക്കു വേണ്ട
നിര്‍ദ്ദേശങ്ങള്‍.ഒപ്പം ചര്‍ച്ചകള്‍.അല്പം കവിതയും കലാപരിപാടികളും.പ്രഭാതം-ടൌണില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെ പാര്‍ക്കിന്റെ പ്രവേശനകവാടം.വിനോദസഞ്ചാരികളുടെ പ്രവാഹം, ശബ്ദകോലാഹലങ്ങള്‍,ആര്‍പ്പുവിളികള്‍.എല്ലായിടവുംകൈയ്യടക്കിയ മനുഷ്യന്‍. സഹജീവികള്‍ക്കയി നീക്കിവെച്ച ഈ കൊച്ചുപ്രദേശത്തും അവരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യവിഹാരത്തിനും തടസ്സം വരുത്തുന്നത് ശരിയാണോ? ടൂറിസംമിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ടെററിസമാകുകയാണോ?
സഞ്ചാരികളെ മലമുകളിലെത്തിക്കാന്‍ ഇക്കോഡവലപ്പ്മെന്റ് കമ്മറ്റിയുടെ ചെറുവാഹനങ്ങള്‍.ഞങ്ങളുടെസംഘത്തിനും കിട്ടി ഒരു വാഹനം.
വണ്ടി ചെങ്കുത്തായ കയററം കയറിത്തുടങ്ങി. വളവുകളും തിരിവുകളും. മലനിരകള്‍ ഉയര്‍ന്നുവരുന്നു. ഒന്നല്ല, പത്തല്ല, അനവധി. അവ മാറുന്നുമായുന്നു. വീണ്ടും മറ്റൊരു ദിശയില്‍ പ്രത്യക്ഷപ്പെടുന്നു. പെട്ടെന്ന് മാനത്തെക്കെറിയപ്പെട്ടതുപോലെ.ഇത് ഏതുലോകം? മേഘങ്ങള്‍ കൈയ്യെത്തും ദൂരത്ത് .ചില മേഘശകലങ്ങള്‍ അതാ എത്രയോ താഴെ. എന്ത് സന്ദേശമാണാവോ അവ കൊണ്ടുപോകുന്നത്? മലനിരകളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന നീര്‍ച്ചാലുകള്‍. തീരച്ചയായും മഹാകവി ജി ശങ്കരകുറുപ്പ് ഇതുകണ്ടിട്ടാവണം
"കുന്നിന്നരയില്‍നിന്നൂര്‍ന്ന വെള്ളി-
കുഞ്ഞരഞ്ഞാണ് കിഴിഞ്ഞപോലെ,”- എന്ന് എഴുതിയിട്ടുണ്ടാവുക.
    അതാ ആനമുടി. ആരോ വിളിച്ചു പറയുന്നു. ഹിമാലയത്തിന് തെക്ക് ഇന്ത്യാ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ളകൊടുമുടി. അത് ഈ പാര്‍ക്കിന് സ്വന്തം. ഉയരം 2695 മീറ്റര്‍ .ലോകത്തൊരിടത്തും കടലിനോട് ചേര്‍ന്ന്ഇത്രയും ഉയരത്തില്‍ കൊടുമുടി ഇല്ലത്രെ. വാഹനം വീണ്ടും കിതച്ചുകയറുന്നു.

ഇനി നടത്തം. ഈ പരിസരത്തെ കണ്ണുകളിലാവാഹിക്കാന്‍ അതുതന്നെ നല്ലത്.  ഒരു വശം മല, മറുവശം കിഴക്കാം തൂക്കായ ഭാഗം.ഇരു വശങ്ങളിലും അപൂര്‍വ്വങ്ങളായ സസ്യജാലങ്ങള്‍. കാട്ടുമുന്തിരിവള്ളിയുംകാട്ടുകുരുമുളകും ഏലത്തിന്റെ വന്യജനുസ്സു കളും ഒക്കെ ഇവിടെ സുലഭം.നിങ്ങളുപയോഗിക്കുന്ന മുന്തിരിയുടെയുംകുരുമുളകിന്റെയും പൂര്‍വ്വികര്‍ ഞങ്ങളാണെന്ന് അവര്‍ മൌനമായി പറയുകയാണോ?
വിവിധയിനം ഓര്‍ക്കിഡുകളും വന്യ പുഷ്പങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത സസ്യജാലങ്ങളും തലയാട്ടിസ്വാഗതമോതുന്നു. അല്ല ..ഞങ്ങളെയെങ്കിലും വെറുതെ വിടണേ എന്ന് അപേക്ഷിക്കുകയാണോ?
മുന്നിലൊരു ബഹളം . എന്താണത്?ആകാംക്ഷയോടെ കാത്തിരുന്ന വരയാടുകള്‍.സഞ്ചാരികള്‍ക്കു വളരെയടുത്ത്. ഒന്നും രണ്ടുമല്ല. പത്തും പതിനഞ്ചും കൂട്ടത്തോടെ . ഈ കാഴ്ച അപൂര്‍വ സൌഭാഗ്യമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍.


നമുക്ക് വരയാടായി.ഹിമാലയന്‍ വരയാടുകളുടെ ബന്ധുക്കളായ ഇവയുടെ ശാസ്ത്ര നാമം "നീലഗിരി ട്രാഗസ് ഹൈലോക്രിയസ്.”(Nilgiritragus hylocrius).തെക്കെ ഇന്ത്യയിലെ ഏക ഇനം കാട്ടാടുകളായ ഇവ ആകെഅവശേഷിക്കുന്നത് ആയിരത്തോളം മാത്രം. അതില്‍ ഭൂരിഭാഗവും ഇരവികുളത്തും..
സഞ്ചാരികളുടെ വളരെ അടുത്തുവരെ അവ എത്തുന്നു. .പാവം,.....!!! മനുഷ്യനെ ഇനിയും മനസ്സിലാക്കിയിട്ടില്ല.. എന്തിനിത്ര മെരുക്കം?മൌറീഷ്യസ്സിലെ ഡോഡോ പക്ഷിയും ഇങ്ങനെ മനുഷ്യനോട് അടുത്ത്പെരുമാറിയിരുന്നുവെന്ന് ചരിത്രം....എത്രയോ ജീവിവര്‍ഗ്ഗങ്ങളെ ഭൂമിയില്‍ നിന്നും അപ്രത്യ ക്ഷ മാക്കിയ ഈകൈകളെ അധികം വിശ്വസിക്കല്ലേ .........ഭയം തോന്നുന്നു. ......ആ മുഖത്ത് ഭീതിയും കണ്ണുകളില്‍ ദൈന്യതയുംനിഴലിക്കുന്നുവോ?
കാലം തെറ്റിവന്ന വസന്തം......ഒരു കൂട്ടം കുറിഞ്ഞിപ്പൂക്കള്‍ ........കഴിഞ്ഞവര്‍ഷം ഈ കുന്നുകളൊക്കെ നീലവസ്ത്രമണിഞ്ഞ സുന്തരികളായിരിന്ന. "ഇനിപ്പന്തീരാണ്ടു കഴിയണം കിഴക്കന്‍ മലകളില്‍ കുറിഞ്ഞി പൂക്കുവാന്‍ " എന്ന് സുഗതകുമാരി ടീച്ചറോടൊപ്പം ഈ വൈകിയുണര്‍ന്നവര്‍ നമ്മോടു പറയുന്നു. .ഈ കുന്നുകള്‍ക്കാകെ നീലഗിരിഎന്നു പേരിട്ടു പഴമക്കാര്‍. .1600 മീറ്റര്‍ ഇയരത്തിലുള്ള ചോലപ്പുല്‍ മേടുകളിലാണ് അക്കാന്തേസി സസ്യകുടുംബത്തില്‍പ്പെടുന്ന "സ്ട്റൊബിലാന്തസ് കുന്തിയാന ("Strobilanthus kunthiana")എന്ന ഈ നീലസുന്ദരിമാരെ കാണുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഇവ ചിന്നാര്‍ , ആനമുടിച്ചോല,നീലഗിരി,ഇരവികുളം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. 2006 ല്‍ മൂന്നാര്‍ കണ്ട ജനപ്രവാഹത്തിന്കണക്കില്ല .സ്വദേശികള്‍ ,വിദേശികള്‍ ,ആരാധനയും വിസ്മയവും നിറഞ്ഞ കണ്ണുകളോട്കൂടിയവര്‍, ഒപ്പം കച്ചവടക്കണ്ണുള്ളവരും,
പ്രകൃതിയിലും കാലാവസ്ഥയിലും നാം വരുത്തിയ മാറ്റം ഇവയുടെ ഘടികാരത്തിലും നിലനില്‍പ്പില്‍പ്പോലും മാറ്റങ്ങള്‍വരുത്തിത്തുടങ്ങിയെന്ന് വിദഗ്ധര്‍.. കാത്തിരിക്കാം നമുക്ക് ...അടുത്ത നീലവസന്തത്തിനായി......2014 വരെഈ ചോലക്കാടുകളും പുല്‍മേടുകളും കാലാവസ്ഥയും അപ്പോഴും നിലനില്‍ക്കുമെന്നപ്രതീക്ഷയോടെ,പ്രാര്‍ത്ഥനയോടെ.
യാത്ര തുടരുന്നു......വരയാടുകളെയും കടന്ന്......ഇനിയും ഉയരത്തിലേക്ക്....മലഞ്ചെരിവുകളില്‍ചോലക്കാടുകള്‍..........നെറുകയില്‍ പുല്‍മേടുകള്‍....ഇത് ഇവിടത്തെ പരിസ്ഥിതി വ്യൂഹത്തിന്റെ പ്രത്യേ കത.
ചോലക്കാടുകള്‍ നിറയെ ഇടതൂര്‍ന്ന് മരങ്ങള്‍.......മലമുകളിലെ ശക്തിയേറിയ കാറ്റിന്റെ ആഘാതത്തില്‍ നിന്നുംരക്ഷനേടാന്‍ നീളം കുറഞ്ഞ് ശക്തിയേറിയ ശിഖരങ്ങളുള്ള വൃക്ഷങ്ങള്‍ മലഞ്ചെരിവുകളില്‍ അഭയം തേടിയിരിക്കുന്നുഇത് വന്യജീവികളുടെ ആവാസ കേന്ദ്രം.
ടൂറിസം സോണും കടന്ന് മുന്നോട്ട്.പഠനസംഘമെന്ന ആനുകൂല്യ ത്തിന്റെ ബലത്തില്‍ .....ഏറ്റവുംനെറുകയില്‍....ഒന്നുമില്ല ഇതിന് മുകളില്‍.....ശക്തമായ കാറ്റിന്റെ ചൂളം വിളി മാത്രം.....നാല് പാടുംകണ്ണെത്താദൂരത്തോളം മലമടക്കുകള്‍ ...പലതുംമഞ്ഞ് പുതപ്പണിഞ്ഞ്,മേഘാവൃതമായി............ചിലത് വെയില്‍തട്ടി സ്വര്‍ണ്ണത്തിളക്കമാര്‍ന്ന്....ജീവിതത്തിന്റെ ദ്വന്ദ്വ ഭാവങ്ങള്‍ പോലെ.
ചുവടെ അരമീറ്ററോളം ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍ക്കൂട്ടങ്ങള്‍. .ഇവിടെ മാത്രം 350ഓളം പുല്‍വര്‍ഗ്ഗങ്ങള്‍ഉണ്ടെന്നാണ് കണക്ക്. ഒരു കാലത്ത് ഒന്നിനും കൊള്ളാത്ത പുല്ലായി പരിഗണിച്ചിരുന്ന ഇവ എല്ലാറ്റിനുംആധാരമായ ആവാസമാണെന്ന് തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകള്‍ക്ക് മുന്പ് മാത്രം ....ഇവര്‍ മണ്ണിന് ജല സംഭരണശേഷി നല്‍കുന്നു.

ഈ നീരുറവകള്‍ക്ക് ഇവരോട് നാം കടപ്പെട്ടിരിക്കുന്നു -ഈ ജല സമൃദ്ധിക്കും.കിഴക്കോട്ടുംപടിഞ്ഞാറോട്ടും ഒഴുകുന്ന നിരവധി നദികളാണ് ഈ ജൈവ മണ്ഡലത്തില്‍ നിന്നും ആവിര്‍ഭവിച്ച്കരുത്താര്‍ജ്ജിക്കുന്നത്.
ഇനി മലയിറക്കം.മടക്കയാത്ര.ഈ മലകളും താഴ്വരകളും വരയാടുകളും വെള്ളച്ചാട്ടങ്ങളും നീലക്കുറിഞ്ഞികളുംനിറമുള്ള ഓര്‍മ്മകളായി മാറുന്നു. .പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും പ്രചോദനമായി മാറുന്ന ഓര്‍മ്മകള്‍പ്രകൃതി ചൂഷണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ആവേശംപകരുന്ന ഓര്‍മ്മകള്‍.സര്‍വോപരി സര്‍വതും ഒന്നെന്ന ശാശ്വത സത്യം അകക്കണ്ണിലുണര്‍ത്തുന്നതിരിച്ചറിവുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: